കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തില്‍ വമ്പന്‍ ട്വിസ്റ്റ്. ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത് തുറന്നുപറഞ്ഞു. വിവാദങ്ങള്‍ക്കിടെ ഒരു ന്യൂസ് ചാനലിനോടാണ് പ്രതികരണം. പ്രമോദ് എന്റെ നല്ല സുഹൃത്താണ്. പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ല. പണം വാങ്ങി എന്നൊരു പരാതി ആര്‍ക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് വെളിപ്പെടുത്തി.

എന്റെ പേര് എങ്ങനെ വന്നു എന്നതില്‍ വ്യക്തതയില്ലെന്നും തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു.

സിപിഎം പുറത്താക്കിയ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മയെയും മകനെയും കൂട്ടി കോഴയാരോപണത്തിലെ പരാതിക്കാരന്‍ എന്ന് പ്രമോദ് തന്നെ ആരോപിക്കുന്ന ശ്രീജിത്തിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്തിരുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയ ചേവായൂര്‍ സ്വദേശി ശ്രീജിത്തിന്റെ വീടിന്റെ മുന്നിലാണ് സമരം നടത്തിയത്. തെളിവില്ലാതെയാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും താന്‍ ഒരാളില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടിലെന്നും റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രമോദ് പറഞ്ഞിരുന്നു.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അക്രമിക്കുകയാണെന്നും പ്രമോദ് പറഞ്ഞു. താന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. പാര്‍ട്ടി തോല്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ സത്യാവസ്ഥ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അതു പുറത്തുകൊണ്ടുവരണമെന്നുമായിരുന്നു ആവശ്യം.

പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയതിനാണ് പ്രമോദിനെ പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞത്. ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടുന്ന സംഘവുമായി ചേര്‍ന്ന് പ്രമോദ് ക്രമക്കേട് നടത്തി എന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

അതേ സമയം ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി പ്രമോദ് രംഗത്ത് വന്നിരുന്നു. എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ല, പാര്‍ട്ടിയെ ഒരു വിഭാഗം തെറ്റിധരിപ്പിച്ചു. പാര്‍ട്ടിയെ തെറ്റിധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണം. നിയമ പോരാട്ടം തുടരും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം തന്നെ അറിയിച്ചിട്ടില്ല. താന്‍ കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയണം. അതിന് വേണ്ടിയാണ് പോരാട്ടമെന്നും പ്രമോദ് പറയുന്നത്.

പ്രമോദിനെ പുറത്താക്കിയ വാര്‍ത്താ കുറിപ്പ് പങ്ക് വച്ച സിപിഎം ജില്ലാ കമ്മറ്റി അംഗം പ്രേംകുമാര്‍ ഇല്ലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പ്രമോദ് ശക്തമായ കമന്റിട്ടു. എല്ലാ ചതികളിലും നിങ്ങളാണ് നായകനെന്നാണ് കമന്റ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും, പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവര്‍തതനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ബോധ്യമായതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ലാ കമ്മറ്റി ഇന്നലെ വാര്‍ത്താ കുറിപ്പ് ഇറക്കിയത്. ഈ കുറിപ്പാണ് ജില്ലാ കമ്ണറ്റി അംഗം ഫേസ് ബുക്കില്‍ പങ്ക് വച്ചത്. ഇതിനാണ് പ്രമോദ് കോട്ടൂളി കമന്റിട്ടത്