ഇടുക്കി: യുവനടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി പറയുമ്പോള്‍ ചര്‍ച്ചയാകുന്നത് മലയാള സിനിമയിലെ ദുബായ് ഫണ്ടിംഗും. മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിന്‍ പോളി മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നിവിന്‍ പോളി ആരോപണം നിഷേധിച്ച് രംഗത്തു വന്നത്.

പുതിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞ പ്രതിപ്പട്ടികയിലെ പലരെയും എനിക്കറിയില്ല. ഈ നിര്‍മാതാവിനെ ദുബായ് മാളില്‍വച്ച് കണ്ടിട്ടുണ്ട്, തീയതി പറയാനാകില്ല. അത് സിനിമയുടെ ഫണ്ടിങ് സംബന്ധിച്ചായിരുന്നു. പിന്നെ കണ്ടിട്ടില്ലെന്നും നിവിന്‍ പോളി-പറയുന്നു. അതായത് സിനിമാ ഫണ്ടിങിലെ ചര്‍ച്ചകള്‍ ദുബായിലും നടക്കാറുണ്ട്. അതിനിടെ പീഡന പരാതിയില്‍ ഉടന്‍ നിവിന്‍ പോളിക്കെതിരെ പോലീസ് നടപടി എടുക്കില്ല. നിവിന്റെ വാദങ്ങളും പോലീസ് പരിശോധിക്കും. പരാതിക്കാരിയുടെ മൊഴി മജിസ്‌ട്രേട്ടിന് മുന്നില്‍ രേഖപ്പെടുത്തും. അതിന് ശേഷം എല്ലാം വിശദമായി പരിശോധിക്കും.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിവിന്‍ പോളി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കേസില്‍ നിവിന്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എ.കെ.സുനില്‍ രണ്ടാംപ്രതിയും. തൃശൂര്‍ സ്വദേശിയായ സുനില്‍ അറിയപ്പെടുന്നത് രാഗം സുനില്‍ എന്ന പേരിലാണ്. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി . എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ശ്രേയ, ബഷീര്‍, കുട്ടന്‍ എന്നിവരും പ്രതികള്‍. പിന്നാലെ നിവിന്‍ പോളി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ആരോപണം നിഷേധിച്ചു. നിയമ നടപടി തുടരുമെന്നും അറിയിച്ചു.

ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ആരോപണമെന്നു പറഞ്ഞ നിവിന്‍ പരാതി നല്‍കിയയാളെ ഇതുവരെ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും ഉറപ്പിച്ചു പറയുന്നു. ഇങ്ങനെയൊരു കേസ് ഉണ്ടെന്ന് പറഞ്ഞ് ഒന്നരമാസം മുന്‍പ് സിഐ വിളിച്ചിരുന്നു. അന്ന് പീഡനം ഉന്നയിച്ചിരുന്നില്ല. അന്നും പരാതിക്കാരിയെ അറിയില്ല എന്നുതന്നെയാണ് പറഞ്ഞത്. വാസ്തവമില്ലെന്നു കണ്ടെത്തി അന്ന് കേസ് ക്ലോസ് ചെയ്യുകയാണ് ചെയ്തതെന്നും നിവിന്‍ പോളി പറഞ്ഞു. അന്ന് വലിയ പ്രസക്തി കൊടുക്കേണ്ട കാര്യമില്ല എന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് പരാതിക്കാരിക്കെതിരെ പരാതി നല്‍കാതിരുന്നതെന്നും നിവിന്‍ പോളി പറഞ്ഞു.

2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍വെച്ചാണ് സംഭവം നടന്നത് എന്നാണ് ആരോപണം. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനില്‍ എന്ന നിര്‍മാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിര്‍മാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നിര്‍മാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവര്‍ ഇടപെട്ടു. ഇവര്‍ മൂന്നുദിവസത്തോളം അവിടെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറഞ്ഞു.

വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ്. നീതി കിട്ടണം. തന്റെയും ഭര്‍ത്താവിന്റെയും ചിത്രം ചേര്‍ത്ത് ഹണി ട്രാപ്പ് ദമ്പതികള്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയുള്ളവരല്ലെന്നും യുവതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആദ്യ പരാതിയും ഇപ്പോഴത്തെ പരാതിയും സൂക്ഷ്മമായി പോലീസ് വിലയിരുത്തും.

ദുബായില്‍ നഴ്സായി ജോലിചെയ്യുന്ന പരാതിക്കാരിയെ ശ്രേയ എന്ന യുവതിയാണ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കുറ്റാരോപിതരുടെ സമീപത്തെത്തിക്കുന്നത്. തുടര്‍ന്ന് രണ്ടിടത്തുവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എ.കെ. സുനില്‍ എന്ന നിര്‍മാതാവിന് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ യുവതിയെയും ഭര്‍ത്താവിനെയും മോശക്കാരാക്കി ചിത്രീകരിച്ചെന്നും പരാതിക്കാരി പറഞ്ഞു.

യുവതിയുടെ നാട്ടിലെ വീട്ടിലെ ബെഡ്റൂമില്‍ ക്യാമറ സ്ഥാപിക്കുകയും വൈഫൈ ഉപയോഗിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്ന വിധത്തില്‍ ഈ സംഘം ക്രൂരത കാണിച്ചെന്നും ആരോപിക്കുന്നു. നിവിന്‍ പോളിയുടെ ആരാധകരെ ഉപയോഗിച്ച് വീട് ആക്രമിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചത് എന്ന് നിവിന്‍ പോളിയും പറയുന്നു. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയില്‍ നിരപരാധിത്വം തെളിയിക്കും. എല്ലാവര്‍ക്കും ജീവിക്കണമല്ലോ. നാളെ ആര്‍ക്കെതിരെയും ആരോപണം വരാം. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. എനിക്കെതിരെയുള്ളത് മനഃപൂര്‍വമായ ആരോപണമാണ്. ഇതിനുപിന്നില്‍ ?ഗൂഢാലോചനയുണ്ട്. ബ്ലാക്ക്‌മെയില്‍ ആണോ എന്ന് സംശയമുണ്ട്.

പുതിയ പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്‌ഐആറിനെക്കുറിച്ച് അറിയില്ല. ഒന്നരമാസം മുന്‍പാണ് ഊന്നുകല്‍ സ്റ്റേഷനില്‍നിന്ന് സി.ഐ വിളിച്ചത്. അന്നത്തെ എഫ്.ഐ.ആര്‍.ഫോണ്‍ വിളിച്ച് വായിച്ചു കേള്‍പ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കില്‍ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോള്‍ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു മറുപടി.

ഓഡിഷനുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഓഡീഷന്‍ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകന്‍ ആ സമയത്ത് പറഞ്ഞത്. പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് എനിക്ക് അറിയില്ല. ഇവര്‍ ആരാണെന്നറിയില്ല. ഫോണ്‍ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തില്‍ ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോള്‍ പലരും സെല്‍ഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തില്‍ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെണ്‍കുട്ടിയുമായിട്ടില്ല.

നിയമോപദേശം തേടും. അന്വേഷണത്തെ ബഹുമാനിക്കുന്നു. വ്യാജപരാതിയാണ് എന്ന കാര്യം തെളിയിക്കണം. ഇതിന്റെ മറുവശം എന്താണെന്നുവെച്ചാല്‍ ആരെക്കുറിച്ചും എപ്പോള്‍ വേണമെങ്കിലും പരാതി വരാം എന്ന തരത്തിലാണ്. ഇതിന് ഒരറുതി വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുടുംബത്തിനെയാണ് ഇത് ഏറെ ബാധിക്കുന്നത്. അവര്‍ ഇപ്പോള്‍ എന്റെ കൂടെത്തന്നെ ഉണ്ട്. നിയമത്തിന്റെ ഏതറ്റം വരെ പോകാന്‍ പറ്റുന്നുവോ അതുവരെ പോകും. ഞാന്‍ പോരാടും. എനിക്കുവേണ്ടി മാത്രമല്ല, ഇതേപോലെ വ്യക്തിത്വത്തെ നശിപ്പിക്കാന്‍ തരത്തില്‍ പരാതികളുയരാന്‍ സാധ്യതയുള്ളതിനെതിരേയാണ് പോരാട്ടം. ഈ യാത്ര തുടര്‍ന്നേ പറ്റൂ - നിവിന്‍ പോളി പറഞ്ഞു.