മുംബൈ: വിവാഹേതര ബന്ധങ്ങളുടെ പേരിൽ ക്വട്ടേഷൻ കൊലപാതകങ്ങൾ ഏറുകയാണോ? ആൺ-പെൺ ഭേദമില്ലാതെ ഇത്തരം സംഭവങ്ങൾ ഏറുന്നതായി വേണം കേസുകളുടെ എണ്ണം കൂടുന്നത് കണക്കാക്കി അനുമാനിക്കാൻ. സെപ്റ്റംബർ 15 നാണ് മുംബൈയെ ഞെട്ടിച്ചുകൊണ്ട് പൻവേൽ റെയിൽവെ സ്റ്റേഷന് പുറത്ത് 29 കാരിയെ കഴുത്ത് മുറിച്ച് ഒരു സംഘം കൊലപ്പെടുത്തിയത്. ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് പ്രിയങ്ക റാവത്തിനെ വകവരുത്താൻ ക്വട്ടഷൻ കൊടുത്തതായിരുന്നു.

സംഭവത്തിന് പിന്നിൽ പ്രിയങ്കയുടെ ഭർത്താവും, കാമുകിയും പിന്നെ അവരുടെ ക്വട്ടേഷൻ ടീമും. ആറ് പേർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മൂന്നുപേരാണ് ആദ്യം പിടിയിലായത്. മൂന്നുലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിങ് റാവത്ത്(32) നികിത മത്കാറുമായി(24) ഈ വർഷം ആദ്യം മുതൽ പ്രണയത്തിലായിരുന്നു. റാവത്തും, മത്കാറും, ഓഗസ്റ്റിൽ ഒരുക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. അധികം വൈകാതെ പ്രിയങ്ക ഭർത്താവിന്റെ വിവാഹത്തെ കുറിച്ച് അറിഞ്ഞു. ഇതോടെ പ്രശ്‌നങ്ങളായി.

മാൻഖുർദിൽ, പ്രവീൺ ഗഡ്‌ഗെ(45) എന്നയാൾ നടത്തുന്ന സ്വകാര്യ ട്യൂട്ടോറിയലിൽ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു നികിത മത്കാർ. റാവത്തുമായി ഒരുമിച്ച് ജീവിക്കാൻ, പ്രിയങ്കയെ വകവരുത്തണമെന്ന് പ്ലാനിട്ടു. മത്കാറും, റാവത്തും, പ്രവീൺ ഗാഡ്‌ഗെയുടെ സഹായം തേടി. ഇയാളാണ് ബുൽദാനയിലെ ക്വട്ടേഷൻ ടീമുമായി ഇവരെ ബന്ധിപ്പിക്കുന്നത്. സംഭവത്തിൽ പ്രവീൺ ഗാഡ്ഗെ (45), ക്വട്ടേഷൻ സംഘാംഗങ്ങളായ പങ്കജ് നരേന്ദ്ര കുമാർ യാദവ് (26). ), ദീപക് ദിനകർ ചോഖണ്ഡേ (25), റാവത്ത് രാജു സോനോൻ (22) എന്നിവരും പിടിയിലായി. പ്രതികളെ വ്യാഴാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശിവരാജ് പാട്ടീൽ പറഞ്ഞു.

രണ്ട് മാസത്തോളമായി നികിത മത്കർ ഇന്റർനെറ്റിൽ വാടക കൊലയാളികളെ തിരഞ്ഞിരുന്നു. എന്നാൽ, ഗൂഗിളിൽ തിരഞ്ഞിട്ട് ആരെയും കണ്ടെത്താനാകാതെ വന്നപ്പോൾ ഫേസ്‌ബുക്കിലും തിരഞ്ഞു. അങ്ങനെയാണ് കൊലപാതകസംഘത്തെ കണ്ടെത്തിയത്. സംഭവത്തിൽ താൻ പിടിക്കപ്പെടുമെന്ന് കരുതിയില്ലെന്ന് നികിത പൊലീസിനോട് പറഞ്ഞു. എന്നാൽ, ഗൂഗിളിലെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ വിട്ടുപോയത് കുരുക്കാകുകയായിരുന്നു. ട്യൂഷൻ സെന്റർ ഉടമ പ്രവീൺ ഗാഡ്ഗെയുടെ സഹായത്തോടെയാണ് ഗുണ്ടാസംഘങ്ങളെ ഫോണിൽ ബന്ധപ്പെട്ടത്

റാവ്ത്തിന്റെ നിർദ്ദേശപ്രകാരം പദ്ധതി നടപ്പാക്കി ക്വട്ടേഷൻ ടീം മുങ്ങി. കരാർ പ്രകാരം നൽകാനുള്ള മൂന്നുലക്ഷത്തിൽ, രണ്ടുലക്ഷം നൽകിയിരുന്നു. റാവത്തിന്റെ ഫോൺ റെക്കോഡുകൾ പരിശോധിച്ചതോടെയാണ് കൊലപാതകം തെളിഞ്ഞത്. റാവത്തും, നികിത മത്കാറും ഒരുമിച്ചുള്ള ഫോട്ടോ ഫോണിൽ കണ്ടതോടെ, ഇരുവരെയും വെവ്വേറെ ചോദ്യം ചെയ്തു. ഒടുവിൽ നികിത മത്കാർ എല്ലാം സമ്മതിച്ചു. പൻവേൽ റെയിൽവെ സ്റ്റേഷനിൽ, ഏകേദശം രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾക്ക് വ്യക്തത പോരായിരുന്നു. അക്രമിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇരയ്ക്കായി അക്രമി കാത്തിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രിയങ്ക ഓഫീസിൽ നിന്ന് പുറത്തുവന്ന് ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അക്രമി പിന്നാലെ കൂടുന്നു,. പെട്ടെന്ന് പിന്നിൽ നിന്ന് കഴുത്ത് മുറിക്കുകയായിരുന്നു.

പ്രിയങ്കയുടെയും റാവത്തിന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. കംപ്യൂട്ടർ എഞ്ചിനീയറായ പ്രിയങ്ക താനെ കേന്ദ്രമായ സ്വകാര്യ സ്ഥാപനത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് ഓഫീസറായി ഒരുവർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് ഒരു ഇ-മൊമേഴ്‌സ് കമ്പനിയിൽ സെയിൽസ് മാനേജരും.