വൈപ്പിൻ: എടവനക്കാട് വാച്ചാക്കലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രതി തന്നെ നടത്തിയ പുതിയ വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടു വളപ്പിൽ കുഴിച്ചിട്ട മൃതദേഹം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയപ്പോൾ മാറ്റാനും സജീവ് ശ്രമിച്ചിരുന്നു. ഇതിനായി മൺവെട്ടിയും പിക്കാസും അടക്കമുള്ള ഉപകരണങ്ങൾ ഇയ്യാൾ വാടകയ്ക്ക് എടുത്തതായി പൊലീസിന് തെളിവു ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തെളിവു നശിപ്പിക്കാൻ ആറു മാസത്തിന് ശേഷം പ്രതി നടത്തിയ നീക്കം പുറത്തു വന്നത്.

കൃത്യമായ ആസുത്രണത്തോടെ നടത്തിയ കാെലപാതകത്തിൽ ദൃസാക്ഷികളോ സാഹചര്യ തെളിവുകളോ ഇല്ല. ശാസ്ത്രീയ തെളിവുകളാണ് മുഖ്യം. അതു കൊണ്ട്് തന്നെ കൂടുതൽ തെളിവുകൾ കണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.കൊലപാതകത്തിന് വേണ്ടി യൂ ട്യൂബ് വിഡിയോ കണ്ട് തയ്യാറെടുപ്പ് നടത്തിയെന്ന് പ്രതി സജീവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം തെളിവ് അവശേഷിപ്പിക്കാതെ മറവു ചെയ്യാനുള്ള മാർഗങ്ങളാണ് യൂട്യൂബിൽ പരതിയത്. കുഴിച്ചിടുന്നതിനു മുൻപ് രമ്യയുടെ വസ്ത്രങ്ങൾ നീക്കിയതും മൃതദേഹം പ്രത്യേകരീതിയിൽ കുഴിയിൽ കിടത്തിയതും വിഡിയോകളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ്.

എന്നാൽ സജീവിന്റെ മൊഴിക്ക് അനുസരിച്ചുള്ള തെളിവു പൊലീസിന് കിട്ടിയിട്ടില്ല. സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത സജീവ ്ഏത് ഡിവൈസ് വഴി യൂട്യൂബിൽ കയറി എന്ന് കണ്ടെത്തേണ്ടതുണ്ട്. കൂടാതെ കേസിലെ പ്രധാന തെളിവായ രമ്യ ധരിച്ചിരുന്ന മൂക്കുത്തി കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തിയിരുന്നു. മൃതദേഹം മറവു ചെയ്തിരുന്ന കുഴിയിലും ഇവിടെ നിന്നും നീക്കം ചെയ്ത മണ്ണിലും ഇതിനായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും സൂചന ഒന്നും ലഭിച്ചില്ല.

മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങളും മറ്റും മാറ്റിയിരുന്നെങ്കിലും മൂക്കുത്തി നീക്കം ചെയ്തിരുന്നില്ല എന്നാണ് സജീവിന്റെ മൊഴി.ഇതിന്റെ അടിസ്ഥാനത്തിൽ ഗോൾഡ് ഡിറ്റക്ടർ വരെ കൊണ്ട് വന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. രമ്യയുടെ ഫോൺവിളിയെ ചൊല്ലിയുള്ള കലഹമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഭർത്താവ് സജീവിന്റെ മൊഴി. അതിനാൽ കേസിലെ പ്രധാന തെളിവ് ആയേക്കാവുന്ന മൊബൈൽ ഫോൺ കണ്ടെടുക്കാനാണ് പൊലീസ് ഇന്നലെ ശ്രമിച്ചത്.

രമ്യയുടെ ഫോൺ കത്തിച്ച ശേഷം അവശിഷ്ടം എടവനക്കാട് ചാത്തങ്ങാട് പടിഞ്ഞാറുള്ള ചെമ്മീൻകെട്ടിൽ വലിച്ചെറിഞ്ഞെന്നാണ് പ്രതി സജീവിന്റെ മൊഴി. ഇന്നലെ ചെമ്മീൻ കെട്ടിൽ നടത്തിയ പരിശോധനയിൽ ഫോണിന്റേതെന്നു കരുതുന്ന ഒരു ഭാഗം കണ്ടെത്തി. ഫോണിന്റെ മോഡലും പകുതി പുറം ചട്ടയും കിട്ടിയെങ്കിലും ഐ എം ഇ നമ്പർ എഴുതി ഭാഗം കിട്ടിയിട്ടില്ല. അതു കൂടി കിട്ടിയാലെ തെളിവു പൂർണമാകു.
കൊലപാതകം നടന്ന വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകെലയാണ് ചെമ്മീൻകെട്ട്.

