രാജാക്കാട്: പാർട്ടി ഓഫീസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക കുടിശികയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിടെ കുത്തേറ്റ സിപിഐ നേതാവ് അപകട നില തരണം ചെയ്തെന്ന് സൂചന.

രാജാക്കാട് സിപിഐ ഓഫിസിൽ ഇന്നലെ വൈകിട്ടാണ് സംഭവം.വയറിൽ അഴത്തിൽ മുറിവേറ്റ അസി.സെക്രട്ടറി മുക്കുടി സ്വദേശി എം.എ.ഷിനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയക്ക് വിധേയനാക്കി.സംഭവത്തിൽ മുക്കുടി സ്വദേശി അരുൺ (35) നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. പാർട്ടി ഓഫീസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക മുറിയിൽ ഗുരു ഇൻഫോ ടെക് എന്ന പേരിൽ അരുൺ സ്ഥാപനം നടത്തി വന്നിരുന്നു. ഒരു ലക്ഷം രൂപ സെക്യൂരിറ്റിയും 3000 രൂപ വാടകയും നിശ്ചയിച്ചാണ് അരുണിന് മുറി നൽകിയിരുന്നത്. കഴിഞ്ഞ മാസം ഈ കെട്ടിടത്തിൽ നിന്നും അരുൺ സ്ഥാപനത്തിന്റെ പ്രവർത്തനം മാറ്റി.

സെക്യൂരിറ്റി തുക ആവശ്യപ്പെട്ട് അരുൺ പാർട്ടി നേതാക്കളെ സമീപിച്ചപ്പോൾ പ്രശ്നം സംസാരിച്ച് പരിഹരിക്കാമെന്നായിരുന്നു പ്രതികരണം. ഇന്നലെ വൈകിട്ട് വിഷയം ചർച്ച ചെയ്യാൻ അരുണിനെ പാർട്ടി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയം പാർട്ടി ലോക്കൽ സെക്രട്ടറി സനിൽ ,അസി.സെക്രട്ടറി ഷിനു, ജില്ല അസി.സെക്രട്ടറി പ്രിൻസ് മാത്യു എന്നിവർ മാത്രമാണ് പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നത്. 13 മാസത്തെ വാടക കുടിശികയുണ്ടെന്നും ഇതു കിഴിച്ച് സെക്യൂരിറ്റി തുക നൽകാമെന്നുമായിരുന്നു പാർട്ടി നേതാക്കളുടെ നിലപാട്.

എന്നാൽ ഇത് അംഗീകരിക്കാൻ അരുൺ തയ്യാറായില്ലെന്നും രോഷാകുലനായ ഇയാൾ തർക്കത്തിൽ ഇടപെട്ട് സംസാരിച്ച് നിന്നിരുന്ന സനുവിനെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വയറിന് കുത്തുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. മറ്റുള്ളവർ ഇയാളെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു.

സംഭവം നടന്ന ഉടൻ പൊലീസ് പാർട്ടി ഓഫീസിൽ എത്തി അരുണിനെ കസ്റ്റഡിയിൽ എടുത്തു.തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.ഇന്ന് കോടതിയിൽ ഹാജരാക്കും. അരുണിന്റെ സ്ഥാപനമാണ് രാജാക്കാടും പരിസര പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്ന അരുൺ കുത്തുകേസിൽ ഉൾപ്പെട്ടതായുള്ള വാർത്ത നാട്ടുകാരെയും ഉറ്റവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇതുവരെ അരുൺ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഇയാളെക്കുറിച്ച് നാട്ടുകാർക്കും എതിരഭിപ്രായങ്ങളില്ല.