ആലപ്പുഴ. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പി ജി കോഴ്‌സിന് പഠിക്കുന്ന യുവതി മംഗലാപുരത്ത് നിന്നാണ് രാജധാനി എക്സ്‌പ്രസിൽ കയറിയത്. അപ്പർ ബെർത്തായിരുന്നതുകൊണ്ട് കയറിയ ഉടൻ ബെർത്തിൽ കയറി കിടന്നു. എതിർ വശത്തെ അപ്പർ ബെർത്തിൽ ഇരിക്കുകയായിരുന്ന സൈനികൻ ആദ്യം കാലുകൾ നീട്ടി വെച്ച് സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചു.

സൈനികരുടെ വീരകഥകൾ പറഞ്ഞ് പെൺകുട്ടിയോട് അടുത്തു. ജമ്മുവിലെ ഡ്യൂട്ടിയും ഭീകര ആക്രമണങ്ങളും പറഞ്ഞ് കൂടുതൽ അടുത്തു . ഇതിന് ശേഷമാണ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന മാന്നാർ സ്വദേശി പ്രതീഷ് കുമാർ നിർബന്ധിച്ച് കുടിപ്പിച്ചു. മദ്യം ഉള്ളിൽ ചെന്നതോടെ അബോധാവസ്ഥയിലായ പെൺകുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു.

പിന്നീട് ബോധം വന്നപ്പോഴാണ് തന്നെ സൈനികൻ ചൂഷണം ചെയ്ത വിവരം യുവതി മനസിലാക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇതിനിടെ സൈനികൻ അറിയാതെ അയാളുടെ ദൃശ്യങ്ങൾ പെൺകുട്ടി പകർത്തി. ഈ ദൃശ്യങ്ങൾ സഹിതം തമ്പാനൂരിലെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ യുവതി അന്ന് തന്നെ പരാതി നൽകി.

തിരുവനന്തപുരം സ്വദേശിനി ആയതു കൊണ്ടാണ് പെൺകുട്ടി തമ്പാനൂർ റെയിൽവേ പൊലീസിനെ സമീപിച്ചത്. പരാതി സ്വീകരിച്ച് എഫ് ഐ ആർ. രജിസ്റ്റർ ചെയ്ത തമ്പാനൂർ പൊലീസ് കേസ് ആലപ്പുഴ റെയിൽവേ പൊലീസിന് കൈമാറി. സംഭവം നടന്നത് ആലപ്പുഴ റെയിൽവേ പൊലീസിന്റെ പരിധിയിൽ ആയതിനാലാണ്.

പ്രതിയുടെ ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ മാന്നാർ സ്വദേശിയായ സൈനികനെ ഉടൻ തന്നെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തു വരുന്നുവെന്നും കൂടുതൽ വിശദാംശങ്ങൾ പ്രതിയിൽ നിന്നും അറിയേണ്ടതുണ്ടെന്നും റെയിൽവേ പൊലീസ് എസ് ഐ പ്രതികരിച്ചു. സൈനികന്റെ മറ്റ് പശ്ചാത്തലങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.