പാലക്കാട്:  കഴിഞ്ഞ 26ന് പുലർച്ചെ യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്‌നാട്ടിൽ നിന്നു തൃശൂരിലേക്ക് പോയ സ്വകാര്യ ബസിന് നേരെ അപ്രതീക്ഷീത നീക്കവും യാത്രക്കാരനായ സ്വർണവ്യാപാരിക്കു നേരെ ആക്രമണവും ഉണ്ടായത്. സ്വർണവ്യാപാരിയെ തട്ടി കൊണ്ടു പോയി 30 ലക്ഷം രൂപയുടെ സ്വർണം കവർന്നതിതിനും 23000രൂപയും മൊബൈലും കൈവശപ്പെടുത്തിയതിനും ഇന്നലെ പിടിയിലായ രണ്ടു പ്രതികൾ റിമാന്റിലായി.

പാലക്കാട് വിളയോടി അത്തിമണി കാരികുളം എം.ശ്രീജിത്ത്(വെള്ള-28), പാലക്കാട് നൂറണി പട്ടാണിത്തെരുവ് സിപി ഹൗസിൽ ബി.ബവീർ(31) എന്നിവരാണ് റിമാന്റിലൂള്ളത്. ഒന്നാം പ്രതി ശ്രീജിത്ത് സിപിഎം അത്തിമണി ബ്രാഞ്ച് അംഗമായിരുന്നു. സ്ഥലത്തെ സജീവ പ്രവർത്തകനുമാണ്. ബവീർ സിപിഎമ്മിന്റെ ഒരു പ്രമുഖ നേതാവിന്റെ ഡ്രൈവറായിരുന്നു. അതേസമയം, സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ചിലർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നുമാണു വിവരം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്.

കഴിഞ്ഞ 26ന് പൂലർച്ചെ 5.25 ന് പാലക്കാട് അതിർത്തി ഗ്രാമമായ മീനാക്ഷിപുരം വണ്ടിത്താവളം മൂലക്കട സൂര്യപാറ എന്ന സ്ഥലത്ത് വച്ചാണ് തൃശൂർ കല്ലൂർ സ്വദേശിയായ റാഫേൽ എന്ന സ്വർണവ്യാപാരി സഞ്ചരിച്ചിരുന്ന സെന്തൂർ എന്ന സ്വകാര്യ ബസ് നാലു പേർ അടങ്ങുന്ന സംഘം തടഞ്ഞത്. ബസ് പൊള്ളാച്ചിയിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു.

ചുവന്ന നിറത്തിലുള്ള ഒരു കാർ ബസിന് കുറുകെ പിടിച്ച ശേഷം ബസിനുള്ളിൽ കയറി സ്വർണ വ്യാപാരിയെ മർദ്ദിച്ച ശേഷം ബലമായി വലിച്ചിഴച്ചു കാറിൽ കയറ്റി കൊണ്ടു പോയി.തൃശൂർ കല്ലൂർ പുതുക്കാട് സ്വദേശി റാഫേൽ(57) ആണു പൊലീസിൽ പരാതി നൽകിയത്.
റാഫേലിനെ കാറിൽ വലിച്ചുകയറ്റി തമിഴ്‌നാട് ഭാഗത്തേക്കു കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ച് കൈവശമുണ്ടായിരുന്ന 600 ഗ്രാം സ്വർണവും 23,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്നാണു പരാതി.

മീനാക്ഷിപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പാലക്കാട് നഗരത്തിൽവച്ചു പ്രതികൾ അറസ്റ്റിലായത്. തൃശൂരിലെ ജൂവലറിയിൽനിന്ന് തമിഴ്‌നാട് മധുക്കരയിലെ ജൂവലറിയിൽ പ്രദർശിപ്പിച്ച ശേഷം തിരികെ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണു കവർന്നത്. ഇങ്ങനെ കൊണ്ടു പോകുന്ന സ്വർണത്തിന് രേഖകൾ കാണില്ലന്നും ആക്രമിച്ചു കൈക്കലാക്കിയാൽ പരാതി ഉണ്ടാവില്ലന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികൾ കൃത്യത്തിലേർപ്പെട്ടെതെന്ന്കരുതുന്നു.

എന്നാൽ സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ റാഫേൽ ഹാജരാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി കെ.വിശ്വനാഥ്, ചിറ്റൂർ ഡിവൈഎസ്‌പി സി.സുന്ദരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.