രമ്യയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് മണം പിടിച്ചെത്തി മാന്തി നോക്കിയ വളർത്തുനായയെ പ്രതി ഒഴിവാക്കിയതായി സൂചന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നായയുടെ ജഡം കണ്ടെത്താൻ കടപ്പുറത്ത് പരിശോധന നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിച്ചിട്ടും തെളിവു ലഭിച്ചില്ല. നായയെ കൊന്ന് കടപ്പുറത്ത് കുഴിച്ചിട്ടുവെന്നാണ് പ്രതിയുടെ മൊഴി.

തെളിവെടുപ്പ് തുടരും. അതേസമയം ഇയാൾ കത്തിച്ചു കളഞ്ഞതായി പറയുന്ന രമ്യയുടെ വസ്ത്രത്തിന്റെ ചില അവശിഷ്ടങ്ങൾ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു.മറ്റ് എന്തെങ്കിലും തെളിവു കിട്ടുമെന്ന് കണക്കു കൂട്ടലിൽ വീട്ടുവളപ്പിലെ കിണർ വറ്റിച്ച് ചെളി അരിച്ചു പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ഒന്നും കിട്ടിയില്ല. കേസിന്റെ തുടർ നടപടികളിൽ നിർണായകമാവുക ശാസ്ത്രീയ തെളിവുകൾ തന്നെയാവും. ശാസ്ത്രീയ തെളിവുകൾ ദുർബലമാകാതിരിക്കാൻ തലനാരിഴ കീറിയുള്ള പരിശോധനകളും തെളിവുശേഖരിക്കലുമാണ് ഞാറയ്ക്കൽ പൊലീസ് നടത്തുന്നത്.

രമ്യ കൊല്ലപ്പെട്ട കേസിൽ ഭർത്താവ് സജീവ് മാത്രമാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികൾ ഇല്ലാത്തതും കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൊലപാതകം നടന്നിട്ട് ഒന്നേകാൽ വർഷത്തോളം കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ തെളിവുകളുടെ പ്രാധാന്യം വർദ്ധിക്കുന്നത്. നിലവിൽ കൊലപാതകം നടന്ന വീട് പൊലീസിന്റെ നിയന്ത്രണത്തിലാണ്. മൃതദേഹം മറവു ചെയ്തിരുന്ന കുഴി് കൂടുതൽ പരിശോധനകൾക്കായി ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്.

കുഴിയിൽ പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും അസ്ഥിക്കഷ്ണങ്ങൾ അല്ലാതെ കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. കുഴിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണും പരിശോധനയ്ക്കു ശേഖരിച്ചിട്ടുണ്ട്. ഇവയുടെ എല്ലാം ഫലം വരാൻ കൂടുതൽ സമയം എടുക്കും. വസ്ത്രങ്ങൾ നീക്കം ചെയ്തതിനു ശേഷമായിരുന്നു മൃതദേഹം മറവു ചെയ്തത്. ഇക്കാരണത്താൽ കൂടുതൽ വേഗത്തിൽ മൃതദേഹം അഴുകിയിരുന്നു. കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ രമ്യയുടേതു തന്നെയെന്ന് ഉറപ്പിക്കാനും കൊലപാതകം നടന്ന കൃത്യസമയം കണ്ടെത്താനും കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് അന്വേഷണ സംഘം കരുതുന്നു.

പ്രാഥമിക പരിശോധനാ ഫലങ്ങൾ പോലും വരാൻ ആഴ്ചകൾ എടുക്കും എന്നാണ് കരുതുന്നത്. ഇതിനു പുറമേ മറ്റു ചില തെളിവുകളും കണ്ടെത്താനുണ്ട്. കൊലപാതകത്തിൽ സജീവന് മാത്രമാണ് പങ്കെന്ന് പൊലീസ് ഉറപ്പിച്ചുവെങ്കിലും സാമാന്യം ആരോഗ്യം ഉണ്ടായിരുന്ന രമ്യയെ പോലെ ഒരാളെ ഒറ്റയ്ക്ക് ശാരീരികമായി കീഴ്‌പ്പെടുത്താനും കൊലപാതകം നടത്താനും ഇടത്തരം ഉയരവും മെലിഞ്ഞ ശരീര പ്രകൃതിയും ഉള്ള സജീവിന് ഒറ്റയ്ക്ക് കഴിയുമോ എന്ന സംശയമാണ് പലരും ഉയർത്തുന്നത്.

