കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ ടി ഒ എ സി ഷീബയ്ക്കെതിരേ വിജിലൻസ് കേസെടുത്തതോടെ ഈ ഉദ്യോഗസ്ഥയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ടതിനെ തുടർന്ന് ഇവർക്കെതിരെ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് ഒടുവിൽ ശേഷിച്ചിരുന്നത്.

ഇവർ കാഞ്ഞങ്ങാട് ജോയിന്റ് ആർ ടി ഒ ആയിരിക്കെ വിജലൻസ് റെയ്ഡിനെ തുടർന്ന് അവർ ഗതാഗത വകുപ്പിന് നല്കിയ റിപ്പോർട്ട്. രണ്ടാമതായി 2017ൽ ഒരു ഓട്ടോറിക്ഷക്കാരന്റെ ആർ സി ബുക്ക് കൈക്കൂലിക്കായി മനഃപൂർവ്വം വൈകിപ്പിച്ചുവെന്ന പരാതിയിൽ ഡെപ്യൂട്ടി ട്രാൻസ്പർട്ട് കമ്മീഷണർ അന്വേഷിച്ച റിപ്പോർട്ട്. ഈ രണ്ടു റിപ്പോർട്ടുകളിന്മേലുള്ള അച്ചടക്ക നടപടി ഒന്നര വർഷം മുൻപ് വെറും താക്കീതാക്കി മാറ്റി ആർ ടി ഒ ആയി പ്രമോഷൻ നല്കുകയായിരുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തീരുമാനമെടുക്കാതെ മാറ്റി വെച്ച ഫയലാണ് മന്ത്രി ആന്റണി രാജു ഗതാഗത മന്ത്രിയായി വന്നതോടെ എ സി ഷീബയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത്. കണ്ണൂരിലെ സി പി എം ഉന്നതരുടെ സമ്മർദ്ദമാണ് നടപടി താക്കീതിൽ ഒതുക്കിയതെന്നാണ് ഗതഗത വകുപ്പിലെ അണിയറ സംസാരം. കൂടാതെ തനിക്കെതിരെ അന്വേഷണ റിപ്പോർട്ട് നൽകിയ മുൻ ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ കേസ് കൊടുത്ത് പാഠം പഠിപ്പിച്ചതും വകുപ്പിൽ പാട്ടാണ്.

കാഞ്ഞങ്ങാട് തന്നെ ജോലി ചെയ്യവെ തിരുവനന്തപുരത്ത് മീറ്റിംഗിന് വരുമ്പോഴുംഓഫീസിൽ ഇല്ലാത്തപ്പോഴും ഈ ഉദ്യോഗസ്ഥയുടെ സിസ്റ്റം വഴി സൈനിങ് നടത്തി ഫയൽ നീക്കം നടത്തുന്നത് കണ്ടെത്തിയെങ്കിലും ഒടുവിൽ അച്ചടക്ക നടപടിയിൽ നിന്നും രക്ഷപ്പെട്ടു. കരാർ ജീവനക്കാരനെ കൊണ്ട് ഇത്തരത്തിൽ ജോലി ചെയ്യിക്കുകയായിരുന്നുവെന്ന് വയനാട് സ്വദേശിയായ മുൻ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ കണ്ടെത്തുകയും അത് മുകളിലോട്ടു റിപ്പോർട്ടു ചെയ്യുകയും ചെയ്തതാണ്. ക

ൂടാതെ ലൈസൻസ് ടെസ്റ്റിന്റെ തിയ്യതി മാറ്റം സംബന്ധിച്ചും സിസ്റ്റത്തിൽ കൃത്രിമം കണ്ടത്തിയിരുന്നു. പൊലീസുകാരനായ പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പതിനെട്ടാം വയസിൽ ജോലിയിൽ കയറിയ എ.സി. ഷീബ തുടക്കത്തിൽ നല്ല ഉദ്യാഗസ്ഥയെന്ന് പേരെടുത്തെങ്കിലും സ്ഥാനക്കയറ്റം കൂടി കൂടി വന്നതോടെ ആരോപണങ്ങളും അന്വേഷണങ്ങളും കൂടി കൂടി വന്നു. തലശ്ശേരിയിൽ ഹെഡ് ക്ലാർക്ക് ആയിരിക്കെ ലീവ് സറണ്ടർ ഒരു വർഷം രണ്ടു തവണ എഴുതി എടുത്തത് പിടിക്കപ്പെട്ടുവെങ്കിലും ഒടുവിൽ നടപടി ഘട്ടം ആയപ്പോഴാണ് പണം തിരിച്ചടച്ച് രക്ഷപ്പെട്ടത്.

ഇവരുടെ മകളെ കണ്ണൂരിലെ ഒരു സി പി എം ഉന്നതന്റെ ബന്ധുവാണ് വിവാഹം കഴിച്ചിരിക്കുന്നത്. കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുത്ത വിശ്വസ്തനും പി.എ യുമായിരുന്ന കണ്ണൂർ സ്വദേശി അടുത്ത കുടുംബ സുഹൃത്താണ്. ഈ രാഷ്ട്രീയ ബന്ധങ്ങൾ കാരണം ഇവർക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ ഒന്നും പുറം ലോകം കാണാറില്ല.

ഇവരുടെ മട്ടന്നൂരിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും വിജിലൻസ് പരിശോധനയ്ക്കെത്തിയതിനു പിന്നാലെ എ.സി. ഷീബയ്ക്ക് എതിരെ വിജിലൻസ് കേസെടുത്തു. വിജിലൻസിന്റെ പരിശോനയിൽ സ്വർണവും 80 ഓളം രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിജിലൻസ് സ്പെഷ്യൽ സെൽ എസ്‌പി കെ.പി അബ്ദുൽ റസാഖിന്റെ നേതൃത്വത്തിൽ ഡി വൈ എസ് പി ശ്രീകുമാറും സംഘവുമാണ് കഴിഞ്ഞ ദിവസം പകൽ മുഴുവൻ പരിശോധന നടത്തിയത്.

വെളിയാംപറമ്പിലെ ഷീബയുടെ മകളുടെ വീട്, മുമ്പ് ഷീബ താമസിച്ച മലക്ക് താഴെയിലെ വീട്, ഇവരുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ചാവശേരിയിലെ ഹോളോ ബ്രിക്സ് സ്ഥാപനം, മട്ടന്നൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.പത്തര പവൻ സ്വർണാഭരണങ്ങളും വിവിധ സ്ഥലങ്ങളുടെയും ബാങ്കിലെ എഫ്.ഡി ഡെപ്പോസിറ്റിന്റെയും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഷീബക്കെതിരേ നിരവധി പരാതികൾ ലഭിച്ചതോടെയാണ് അതീവ രഹസ്യമായാണ് വിജിലൻസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയം കണ്ണൂരിലെ ഓഫിസിലായിരുന്നു ഷീബ.

നേരത്തെ കോഴിക്കോട് ആർടിഒ ഓഫിസിലേക്ക് മാറിയപ്പോഴും ഷീബയ്ക്കെതിരേ നിരവധി പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നു. ഇതോടെ രഹസ്യമായി ഇവരെ നിരീക്ഷിച്ചു തുടങ്ങിയിരുന്നു. പിടികൂടിയ രേഖകളിൽ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതോടെയാണ് കേസെടുത്തത്.