തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; തൃശൂരിലേക്കുള്ള യാത്രയെന്ന് നിഗമനം; കാവുംഭാഗം പാർവ്വതിക്കായി വ്യാപക അന്വേഷണം. ദൃശ്യങ്ങൾ അതിനിർണ്ണായകം

തിരുവല്ല: ഒൻപതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്കൊപ്പം പോയതായി സംശയിക്കുന്ന യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. പതിനഞ്ചുകാരിയെയാണ് കണാതായത്. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായ സംഭവത്തിലാണ് യുവാക്കളുടെ ചിത്രം പൊലീസ് പുറത്തുവിട്ടത്. ഇവരെ തിരിച്ചറിയുന്നവർ പൊലീസിൽ അറിയിക്കണമെന്നാണു നിർദ്ദേശം. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽനിന്നു കൊണ്ടുപോയതെന്നാണു വിവരം. പെൺകുട്ടി ബസ് സ്റ്റാൻഡിൽ വച്ച് യൂണിഫോം മാറ്റി പുതിയ വസ്ത്രം ധരിച്ചാണ് ഇവർക്കൊപ്പം പോയതെന്നും സൂചനയുണ്ട്.

വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നീടു കാണാതാവുകയായിരുന്നു. തിരുവല്ല സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചത്. അമ്മ സ്‌കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പൊലീസിൽ പരാതി നൽകി.

ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. ഇതിൽ കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അന്വേഷണം. ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

പെൺകുട്ടിയും ഈ യുവാക്കളും ഒരുമിച്ച് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചത്. തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ചാണ് യാത്ര തുടർന്നിട്ടുള്ളത്. ഇവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ തൃശ്ശൂരിലേക്ക് പോയന്നാണ് സൂചന. ഇതോടെ പൊലീസ് അന്വേഷണം തൃശ്ശൂരിലേക്കും വ്യാപിപ്പിച്ചു. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയുടെ കൂടെയുള്ളതെന്നാണ് പൊലീസ് പറയുന്നത്.

പൊൺകുട്ടിയെ കാണാതായിട്ട് 36 മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടിയുടെയും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടത്. മാതാപിതാക്കൾ അറിയാതെ പെൺകുട്ടി മൊബൈൽഫോണും സിംകാർഡും ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.