കൊച്ചി: കോളേജ് അധ്യാപകന്‍ മഴുവന്നൂര്‍ കവിതപടിയില്‍ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാലിന്റേത് ( 41) ആത്മഹത്യയെന്ന് നിഗമനം. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസര്‍ ആണ് ചന്ദ്രലാല്‍. വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വയറ് കീറിയ നിലയില്‍ മൃതദേഹം അയല്‍വാസിയായ സ്ത്രീയാണ് കണ്ടത്. ചന്ദ്രലാല്‍ രണ്ടാഴ്ചയായി ലീവിലായിരുന്നു. മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നുവെന്നാണ് സൂചന. മൂന്നു മാസം മുമ്പ് ചന്ദ്രലാലിന്റെ പിതാവ് മരിച്ചതിന്റെ വിഷമതകള്‍ അലട്ടിയിരുന്നതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്ന് പൊലീസിന് തുടക്കത്തില്‍ തന്നെ സംശയം ഉണ്ടായിരുന്നു. സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന രീതിയില്‍ മാനസിക വെല്ലുവിളി നേരിട്ട ആളായിരുന്നു മരിച്ച ചന്ദ്രലാലെന്ന് പൊലീസ് പറഞ്ഞു.

മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. രണ്ടാഴ്ചയോളമായി ചന്ദ്രലാല്‍ കോളേജില്‍ എത്തിയിരുന്നില്ല. അദ്ദേഹം അവധിയിലെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.