തിരുവനന്തപുരം: കേരളം ,തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ഐ എസ് പ്രചാരണക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിക്കുമ്പോൾ ഗൂഢാലോചനയുടെ വേരുകൾ തിരുവനന്തപുരത്തേക്കും എത്തിയിരുന്നുവെന്നതാണ് വസ്തുത. തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ(സാദ്ദിക് ബാച്ച) അടക്കം നാല് പേർക്കെതിരെയാണ് കുറ്റപ്പത്രം. ചെന്നൈ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിലെ പ്രതി വീണ്ടും വട്ടിയൂർക്കാവിലെത്തി. ഭാഗ്യം കൊണ്ട് കേരളാ പൊലീസിന് ഇയാളെ അറസ്റ്റു ചെയ്യാനായി.

ഐഎസ് ബന്ധം ആരോപിച്ചു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത് 24 മാസം ജയിലിൽ കഴിഞ്ഞ തമിഴ്‌നാട് സ്വദേശിയാണ് സാദിഖ് ബാഷ. ഇയാൾ വ്യാജ പൊലീസ് സ്റ്റിക്കർ പതിച്ച കാറുമായാണ് വട്ടിയൂർക്കാവ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയാണ് ഇയാളുടെ ഭാര്യ. വിവാഹമോചനത്തിനായി ഇവർ പള്ളി വഴി നീങ്ങിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ എത്തിയ സാദിഖ് പള്ളിയിൽ വച്ച് പ്രശ്‌നം ഉണ്ടാക്കി. വിവരം അറിഞ്ഞ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുമ്പോഴാണ് പൊലീസിന്റെ സ്റ്റിക്കർ പതിച്ച കാർ ശ്രദ്ധയിൽപെട്ടത്.

2022 ഫെബ്രുവരിയിൽ ആണ് മയിലാടുംതുറൈയ്ക്കടുത്തുള്ള നിഡൂരിൽവച്ചു സാദിഖ് ബാഷ, മുഹമ്മദ് ആഷിഖ്, ജഗബർ അലി, റഹ്‌മത്ത്, കാരയ്ക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ട പ്രതികളെ പൊലീസ് ചെയ്‌സ് ചെയ്താണു പിടികൂടിയത്. ഐഎസിനു വേണ്ടി ധനസമാഹരണം നടത്തിയെന്ന കേസിൽ പിന്നീട് എൻഐഎ ഇവരെ പിടികൂടി. സാദിഖ് ബാഷ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്നും ഐഎസിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടർന്നു 2022 സെപ്റ്റംബറിൽ സാദിഖ് ബാഷയുടെ ഭാര്യയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. 24 മാസം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ സാദിഖ്, പലതവണ വട്ടിയൂർക്കാവിൽ വന്നു പോയിട്ടും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല. പൊലീസ് സ്റ്റിക്കർ പതിച്ച കാറിലായിരുന്നു യാത്ര.

തിരുവനന്തപുരത്തും ചെന്നൈയിലെ മന്നാടുമാണ് സാദിഖ് ബാഷയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഇക്കാമാ ബാഷയെന്നും മൈലാടുതുറൈ ബാച്ചയെന്നുമെല്ലാം അറിയപ്പെടുന്ന വ്യക്തിയാണ് സാദിക് ബാഷ. തമിഴ്‌നാട് കേരളം അതിർത്തി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചതെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഇവർ ഐ എസിലേക്ക് സാങ്കേതിക പരിജ്ഞാനമുള്ളവരെ അടക്കം റിക്രൂട്ട് ചെയ്തു. മൂന്ന് സംഘടനകൾ രൂപീകരിച്ച് ഇവർ ഐ എസ് പ്രചാരണവും നടത്തി. ശ്രീലങ്കയിലെ ഐ എസ് പ്രവർത്തകരുമായും സംഘം ബന്ധപ്പെട്ടെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ശ്രീലങ്കയിലെ എറ്റിജെ എന്ന സംഘവുമായും ബാച്ചയ്ക്ക് ബന്ധമുണ്ട്. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യയുടെ പേരിൽ യുവാക്കളെ ഐ എസിലേക്കും അൽഖൈ്വയ്ദയിലേക്കും റിക്രൂട്ട് ചെയ്യാനായിരുന്നു പദ്ധതികൾ. ഇതിന് തിരുവനന്തപുരവും ഗൂഢാലോചനാ കേന്ദ്രമായി. ഹിന്ദു നേതാവിനെ വകവരുത്തി കേരളത്തെ കലാപ ഭൂമിയാക്കാനായിരുന്നു ലക്ഷ്യം. കുമ്മനം രാജശേഖരൻ അടക്കമുള്ളവർ ബാഷയുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. ഇത്തരത്തിലൊരു പ്രതിയാണ് തിരുവനന്തപുരത്ത് നിരന്തരം എത്തിയത്.

മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിക്ക് സംഘവും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് കീഴടക്കി. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ വരുന്നത്. ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാദിക്ക് ബാച്ച് എതിരെയുള്ള്ത് .ഇതുസംബന്ധിച്ച് തെളിവുകൾ കിട്ടിയോതൈ ടതമിഴ്‌നാട് പൊലീസ് അന്വേഷണം എൻഐഎക്ക് കൈമാറിയത്.. സാദ്ദിഖ് നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂർകാവിൽ രണ്ടാം ഭാര്യ യുടെ വീട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് എൻഐഎ റെയ്ഡ് നടത്തിയത്. യുവാക്കളെ കണ്ടെത്തി ആടുമെയ്ക്കാൻ സിറിയയിലേക്ക് വിടാനായിരുന്നു തിരുവനന്തപുരത്തെ ചർച്ചകൾ എന്നാണ് സൂചന.

സാദിഖ് ബാഷ എന്ന തീവ്രവാദിയുടെ വേരുകൾ അതിശക്തമാണ്. കളിയിക്കാവിളയിൽ സ്പെഷൽ എസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദിഖ് ബാഷയ്ക്കുണ്ട്. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ, ഇൻലക്ച്വൽ സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദിഖ് ബാഷയുടെ ഇടപെടലുകൾ. ഈ സംഘടനകൾ മുമ്പോട്ട് വച്ചത് ഐസിസ് തീവ്രവാദമാണ്. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരൻ അൽഉമ്മ തലവൻ മെഹ്ബൂബ് പാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വട്ടിയൂർക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദിഖ് ബാഷ എന്ന സാദിഖ് ബച്ച എത്തിയിരുന്നത് മലയോര മേഖല വഴിയാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. കേരള അതിർത്തിയിൽ വേണ്ടത്ര പരിശോധനകൾ ഉണ്ടാകാത്തതിനാൽ മലയോര മേഖല തീവ്രവാദികളുടെ ഗ്രീൻ ചാനലാണെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിർത്തി വഴിയാണ് സാദിഖ് ബാഷ കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികൾക്ക് കേരളത്തിൽ എത്താം.