മലപ്പുറം: താനൂരിൽ മൂന്നു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. രസഹ്യ വിവരത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിന്റെ മാതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ ദിവസം പ്രസവാനന്തരം വീട്ടിൽ മടങ്ങിയെത്തിയതിനു പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

താനൂർ സിഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് കുറ്റസമ്മതം നടത്തി. ജുമൈലത്തിന്റെ മൊഴി പ്രകാരം കഴിഞ്ഞ 26-ാം തിയ്യതിയാണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്.

പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഇവർ മൂന്ന് മക്കൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താൻ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത പൊലീസിന് മൊഴി നൽകിയത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. അതിനാൽ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ടെത്തിയ ശേഷം വിശദാംശങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

ഒരുവർഷത്തിലേറെയായി ഭർത്താവുമായി പിരിഞ്ഞാണ് ഇവർ താമസിക്കുന്നത്. ഇതേ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താൻ കുഞ്ഞിനെ കൊന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു.