തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തുമ്പോൾ അറസ്റ്റിലാകുന്നത് രണ്ട് തൃശൂരുകാരായ യുവാക്കൾ. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയതും നിർണ്ണായക നീക്കങ്ങളിലൂടെയാണ്. ഇരുവരും പ്രായപൂർത്തിയായവരാണ്.

തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. രക്ഷപ്പെടാൻ വഴിയില്ലെന്ന് മനസ്സിലാക്കിയായിരുന്നു ഇത്.

പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ അറിഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിച്ചതിൽ നിന്നും യുവാക്കളുടെ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്ന അതുലിനെ കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നും മൂവാറ്റുപുഴയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമനായ അജിലിനെ തൃശ്ശൂർ അന്തിക്കാട് പുത്തൻ പീടികയിൽ നിന്നുമാണ് രാവിലെ ഏഴരയോടെ പിടികൂടിയത്.

ഇന്നലെ പെൺകുട്ടിയെ കാണാതായതിന് പിന്നാലെ വിദ്യാർത്ഥിനിയും യുവാക്കളും ബസിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. കുറ്റപ്പുഴയിലെ ബസ്റ്റോപ്പിൽ നിന്നും രണ്ട് യുവാക്കൾ ബസിൽ കയറുന്നതും പിന്നാലെ കാണാതായ പെൺകുട്ടി കയറുന്നതുമായ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇതോടെ പെൺകുട്ടിക്കായി കേരളം എങ്ങും പരിശോധനയായി. ഇതോടെ പിടിക്കപ്പെടുമെന്ന് യുവാക്കൾ മനസ്സിലാക്കി. അങ്ങനെയാണ് പെൺകുട്ടിയെ സ്റ്റേഷനിൽ കൊണ്ടാക്കാൻ യുവാക്കൾ തീരുമാനിച്ചത്.

മൂവരും തിരുവല്ല നഗരത്തിലെ ബസ്റ്റോപ്പിൽ ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാക്കൾക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നീടു കാണാതാവുകയായിരുന്നു. ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് കുട്ടിയടെ അമ്മ സ്‌കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. ഇതിൽ കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ചിത്രം ഉൾപ്പെടെ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. യുവാക്കളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.