തിരുവനന്തപുരം: നെയ്യാർഡാം പൊലീസ് പരിധിയിലാണ് 13 കാരിയുടെ വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കി പ്രതിയായ കാട്ടാക്കട മൈലക്കര ചാമവിളപ്പുറം മേരിദാസ് ചൂക്ഷണത്തിന് ശ്രമിച്ചത്. പെൺകുട്ടിയുടെ അമ്മുമ്മയുമായി ചങ്ങാത്തത്തിലായ മേരി ദാസ് ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനാണ്. പന്നിയിറച്ചി വിൽപ്പന, വിറക് കച്ചവടം ഓട്ടോറിക്ഷ ഓടിക്കൽ എന്നിവയാണ് പ്രധാന തൊഴിൽ. ഇവരുടെ വീട്ടില സന്ദർശകൻ ആയതു കൊണ്ട് തന്നെ പെൺകുട്ടിയോടുള്ള പരിചയം മുതലാക്കി ചൂക്ഷണം ചെയ്യുകയായിരുന്നു ഉദ്ദേശം.

മേരി ദാസിന്റെ കൊഞ്ചലും ശരീരത്തിലെ സ്പർശനവും അതിരുവിട്ടപ്പോൾ അമ്മയുടെ ഫോൺ എടുത്ത് പെൺകുട്ടി തന്നെയാണ് നെയ്യാർഡാം പൊലീസിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞതും മേരിദാസിനെ അറസ്റ്റു ചെയ്യിപ്പിച്ചതും. പെൺകുട്ടിയുടെ അച്ഛൻ തിരുവനന്തപുരം നഗരത്തിൽ നടന്ന ഒരു കൊലക്കേസിൽ പെട്ടതോടെയാണ് ഇവരുടെ കുടുംബത്തിൽ താളപ്പിഴകൾതുടങ്ങുന്നത്. അച്ഛൻ ജയിലിലായതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ദുരിതത്തിലായി. ഇതിനിടെ കുട്ടിയുടെ അമ്മ ചില കടകളിൽ ജോലിക്ക് പോയെങ്കിലും തുടർന്ന് പോകാൻ കഴിഞ്ഞില്ല.

ആഴ്ചയിലൊരിക്കൽ ഭർത്താവിനെ കാണാൻ ജയിലിൽ പോയ അമ്മ അച്ഛന്റെ സഹടതവുകാരന്റെ ബന്ധുവുമായി സൗഹൃദത്തിലായി. മക്കളെ അമ്മുമ്മയെ ഏൽപ്പിച്ച് ഇവർ ജയിലിൽ വെച്ച പരിചയപ്പെട്ട സുഹൃത്തുമായി ജീവിതം തുടങ്ങി. ഇതിനിടെ അയാൾ കഞ്ചാവു വീട്ടിൽ നട്ടു വളർത്തിയ കേസിൽപ്പെട്ട് ഒളിവിൽ പോയി. കുട്ടികളുടെ അമ്മയും ഇയാൾക്കൊപ്പം കുറച്ചു നാൾ ഒളിവിൽ കഴിഞ്ഞു. ഇതോടെ കുട്ടികളുടെ പൂർണ ചുമതല അമ്മുമ്മയ്ക്കായി.

ഭർത്താവ് മരിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജേലികൾക്ക് പോയാണ് പേര കുട്ടികളെ അമ്മുമ്മ വളർത്തിയത്. നാട്ടിലെ ദളിത് പാന്തേഴ്‌സ് പ്രവർത്തകൻ ഈ പെൺകുട്ടിയോടു മോശമായി പെരുമാറിയതിന് പരാതി ഉണ്ടായെങ്കിലും ചില രാഷ്ട്രീയക്കാർ ഇടപെട്ട് കേസ് അന്ന് ഒതുക്കി തീർത്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.

