പാങ്ങോട്: 80 ലക്ഷം രൂപ ലോട്ടറി അടിച്ചതിന്റെ ഭാഗമായി നടത്തിയ മദ്യ സൽക്കാരത്തിനിടെ നടന്ന കൊലപാതം ആസുത്രിതമായി നടത്തിയതല്ലന്ന് ഉറപ്പിച്ച് പൊലീസ്.സംഭവത്തിനു ലോട്ടറി ഇടപാടുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.കേസിൽ പാങ്ങോട് മതിര സ്വദേശി മായാവി എന്നു വിളിക്കുന്ന സന്തോഷ് (45) ആണ് റിമാന്റിലായത്. പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ പരേതനായ ശ്രീധരന്റെയും ഇന്ദിരയുടെയും മകൻ സജീവ്(35) ആണ് മരിച്ചത്.

കേസിൽ പ്രതിയായ സന്തോഷും ഇവരുടെ പൊതു സുഹൃത്തായ മേസ്തിരിയും പര്സപരം കാണുമ്പോൾ ഒന്നും രണ്ടും പറഞ്ഞ് കോർക്കും.വല്ലപ്പോഴും മദ്യപിക്കാൻ ഒത്തുകൂടുമ്പോഴും ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും പതിവാണ്. സജീവിന് 80 ലക്ഷം ലോട്ടറി അടിച്ചതിന്റെ സന്തോഷം പങ്കു വെയ്ക്കാനാണ് സജീവ് മദ്യാപാന പാർട്ടി വെച്ചത്. ആ പാർട്ടിയിൽ വെച്ച് മേസ്തരിയും സന്തോഷും തമ്മിൽ കോർത്തു. തന്റെ പാർട്ടിയിൽ സുഹൃത്തുക്കൾ തമ്മിൽ തല്ലുന്നത് ശരിയല്ലല്ലോ എന്ന് പറഞ്ഞാണ് സജീവ് പ്രശ്നത്തിൽ ഇടപെട്ടത്. വീടിനകത്ത് ഇരുന്ന് തർക്കിച്ച് കയ്യാങ്കളിയിലെത്തി പുറത്തേക്ക് വന്ന ശേഷം ഇരുവരും തമ്മിൽ അടിയായി, ഇതോടെയാണ് സന്തോഷ് പ്രശ്നത്തിൽ ഇടപെടുന്നത്.

തന്റെ പാർട്ടി അലങ്കോലമാക്കരുതെന്ന് അഭ്യർത്ഥിച്ചാണ് ഇടപെട്ടത്. രണ്ടു പേരെയും പിടിച്ചു മാറ്റി ഉപദേശിക്കുന്നതിനിടെയാണ് സന്തോഷ് സജീവിനെ പിടിച്ചു തള്ളിയത്.സമീപത്തെ റബർ തോട്ടത്തിലെ ആഴമുള്ള കുഴിയിലേക്കാണ് സന്തോഷ് വീണത്. വീഴ്ചയിൽ സജീവിന്റെ കഴുത്തിന് ഒടിവ് സംഭവിക്കുകയും ശരീരം തളരുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.സജീവിന് എഴുന്നേൽക്കാൻ കഴിയാത്തതിനെത്തുടർന്ന് രാത്രി 11ന് സംഘാംഗങ്ങളിൽ ഒരാളാണ് വീട്ടിൽ വിവരം അറിയിക്കുന്നത്.തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിച്ചു.അവിടെ നിന്നു രാത്രി 12 മണിയോടെ കടയ്ക്കൽ ഗവ.ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ട് മരിച്ചു.

സന്തോഷ് സജീവിനെ കുഴിയിൽ തള്ളിയിട്ട ശേഷം വൈദ്യസഹായം നല്കാനും ബന്ധുക്കളെ അറിയിക്കാനും വൈകി. മദ്യ ലഹരിയിൽ ആയതിനാൽ ആരും സജീവിന്റെ വീഴ്ച കാര്യമായി കണ്ടതുമില്ല അതാണ് മരണത്തിലേക്ക് നയിച്ചതും.ടൈൽസ് ജോലിക്കാരനായ സജീവിന് കഴിഞ്ഞ മാസം സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം സമ്മാനം ലഭിച്ചിരുന്നു. ഒരാഴ്ച മുൻപ് തുക ബാങ്കിലേക്ക് എത്തി. ഈ തുകയിൽ നിന്നും നല്ലൊരു വിഹിതം സഹോദരങ്ങൾക്ക് നൽകി. ബാക്കി തുക ഉപയോഗിച്ച് കൊല്ലം ജില്ലയിൽ ചിതറ പഞ്ചായത്ത് പരിധിയിൽ 50 സെന്റ് പുരയിടം വാങ്ങി. അവിവാഹിതനായ സജീവ് അമ്മയ്ക്കൊപ്പമാണു താമസിച്ചിരുന്നത്.ലോട്ടറി അടിച്ചതിന്റെയും പുരയിടം വാങ്ങിയതിന്റെയും ഭാഗമായി സുഹൃത്തുക്കൾക്ക് സൽക്കാരം നടത്താൻ സജീവ് തീരുമാനിച്ചിരുന്നു.

മദ്യവിൽപന നിരോധിച്ചിട്ടുള്ള ഒന്നാം തീയതി തന്നെ ഇതിനായി തിരഞ്ഞെടുത്തു. അങ്ങനെയാണ് 4 പേരടങ്ങുന്ന സംഘം സജീവിന്റെ സുഹൃത്ത് രാജേന്ദ്രൻ പിള്ള വാടകയ്ക്ക് താമസിക്കുന്ന പാങ്ങോട് ചന്തക്കുന്നിൽ എത്തിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ എൻ. സുനീഷ്, എസ്ഐ അജയൻ, ഗ്രേഡ് എസ്ഐ രാജൻ, രേഖ, ജുറൈജ്, ഹരി, സിദ്ധീഖ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത സന്തോഷിനെ ഇന്നു കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യാനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.

ഒരു നാടിന്റെ സന്തോഷവും ഭാഗ്യവും വളരെ പെട്ടെന്ന് നിലച്ചതിന്റെ ദുഃഖത്തിലാണ് സജീവിന്റെ ഗ്രാമം. ഭാഗ്യക്കുറിയിൽ 80 ലക്ഷം രൂപ ലഭിച്ച വാർത്ത പരത്തിയ സന്തോഷം തീരും മുമ്പാണ് 'ഭാഗ്യവാൻ ' കൊല്ലപ്പെട്ടത്. 5 വർഷം മുൻപ് ഭർത്താവ് മരിച്ച ഇന്ദിരയുടെ തുണ ഇളയ മകനായ സജീവായിരുന്നു.ടൈൽ ജോലിക്കാരനായ സജീവ് മാർച്ച് ആദ്യവാരം ജോലി കഴിഞ്ഞു മടങ്ങും വഴിയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറി എടുത്തത്.ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സജീവിനെ തേടിയെത്തി. ടിക്കറ്റ് ചിതറ സർവീസ് സഹകരണ ബാങ്കിലാണ് കൈമാറിയത്. മാർച്ച് അവസാന ആഴ്ച സമ്മാനത്തുക ബാങ്കിലെത്തിയിരുന്നു. സജീവിന്റെ മരണം വിശ്വസിക്കാനാകാതെ വിങ്ങുകയാണു മാതാവ് ഇന്ദിര. ആശ്വസിപ്പിക്കാൻ കഴിയാതെ നിറകണ്ണുകളോടെ ബന്ധുക്കളും നാട്ടുകാരും.