മലപ്പുറം: മെഡിക്കൽ പോസ്റ്റ്ഗ്രാജുവേഷൻ സീറ്റുകളും , നേഴ്സിങ്ങ് സീറ്റുകളും , എൻജിനീയറിങ്ങ് പ്രഫണൽ സീറ്റുകളും വാഗാദാനം നൽകി പലരിൽ നിന്നായി കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ബാഗ്ലൂരിലെ ഭാരതിയാർ സിറ്റിയിൽനിന്നും സാഹസികമായി പിടികൂടി . 2017 ൽ മലപ്പുറം സ്വദേശിയായ ഡോക്ടർക്ക് രാജസ്ഥാനിൽ മെഡിക്കൽ പി.ജി സീറ്റ് വാഗദാനം ചെയ്ത് ഒരു ഇടനിലക്കാരൻ വഴിയാണ് പ്രതിയായ പത്തനംതിട്ട സ്വദേശി സജു ബിൻ സലീം എന്ന ഷംനാദ് ബിൻ സലീം തട്ടിയെടുത്തത്.

ഡോക്ടറുടെ പക്കൽനിന്നും 10 ലക്ഷത്തോളം രൂപ കൈവശപ്പെടുത്തുകയായിരുന്നു. സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രതിയെ സമീപിച്ചപ്പോൾ കുറച്ച് പണം തിരികെ നൽകി കേരളത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ നിലവിൽ നാലു കേസ് ബംഗളൂരുവിലും ഒമ്പതു കേസ് കേരളത്തിലുമുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കി. മുമ്പു തിരുവനന്തപുരത്തു ജോലിചെയ്തിരുന്ന മാധ്യമ പ്രവർത്തകയായ അൽനീമാ അഷറഫിന്റെ ഭർത്താവ് പ്രതി. ഭാര്യയ്ക്ക് കേസിൽ പങ്കില്ലെന്നും പൊലീസ് പറയുന്നു.

മലപ്പുറം പൊലീസ് അന്വേഷിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് കേസിന്റെ അന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിനെ ഏൽപിക്കുകയായിരുന്നു . ക്രൈംബ്രാഞ്ചിന്റ അന്വേഷണത്തിലാണ് പ്രതി കേരളത്തിൽ മിക്ക ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പ്രതിയെപ്പറ്റി അന്വേഷിച്ചതിൽ ബാഗ്ളൂർ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ നടത്തുന്നതെന്ന് മനസ്സിലായതോടെ അന്വേഷണ സംഘം ബാഗ്ലൂരിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു .

പൊലീസ് കണ്ടു പിടിക്കാതിരിക്കാൻ പ്രതി മൊബൈൽ ഫോണുകൾ വിദഗ്ദമായാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതിയും ഭാര്യയും ബാഗ്ലൂരിലെ ഉന്നതരും ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന ആളുകളും താമസിക്കുന്ന ഭാരതീയാർ സിറ്റിയിലാണ് താമസിച്ചിരുന്നത്. ഇത്തരം ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന ആളുകളും ഭാരതീയാർ നിരവധിയുണ്ട്. പല പ്രാവശ്യവും കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘം ബാഗ്ലൂരിൽ എത്തി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്തുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ സാധിച്ചിരുന്നില്ല .

2012 മുതൽ വിവിധ ജില്ലകളിൽ തട്ടിപ്പുകൾ നടത്തിയ പ്രതിക്ക് മലപ്പുറം സ്റ്റേഷനെക്കൂടാതെ കോഴിക്കോട് ടൗൺ സ്റ്റേഷൻ , കുറത്തിക്കാട് പൊലീസ് സ്റ്റേഷൻ , പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ , വെൺമണി പൊലീസ് സ്റ്റേഷൻ , കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ , തിരുവല്ല പൊലീസ് സ്റ്റേഷൻ , നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ , ആറ്റിങ്ങൽ എന്ന് പൊലീസ് സ്റ്റേഷനുകളെക്കൂടാതെ കർണാടകയിലെ വിജയനഗർ പൊലീസ് സ്റ്റേഷനിൽ നാല് കേസുകളുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . ഉന്നതബന്ധങ്ങളുള്ള പ്രതി ഡോക്ടർ എന്ന നിലയാലാണ് ആളുകളെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തി വന്നിരുന്നത് . പൊലീസ് സംഘങ്ങളെ നിരീക്ഷിക്കാനും കൃത്യമായി കേസുകളെക്കുറിച്ച് അറിവ് ലഭിക്കുന്നതിനും ഉന്നത ബന്ധങ്ങൾ പ്രതി ഉപയോഗിച്ചിരുന്നു .

മലപ്പുറം ജില്ല പൊലീസ് മേധാവി സൂജിത് ദാസിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ജില്ല ക്രൈം ബ്രാഞ്ച് എസ്‌ഐമാരായ ബിബിൻ , സുഹൈൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ ബാഗ്ലൂരിൽ കണ്ടെത്തി അറസ്റ്റ് ചെയ്തത് . ജില്ല ക്രൈം ബ്രാഞ്ചിന്റ ചുമതലയുള്ള ഡി.വൈ.എസ്‌പി ബിനുകുമാർ , എസ്‌ഐ അഷറഫ് , അരുൺഷ , സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുറഹ്‌മാൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇപ്പോൾ കേസന്വേഷണം നടത്തുന്നത് .