തൊട്ടടുത്തു തന്നെ വീടുകൾ ഉണ്ടെങ്കിലും പകൽ സമയത്ത് ടെറസിൽ വച്ച് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന കരച്ചിലോ മറ്റ് ശബ്ദങ്ങളോ ആരും കേട്ടിട്ടുമില്ല. മൃതദേഹം ഒറ്റയ്ക്ക് മുകളിൽ നിന്നു വലിച്ചിഴച്ച് കോണിപ്പടി വഴി വീടിന്റെ തെക്കുഭാഗത്ത് എത്തിച്ച് കിഴക്കുഭാഗത്ത് കൂടി കുഴിക്കു സമീപം കൊണ്ടു വന്നു എന്നാണ് സജീവ് നൽകിയ മൊഴി. ഇതും ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ കഴിയുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ സംഭവത്തിന് പിന്നിൽ സജീവിന് പുറമേ അടുത്ത ബന്ധുവായ ഒരാൾ കൂടി ഉണ്ടായേക്കാം എന്ന സംശയം പൊലീസിനും ഉണ്ടായിരുന്നുവത്രെ. എന്നാൽ അത് സ്ഥിരീകരിക്കാനുള്ള തെളിവുകൾ ലഭിച്ചില്ല. അതുകൊണ്ടു തന്നെ സജീവിനെ മാത്രം പ്രതിയാക്കിയാണ് ഇപ്പോൾ കേസിന്റെ നടപടികൾ മുന്നോട്ട് പോകുന്നത്.

വീട്ടിൽ വളർത്തിയിരുന്ന നായ, മൃതദേഹം കുഴിച്ചിട്ടിരുന്ന ഭാഗത്തെ മണ്ണ് മാറ്റുന്നത് ശ്രദ്ധയിൽ പെട്ടിരുന്നതായി സജീവൻ തെളിവെടുപ്പ് സമയത്ത് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ നായ പിന്നീട് വൈറസ് രോഗം ബാധിച്ച് ചത്തുപോയി എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ നായയെ കൊലപ്പെടുത്തിയതാണെന്ന് പ്രചാരണവും ശക്തമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നായയുട മൃതദേഹം കടപ്പുറത്ത കുഴിച്ചിട്ടുവെന്ന് പ്രതി പറഞ്ഞത്.

കേസിൽ സജീവിനെ കുടുക്കിയത് റിയാദിലുള്ള യുവതിയുടെ ആൺസുഹൃത്തിന്റെ മൊഴിയാണ്. ഇതിന് ശേഷം ഞാറയ്ക്കൽ സിഐയ്ക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു സജീവൻ. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് രമ്യയുടെ ആൺസുഹൃത്തിനെ പൊലീസിന് കണ്ടെത്താനായതാണ്. കൊല്ലം സ്വദേശിയായ ഇയാൾ സൗദി അറേബ്യയിലെ റിയാദിലാണ് ഇപ്പോഴുള്ളത്. രമ്യ മുമ്പ് ജോലി ചെയ്തിരുന്ന കലൂരിലെ ബിസ്മി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഈ ആൺസുഹൃത്തും നരബലി കേസോടെയാണ് രമ്യയുടെ തിരോധാനവും അന്വേഷണത്തിന് കാരണമായത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് വീണ്ടും താഴെ തലത്തിലെ വിലയിരുത്തലുകൾക്കായി ഞാറയ്ക്കൽ സ്റ്റേഷനിലെത്തി.

ഈ സമയമാണ് കോതമംഗലത്തു നിന്നും സ്ഥലം മാറ്റം കിട്ടി എസ് ഐ മാഹിൻ അവിടെ എത്തുന്നത്. സിഐയുടെ നിർദ്ദേശാനുസരണം എസ് ഐ മാഹിൻ കാര്യകാരണങ്ങൾ പരിശോധിച്ചു. സജീവനെ പലവട്ടം ചോദ്യം ചെയ്തു. രമ്യ നാടുവിട്ടുവെന്ന വാദത്തിൽ സജീവ് ഉറച്ചു നിന്നു. മക്കളെ ചോദ്യം ചെയ്താലും അവരും അച്ഛന്റെ മൊഴി ആവർത്തിക്കുകയായിരുന്നു. എന്നാൽ സജീവ് പറഞ്ഞ ദിവസങ്ങളിൽ സംശയം തോന്നി. രമ്യയുടെ ഫോൺ രേഖകൾ അരിച്ചു പരിശോധിച്ചു. ഇതിനൊപ്പം രമ്യ ജോലി ചെയ്തിരുന്നതും ബന്ധപ്പെട്ടിരുന്നവരുമായ എല്ലാവരേയും നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ തിരക്കി. ഇതിനിടെയാണ് കൊല്ലത്തുകാരനെ തിരിച്ചറിയുന്നത്. 2012 ഓഗസ്റ്റ് 18നായിരുന്നു രമ്യയെ കാണാതായത് എന്നായിരുന്നു സജീവൻ പറഞ്ഞിരുന്നത്. എന്നാൽ ഓഗസ്റ്റ് 16ന് ശേഷം രമ്യയെ കുറിച്ചുള്ള വിവരമെല്ലാം നിശ്ചലമായി എന്ന് ഫോൺ പരിശോധനയിൽ പൊലീസിന് മനസ്സിലായി. ഇതിനുള്ള തെളിവ് നൽകിയതും കൊല്ലത്തെ പ്രവാസിയാണ്.

