തിരുവനന്തപുരം : പി എസ് സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയിൽ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആൾമാറാട്ടം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൂജപ്പുര പൊലീസ് ഇവരെ ചോദ്യംചെയ്യുന്നതിനായി വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നൽകും. അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് പൊലീസിന് കൂടുതൽ സംശയം തോന്നിയത് ഇരുവരും ഒളിവിൽ പോയതാണ്്. ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ പി.എസ്.സി പരീക്ഷയ്ക്കിടെയാണ് ആൾമാറാട്ടശ്രമം നടന്നത്.

രാവിലെ 7.45 മുതൽ ആരംഭിച്ച യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിൽ നിന്ന് ഓടിപ്പോയത്. ബയോമെട്രിക് പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥൻ ക്ലാസുകളിലെത്തിയപ്പോൾ ആറാം നമ്പർ മുറിയിലിരുന്ന ഉദ്യോഗാർത്ഥി ഹാൾടിക്കറ്റുമായി പുറത്തേയ്ക്ക് ഓടുകയായിരുന്നു.

പ്രാഥമിക പരീക്ഷയിൽ 55.44 മാർക്കിനു മുകളിൽ നേടിയവർക്കാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് അവസരം ലഭിച്ചത്. ഇത്രയും മാർക്ക് വാങ്ങിയ അമൽജിത്ത് മെയിൻ പരീക്ഷയ്ക്ക് മറ്റൊരാളെ എത്തിച്ച് പരീക്ഷയെഴുതേണ്ട കാര്യമില്ലെന്നാണ് നിഗമനം. പ്രാഥമിക പരീക്ഷയിലും ഇയാൾ ആൾമാറാട്ടത്തിലൂടെയാണോ വിജയിച്ചതെന്നാണ് അന്വേഷിക്കുന്നത്.സ്‌കൂളിന്റെ മതിൽചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാൾക്കൊപ്പം ബൈക്കിൽ രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ബൈക്ക് അമൽജിത്തിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

അഖിൽജിത്ത് പരീക്ഷാ ഹാളിൽ കടന്നപ്പോൾ ജേഷ്ഠൻ അമൽജിത്ത് പരീക്ഷാ സെന്ററിനു പുറത്ത് ബൈക്കിൽ കാത്തുനിന്നു. ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കാറുണ്ട്. ഈ പരീക്ഷ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ബയോമെട്രിക് പരിശോധനയും പിഎസ്‌സി ആരംഭിച്ചിരുന്നു. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്.

ബയോമെട്രിക് പരിശോധനയ്ക്ക് ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ അഖിൽജിത്ത് ഇറങ്ങി ഓടി. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിഎസ്‌സി അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകി. ഹാൾ ടിക്കറ്റ് നമ്പരിലൂടെ പരീക്ഷ എഴുതേണ്ട ആളുടെ വിലാസം പൊലീസ് കണ്ടെത്തി. ഇരുവരും ഒളിവിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതിയിൽ കീഴടങ്ങിയത്. വിശദമായ അന്വേഷണത്തിനു പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

അമൽജിത്തിന്റെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിപ്പോഴാണ് സഹോദരൻ അഖിൽ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്. അമൽ ജിത്തും അഖിൽ ജിത്തും ചേർന്നാണ് പിഎസ്‌സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽ ജിത്തിന് ഇതിന് മുമ്പ് പൊലീസ്, ഫയർഫോഴ്‌സ് എഴുത്തുപരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെട്ടിരുന്നു.