കണ്ണൂർ: ചെറുപുഴ പാടിച്ചാലിൽ ദമ്പതിമാരെയും മൂന്നുമക്കളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ നിർണ്ണായകമായത് ഫോൺ കോൾ. കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയാണ് നടന്നത്. പാടിച്ചാൽ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിൻ(12) സൂരജ(10) സുരഭി(എട്ട്) ശ്രീജയുടെ രണ്ടാംഭർത്താവ് ഷാജി എന്നിവരെയാണ് പാടിച്ചാലിലെ ശ്രീജയുടെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മക്കളെ കൊലപ്പെടുത്തിയശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ സംശയം. ജീവനൊടുക്കുന്നതിന് മുൻപ് ശ്രീജ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു.

ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ശ്രീജ ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. മക്കളെ കൊന്നിട്ടുണ്ട്, ഞങ്ങളും മരിക്കാൻ പോവുകയാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് സ്ഥലത്തേക്ക് കുതിച്ചു. നാട്ടുകാരെയും പൊലീസ് വിവരമറിയിച്ചിരുന്നു. എത്രയും വേഗം ഇടപെടൽ നടത്താനായിരുന്നു നാട്ടുകാരെ ഉടൻ അറിയിച്ചത്. പക്ഷേ അതും വെറുതെയായി. നാട്ടുകാരും പൊലീസും വീട്ടിലെത്തിയപ്പോൾ അഞ്ചുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.

ശ്രീജയുടെയും ഷാജിയുടെയും രണ്ടാംവിവാഹമാണിത്. അടുപ്പത്തിലായിരുന്ന ഇരുവരും ഒരാഴ്ച മുൻപാണ് വിവാഹിതരായത്. തുടർന്ന് ഷാജി ശ്രീജയ്ക്കൊപ്പം താമസം ആരംഭിച്ചു. പാടിച്ചാലിലെ വീട്ടിൽ ശ്രീജയും ഷാജിയും താമസിക്കുന്നതിനെച്ചൊല്ലി ആദ്യഭർത്താവ് സുനിലുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ശ്രീജ ഷാജിയെ വിവാഹം കഴിച്ചതോടെ ആദ്യഭർത്താവ് സുനിൽ വീട്ടിൽ നിന്നും മാറി. ശ്രീജയ്ക്കെതിരേ സുനിൽ പൊലീസിലും പരാതി നൽകിയിരുന്നു. ഇവരുടെ പ്രശ്നപരിഹാരത്തിനായി ബുധനാഴ്ച മധ്യസ്ഥ ചർച്ച നടത്താനും പൊലീസ് തീരുമാനിച്ചു. ശ്രീജയേയും ഷാജിയേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കേസ് കൊടുത്ത ആദ്യ ഭർത്താവിനോടുള്ള പ്രതികാരമാണ് കുട്ടികളെ കൊന്ന ശേഷമുള്ള ആത്മഹത്യ.

സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികൾക്കൊപ്പം താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്ക കാരണം. പ്രശ്‌നം പരിഹരിക്കാൻ രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

മരിച്ച മൂന്നുകുട്ടികളും ശ്രീജയുടെ ആദ്യബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യവിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. ആദ്യഭർത്താവ് സുനിലും ശ്രീജയും തമ്മിൽ യാതൊരുപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ആദ്യഭർത്താവുമായി നല്ല ബന്ധത്തിലായിരിക്കെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലായതെന്നും തുടർന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ശ്രീജ ഷാജിയെ വിവാഹംകഴിച്ചതോടെ സുനിൽ പൊലീസിനെ സമീപിച്ചു. കുട്ടികളെ സംരക്ഷിക്കണമെന്നും ഭാര്യയും രണ്ടാംഭർത്താവും കുട്ടികളെ കൊന്നുകളഞ്ഞേക്കുമെന്നാണ് ഇദ്ദേഹം പരാതിപ്പെട്ടിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

ശ്രീജയുടെ രണ്ടാംവിവാഹത്തെക്കുറിച്ച് തങ്ങളറിഞ്ഞില്ലെന്നായിരുന്നു ശ്രീജയുടെ സഹോദരി പറഞ്ഞത്. ശ്രീജയുടെ ആദ്യഭർത്താവ് സുനിൽ നല്ല സ്വഭാവക്കാരനാണ്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുള്ളതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇവിടെ പുതിയ വീട് പണികഴിപ്പിച്ചതിന് ശേഷമാണ് ശ്രീജയും ഷാജിയും ബന്ധം തുടങ്ങുന്നത്. കഴിഞ്ഞയാഴ്ച വാട്സാപ്പിൽ ഫോട്ടോ കണ്ടതോടെയാണ് ഇവരുടെ കല്യാണം കഴിഞ്ഞകാര്യം അറിഞ്ഞതെന്നും ശ്രീജയുടെ സഹോദരി പറഞ്ഞു.

ഏറെ കാലമായി മകൾ കുടുംബവുമായി അകൽച്ചയിലായിരുന്നുവെന്നും മുൻ ഭർത്താവുമായി പിരിഞ്ഞത് അറിയില്ലെന്നുമാണ് ശ്രീജയുടെ പിതാവ് ബാലകൃഷ്ണൻ പറയുന്നത്. ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നു. കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നതായി പെരിങ്ങോം വയകര പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണനും പറഞ്ഞു.