ആലപ്പുഴ: 'മോളു മരിച്ചു, ഞാൻ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോൾ....' -ശിൽപ്പയെ കുടുക്കിയത് ഈ സന്ദേശം. പതിനൊന്നു മാസം പ്രായമുള്ള തന്റെ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആൺസുഹൃത്തിനയച്ച മെസേജാണ് കുറ്റസമ്മതത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കേസിൽ ആൺ സുഹൃത്തായ അജ്മൽ പ്രധാന സാക്ഷിയാകും.

അജ്മലിന് അയച്ച എസ്എംഎസ് സന്ദേശമാണ് കേസന്വേഷണത്തിൽ നിർണായക തെളിവായത്. ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച, 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം, വാടകയ്ക്കെടുത്ത കാറിൽ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു ശിൽപ.

ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടിൽ വച്ചാണു കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തിൽ വലിയ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയതാണു നിർണ്ണായകമായത്. ജോലിക്കു പോകുന്നതിനു കുഞ്ഞു തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു ശിൽപ കുറ്റസമ്മതവും നടത്തി. സംശയ രോഗം കാരണമാണ് ലിവിങ് ടുഗദർ ബന്ധം തകർത്തെന്നാണഅ സൂചന. ഇതാണ് കുട്ടിയുടെ മരണത്തിൽ കലാശിച്ചത്. എങ്കിലും അജ്മലിന് കുട്ടിയുടെ കൊലയിൽ പങ്കില്ല.

യുവാവു ജോലിചെയ്യുന്ന ഷൊർണൂരിലെ തിയറ്ററിൽ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശിൽപ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കിയിരുന്നു. പൊലീസിനെ അറിയിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. എന്നാൽ, കുഞ്ഞ് മണിക്കൂറുകൾക്കു മുൻപേ മരിച്ചുവെന്ന് കണ്ടെത്തി. യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു സമ്മതിച്ച യുവതി പിന്നീടു മാറ്റിപ്പറഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെ കൊലപാതകം ഉറച്ചു. ഇതിനൊപ്പം മെസേജും കിട്ടി.

മാവേലിക്കര കോട്ടയ്ക്കകത്തുള്ള വാടകവീട്ടിൽ ശിൽപയെ എത്തിച്ചു തെളിവെടുപ്പു നടത്തി. കൊട്ടാരക്കര സ്വദേശി വാടകയ്ക്കെടുത്ത വീട്ടിൽ രണ്ടാഴ്ചയായി ശിൽപ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വീട് വാടകയ്ക്കെടുത്തയാളുടെ ഫോൺ ഓഫാണെന്നും വീട്ടിലെത്തുമ്പോൾ കതകു തുറന്നുകിടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതി പലതവണ ഞാൻ കുട്ടിയെ കൊല്ലുമെന്ന് കാണിച്ച് തന്റെ ഫോണിലേക്ക് സന്ദേശമയച്ചിരുന്നതായി സുഹൃത്ത് അജ്മൽ പറഞ്ഞു. കൊലപ്പെടുത്തിയെന്നും സന്ദേശം എത്തി. സന്ദേശം അയയ്ക്കൽ പതിവായതു കൊണ്ടു തന്നെ സുഹൃത്ത് ഈ സന്ദേശം കാര്യമായെടുത്തിരുന്നില്ല.

പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ശില്പ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രണ്ട് വർഷക്കാലമായി ഒരുമിച്ച് താമസിച്ചിരുന്ന അജ്മലും ശില്പയും ആറുമാസമായി അകന്നാണ് താമസം. സിനിമ തീയേറ്ററിലെ ജീവനക്കാരനാണ് അജ്മൽ. ശില്പ മംഗലാപുരത്ത് ഉള്ള സ്വകാര്യ സ്ഥാപനത്തിലെ തെറാപ്പിസ്റ്റുമാണ്. ശില്പ രാസലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അജ്മൽ പൊലീസിനോട് പറഞ്ഞിരുന്നു.

അകൽച്ചയിലായതോടെ ശില്പ കുഞ്ഞിനെ അജ്മലിനെ ഏൽപ്പിക്കാനും ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെചൊല്ലി പലപ്പോഴും വഴക്കിടലും പതിവായിരുന്നു. വെള്ളിയാഴ്ച രാവിലെ തിയേറ്ററിലെത്തിയ ശിൽപ കുഞ്ഞ് മരിച്ചെന്നും മറവുചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് കണ്ട തിയറ്റർ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. കുഞ്ഞിന്റെ ചെവിയുടെ ഭാഗത്തും കൈകളിലും മുറിപ്പാടുകളുള്ളതിനാൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.