തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നും തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്നും പി എസ് സി കോഴ വിവാദത്തില്‍ സത്യം പുറത്തു വരുന്നത് വരെ നിയമപോരാട്ടം നടത്തുമെന്നും ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. കൃത്യമായി തയ്യാറാക്കിയ തിരക്കഥയുടെ പുറത്താണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കല്‍ നടപടി ഉണ്ടായത്. ഈ തിരക്കഥ എഴുതിയത് ആരെന്ന് പുറത്ത് വരേണ്ടതുണ്ട്. സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് പാര്‍ട്ടിക്കകത്ത് ആണോ പുറത്താണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടി നിയോഗിച്ച ഒരു അന്വേഷണ കമ്മീഷന്‍ ഉണ്ടായിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ല, നിഗമനങ്ങളുടെ പുറത്താണ് തന്നെ പുറത്താക്കിയത്. ഇത്തരം ഒരു വ്യാജ വാര്‍ത്ത നിര്‍മ്മിച്ചത് ആര് എന്നെങ്കിലും പാര്‍ട്ടി അന്വേഷിക്കണമായിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പരാതിക്കാരനും ഇല്ല ആരോപണം ഉന്നയിച്ച ആളും ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിക്കും - പ്രമോദ് പറഞ്ഞു.

ശ്രീജിത്തുമായി പണം ഇടപാട് ഉണ്ടായിട്ടില്ല എന്ന് ശ്രീജിത്ത് തന്നെ പറഞ്ഞു. ശ്രീജിത്തിന് ചില കാര്യങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടായി. ചിലരുടെ പേരുകളും ഈ വിഷയത്തിലെ അവരുടെ ഇടപെടലുകളും ശ്രീജിത്ത് തുറന്ന് പറഞ്ഞു. ഈ കാര്യങ്ങള്‍ പറയേണ്ടയിടത്ത് കൃത്യമായി പറയും. കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി പാര്‍ട്ടിക്ക് പരാതി നല്‍കും.

ആരോപണം ഉന്നയിച്ച ആളും പണം വാങ്ങിയ ആളും ഇല്ലെങ്കിലും ശ്രീജിത്ത് എന്ന വ്യക്തിയെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. തന്നെ അറിയിക്കാതെ ആണ് പാര്‍ട്ടി യോഗം ചേര്‍ന്നത്. പുറത്തായ കാര്യം അറിഞ്ഞത് പത്ര പ്രസ്ഥാവനയിലൂടെ ആണ്. ഇത് പാര്‍ട്ടിയുടെ രീതി അല്ല. പാര്‍ട്ടി തെറ്റിദ്ധരിക്കപ്പെട്ടു. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.

പഴുതുകള്‍ അടച്ചുള്ള വിവരങ്ങളുമായി പരാതി നല്‍കുമെന്നും പ്രമോദ് പറഞ്ഞു. പിഎസ്‌സി റാങ്ക്‌ലിസ്റ്റില്‍ ഉള്ള ഭാര്യക്ക് കോഴിക്കോട് നിയമനം നല്‍കാന്‍ വേണ്ടി ശ്രീജിത്ത് നിരന്തരം വിളിച്ചിരുന്നു. എന്നാല്‍ പി എസ് സി നിയമനവുമായി ബന്ധപ്പെട്ടല്ല ശ്രീജിത്തുമായി സ്ഥല ഇടപാടിന് ശ്രമിച്ചതെന്നും സാമ്പത്തിക പ്രതിസന്ധിയിലായ പാര്‍ട്ടി സഖാവിന്റെ സ്ഥലം വാങ്ങി സഹായിക്കാന്‍ ശ്രീജിത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രമോദ് പറഞ്ഞു.

എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രിയുമായും സെക്രട്ടറിയുമായുള്ള ബന്ധം പറഞ്ഞത് ശ്രീജിത്തിനെ സമാശ്വസിപ്പിക്കാന്‍ വേണ്ടിയാണ്. ശ്രീജിത്തുമായി ബന്ധം പാടില്ലെന്ന് ജില്ലാ കമ്മിറ്റി അംഗം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടും നേരില്‍ കാണണമെന്ന് ശ്രീജിത്ത് നിരന്തരം ആവശ്യപ്പെട്ടു. അങ്ങനെയാണ് നഗരത്തില്‍ വെച്ച് ഒരു ദിവസം കണ്ടത്. ശ്രീജിത്തിനെ വീട്ടില്‍ പോയി കണ്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പ്രമോദ് തന്നെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചു.

ഒരു ജില്ലാ കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റി അംഗവുമാണ് പിന്നില്‍ ഉള്ളത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരട്ടെ. വിവരങ്ങള്‍ പാര്‍ട്ടിക്ക് പുറത്തേക്ക് ചോര്‍ത്തി നല്‍കിയ ആള്‍ ചെയ്തത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ്. അയാള്‍ക്ക് ഇനി ഉറക്കം ഉണ്ടാകില്ല. സാംസ്‌കാരിക പ്രവര്‍ത്തനം തുടരുമെന്നും സത്യം പുറത്തു വരുന്നത് വരെ നിയമപോരാട്ടം നടത്തുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.