മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ. ഇയാൾ കരാട്ടെ സ്ഥാപനത്തിലെ കൂടുതൽ പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്നാണ് ഉയരുന്ന ആക്ഷേപം. കരാട്ടെ അദ്ധ്യാപകൻ സിദ്ധീഖ് അലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തി. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അദ്ധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്ന് പെൺകുട്ടി പറയുന്നു.

8 വയസ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അദ്ധ്യാപകനെതിരെ പരാതി നൽകുകയും ചെയ്തുവെന്നും പെൺകു പറയുന്നു. എന്നാൽ സിദ്ധീഖ് അലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു. എടവണ്ണപ്പാറയിൽ മരിച്ച കുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിക്കറിയാമെന്നും സിദ്ധീഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി.

17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകൻ സിദ്ധീഖ് അലി റിമാൻഡിലാണ്. മഞ്ചേരി പോക്‌സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് വാഴക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കരാട്ടെ അദ്ധ്യാപകൻ സിദ്ദീഖലി നേരത്തെയും മറ്റൊരു പോക്‌സോ കേസിൽ റിമാൻഡിലായിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന ആരോപണമാണ് ബന്ധുക്കൾ ഉയർത്തുന്നത്. കൊലപാതകം സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു. മൃതദേഹത്തിൽ മേൽവസ്ത്രം ഇല്ലാതിരുന്നതിലും പെൺകുട്ടിയുടെ കുടുംബം ദുരൂഹത ആരോപിച്ചു. പിന്നീട് മേൽവസ്ത്രങ്ങൾ കണ്ടെത്തി. മുങ്ങൽവിദഗ്ദ്ധർ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടി ധരിച്ചിരുന്ന ചുരിദാർ ടോപ്പും ഷാളും കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കിടന്നതിന് സമീപത്തുനിന്നാണ് വസ്ത്രങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷി മൊഴി നൽകിയിരുന്നു.

പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ സമയത്ത് റോഡിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ ബൈക്കിലെത്തിയിരുന്നു. പെൺകുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെൺകുട്ടിയുടെ സഹോദരി പറയുന്നു. മൃതദേഹത്തിൽ മേൽവസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും പെൺകുട്ടിയുടെ സഹോദരി പ്രതികരിച്ചു.

നേരത്തെ, പെൺകുട്ടിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയും രംഗത്തെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും പുഴയിൽ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തിയത്. മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 6 മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. മരണത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കടുത്ത മനസപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.