16ന് താൻ രമ്യയെ വിളിച്ചിരുന്നുവെന്നും അപ്പോൾ സജീവ് എത്തിയെന്നും ഫോൺ കട്ടു ചെയ്യാനും രമ്യ ആവശ്യപ്പെട്ടെന്നും പൊലീസിനോട് കൊല്ലത്തെ പ്രവാസി വെളിപ്പെടുത്തി. മൊബൈൽ ഫോൺ പരിശോധനയിലൂടെ ഇതിനുള്ള തെളിവും നൽകി. ഇതോടെയാണ് 16ന് അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയിൽ പൊലീസിന് സംശയം തോന്നുന്നത്. ഈ സംശയമാണ് രമ്യക്കൊലക്കേസിൽ നിർണ്ണായകമായത്. ഇത് മനസ്സിലാക്കിയതും മുകൾ തട്ടിലെ ഉദ്യോഗസ്ഥരെ അറിയിച്ചതും ഞാറയ്ക്കലിലെ എസ് ഐയായിരുന്നു. അതിന് ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എല്ലാം പരിശോധിച്ചു. പിന്നീട് രണ്ട് ഡിവൈഎസ്‌പിമാർ ചേർന്ന് ചോദ്യം ചെയ്തു. ഇതോടെ തന്നെ താൻ പിടിക്കപ്പെട്ടുവെന്ന് സജീവന് ബോധ്യമായി. അന്ന് സജീവിനെ അറസ്റ്റു ചെയ്യാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. അടുത്ത ദിവസം ഡിവൈഎസ്‌പി ഓഫീസിൽ ഹാജരാകാനായിരുന്നു നിർദ്ദേശം. പക്ഷേ ഞാറയ്ക്കൽ സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി സജീവ് കീഴടങ്ങുകയായിരുന്നു.

രമ്യയുടേയും സജീവിന്റേയും ഫോൺ രേഖകളും ടവർ ലൊക്കേഷനുമെല്ലാം പരിശോധിച്ചാണ് 16ന് കൊല നടക്കാനുള്ള സാധ്യതയിലേക്ക് അന്വേഷണം എത്തിയത്. അങ്ങനെ മനസ്സിലാക്കിയ ശേഷവും 18നാണ് ഭാര്യയെ കാണാതായതെന്ന സജീവന്റെ മൊഴിയാണ് കുടുക്കായത്. ഇതിനൊപ്പം മക്കളെ ഭാര്യ വീട്ടിലേക്ക് കൊണ്ടാക്കിയതും തിരിച്ചു കൊണ്ടു വന്നതും പരിശോധിച്ചു. എന്നാൽ മക്കളുടെ മൊഴിയെല്ലാം സജീവന് അനകൂലമായിരുന്നു. ഇതിനിടെയാണ് കൊല്ലത്തെ പ്രവാസിയായ ആൺസുഹൃത്തിന്റെ മൊഴി പൊലീസിന് നിർണ്ണായകമായി മാറിയത്. മൊബൈൽ ഫോണിൽ ഭാര്യ ആൺസുഹൃത്തുമായി സംസാരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ സജീവൻ അക്രമാസക്തനാവുകയായിരുന്നു. ഇതാണ് കൊലപാതകത്തിനും സാഹചര്യമൊരുക്കിയത്. എടവനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് ഇവർ രണ്ടു മക്കൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ കാർപോർച്ചിന്റെ തറയോടു ചേർന്നാണു മൃതദേഹം കുഴിച്ചിട്ടിരുന്നത്.

രമ്യയും സജീവനും പ്രണയിച്ച് വിവാഹം ചെയ്ത അയൽക്കാരാണ്. ചെറുപ്പകാലത്ത് എറണാകുളത്തെ ലീഗിൽ കളിച്ചിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് സജീവൻ. ക്രിക്കറ്റിലെ വീരകഥകളാണ് രമ്യയേയും സജീവനേയും പ്രണയത്തിലാക്കിയത്.