നെടുമങ്ങാട്: വിതുരയിൽ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതിയെ റിമാന്റ് ചെയ്തു.വിതുര തള്ളച്ചിറ പാറയടി പുത്തൻവീട്ടിൽ മഹേഷ്(24) നെയാണ് വിതുര സർക്കിൾ ഇൻസ്‌പെക്ടർ എസ്. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

പെൺകുട്ടിയുമായി ഇഷ്ടത്തിലായ പ്രതിയുടെ നിർബന്ധപ്രകാരം ആദ്യം സ്വർണാഭരണങ്ങൾ നൽകി. പിന്നീട് പഠനത്തിനായി രക്ഷാകർത്താക്കൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച പണവും ഗൂഗിൾ പേയിലൂടെ കൈമാറി.പണവും സ്വർണവും കൈക്കലാക്കിയ ശേഷം വിവാഹം കഴിക്കാൻ പറ്റില്ലെന്നു പ്രതി പറഞ്ഞതോടെ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടിയുടെ ഫോൺ വീട്ടുകാർ പരിശോധിച്ചത്.

അപ്പോഴാണ് പ്രതിയുമായുള്ള ബന്ധവും ചൂക്ഷണ വിവരവും പുറത്തറിഞ്ഞത്. തുടർന്ന് സിഐ. എസ്.അജയ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി ഉപയോഗത്തിനും യാത്ര പോകുന്നതിനും ആടംബര ജീവിതം നയിക്കുന്നതിനുമാണ് പണം ഉപയോഗിച്ചതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. പെൺകുട്ടി സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രതി വലയിലാക്കിയിരുന്നു.

2015 മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. 2018 ലാണ് പെൺകുട്ടി പ്രായപൂർത്തിയായത്. കോൺക്രീറ്റ് പണികൾക്ക് പോകുന്ന പ്രതി പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ചൂഷണം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.