കള്ളിക്കാട് ജംഗ്ഷനിൽ നിന്ന പെൺകുട്ടിയെ കണ്ട് ഓട്ടോറിക്ഷയിൽ എത്തിയ മേരി ദാസൻ വീട്ടിൽ കൊണ്ട് ചെന്നാക്കാമെന്ന് പറഞ്ഞ് നിർബന്ധിച്ച് വണ്ടിയിൽ കയറ്റി. പരിചയം ഉള്ളതുകൊണ്ട് തന്നെ എട്ടാം ക്ലാസ്‌കാരിയായ പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറി. ഓട്ടോറിക്ഷ നേരെ പോയത് ഒരു ബേക്കറിക്ക് മുന്നിലേക്ക് ആയിരുന്നു. പെൺകുട്ടിയെ ഓട്ടോയിൽ ഇരുത്തിയ ശേഷം ബേക്കറിയിൽ കയറി മേരി ദാസൻ മൂന്ന് ഐസ്‌ക്രീം വാങ്ങി പെൺകുട്ടിക്ക് നൽകി. കുട്ടി ആദ്യം വാങ്ങാൻ വിസമ്മതിച്ചുവെങ്കിലും മാമനല്ലേ തരുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ കുട്ടി ഐസ്‌ക്രീം വാങ്ങി.

വണ്ടിയിൽ ഇരുന്ന് തന്നെ ഐസ്‌ക്രീം കുടിച്ചു. ഓട്ടോയുമായി പെട്രോൾ പമ്പിലേയ്ക്ക് പോയ മേരി ദാസൻ ഒരു കുപ്പിയിൽ നിറച്ച് പെട്രോൾ വാങ്ങി. പെട്രോൾ ഓട്ടോയുടെ പുറകിൽ ഇടുന്നതിനിടെ ശരീരത്തിൽ സ്പർശിച്ചു. അത് സ്വാഭാവികമായി സംഭവിച്ചതല്ലന്ന് പെൺകുട്ടിക്ക് മനസിലായി. പിന്നീട് യാത്രക്കിടെ ചോദിച്ചു നിനക്ക് ലൗ ഉണ്ടോ എന്ന്? പെൺകുട്ടി ചോദിച്ചു മാമൻ എന്തിനാ ഇതൊക്കെ അറിയുന്നത്. അപ്പോൾ മേരി ദാസൻ പറഞ്ഞു. നിനക്ക് മോഡേൺ ലൗ അറിയാമോ അറിയില്ലെങ്കിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് മാറിടത്തിൽ പിടിച്ചു. ഇതോടെ പൊട്ടിക്കരഞ്ഞ പെൺകുട്ടി ബഹളം വെച്ചതോടെ ഓട്ടോറിക്ഷ നിർത്തി. അപ്പോൾ തന്നെ വണ്ടിയിൽ നിന്നും പെൺകുട്ടി ഇറങ്ങിയോടി.

വീട്ടിലെത്തി അമ്മയോടും അമ്മുമ്മയോടും കാര്യങ്ങൾ പറഞ്ഞു. എന്നാൽ മേരി ദാസനെ വിളിച്ച് വിവരം ചോദിച്ച് കാര്യങ്ങൾ തീർപ്പാക്കാമെന്ന് വീട്ടുകാർ നിലപാട് എടുത്തു. മേരി ദാസനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. ഇതിനിടെ അമ്മയുടെ ഫോൺ എടുത്ത് പെൺകുട്ടി തന്നെ നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിനിടെ ചില ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞ് എത്തിയപ്പോൾ പെൺകുട്ടിയുടെ അമ്മുമ്മയുടെ വീട്ടിൽ മേരി ദാസൻ ഉണ്ട്. നാട്ടുകാർ ചെറിയ രീതിയിൽ പഞ്ഞിക്കിട്ടാണ് പ്രതിയെ പൊലീസിന് കൈമാറിയത്.

വിറകു വ്യാപാരം നടത്തുന്ന മേരിദാസൻ പെൺകുട്ടിയുടെ അമ്മുമ്മയുമായി സൗഹൃദത്തിലാവുന്നത് കഴിഞ്ഞ ഒരു വർഷത്തിനിടെയാണ്. വിറക് മൊത്ത കച്ചവടക്കാരനായ മേരി ദാസന്റെ വിറക് സൂക്ഷിക്കുന്നതും പെൺകുട്ടിയുടെ അമ്മുമ്മയുടെ വീട്ടിലാണ്. അതുകൊണ്ട് തന്നെ ഇവിടെ നിത്യ സന്ദർശകനുമായിരുന്നു ഇയാൾ. പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റു ചെയ്തു.