പരവൂർ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും വായ്പയായി കോടികൾ സംഘടിപ്പിച്ചു കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം നാടുവിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പൂതക്കുളം ഊന്നിന്മൂട് സ്വദേശി വിശാലിനെയാണ് (27) പരവൂർ പൊലീസ് മുംബൈയിലെത്തി പിടികൂടിയത്.

പൂതക്കുളം ഊന്നിന്മൂട് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിൽ പരവൂർ പൊലീസ് കേസെടുക്കുകയായിരുന്നു. വീട്ടമ്മയുടെ ബന്ധുകൂടിയാണ് അറസ്റ്റിലായ യുവാവ്. ബിസിനസ് ആരംഭിക്കാൻ വീട്ടമ്മക്ക് പണത്തിന് ആവശ്യമുണ്ടെന്നറിഞ്ഞാണ് വിശാൽ ഇവരെ സമീപിക്കുന്നതും തട്ടിപ്പിന് പദ്ധതി ഒരുക്കുന്നതും. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോമൺവെൽത്ത് കമ്യൂണിറ്റി ട്രസ്റ്റ് (സിസിറ്റി) എന്ന സ്ഥാപനത്തിന്റെ എറണാകുളത്തത്തെ ശാഖയിൽനിന്ന് വായ്പ ശരിയാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. യുവാവിനെ പൂർണ്ണമായി വിശ്വസിച്ച വീട്ടുകാർക്ക് ഇയാളുടെ തട്ടിപ്പ് മനസ്സിലായതുമില്ല.

അഞ്ചു കോടി രൂപയുടെ വായ്‌പ്പയാണ് വീട്ടമ്മ ആവശ്യപ്പെട്ടത്. ഒരു കോടി രൂപക്ക് പ്രോസസിങ് ഫീസ്, കമ്മിഷൻ തുടങ്ങിയ ഇനങ്ങളിലായി ആറ് ലക്ഷം രൂപ നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അഞ്ച് കോടിക്കുള്ള പ്രോസസിങ് ചാർജായി 28 ലക്ഷം രൂപയും യുവാവ് കൈപ്പറ്റി. വീട്ടമ്മയുടെ മകന്റെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിൽനിന്നാണ് തുക കൈമാറിയത്.

എന്നാൽ വായ്പ നൽകുകയോ കൈപ്പറ്റിയ തുക തിരിച്ചുകൊടുക്കുകയോ ചെയ്യാതെ മുംബൈയിലേക്ക് കടക്കുകയായിരുന്നു. പരവൂർ എസ്.എച്ച്.ഒ പ്രവീൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മുംബെയിലെ ഡോമ്പാവാലിയിൽനിന്ന് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐ സുജിത് നായർ, എസ്‌ഐ ബിജു, സീനിയർ സി.പി.ഒ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.