കണ്ണൂർ: പോപ്പുലർ ഫ്രണ്ടിനെതിരെ ഇനിയും നിലപാട് കടുപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസി. അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിന് സംരക്ഷണം നൽകിയവരെ കണ്ടെത്താനുള്ള അന്വേഷണവുമായി എൻഐഎ. എത്തുന്നത് പോപ്പുലർ ഫ്രണ്ടിനെ കൂടുതൽ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തിലാണ്. എസ് ഡി പി ഐയ്‌ക്കെതിരേയും ഇനി അന്വേഷണം ഉണ്ടാകും.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്റെ ഒളിവുജീവിതമെന്നാണ് എൻഐഎ കണ്ടെത്തൽ. 13വർഷം ഒളിവിലിരിക്കാൻ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താനാണ് എൻഐഎയുടെ നീക്കം. വിദേശത്തായിരുന്നുവെന്ന് പറയപ്പെടുന്ന സവാദ് എപ്പോഴാണ് കേരളത്തിലെത്തിയതെന്ന കാര്യത്തിന് ഉൾപ്പെടെ വ്യക്തത വരുത്തും. ം,കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്റെ ഭാര്യാപിതാവ് നടത്തിയ വെളിപ്പെടുത്തൽ അടക്കം പരിശോധിക്കും.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റും നിർണ്ണായകമായി. ഇതിന് ശേഷം നിർണ്ണായക വിവരങ്ങൾ കിട്ടി. ഇതിനിടെ കണ്ണൂരിൽനിന്ന് സവാദിന്റെ ബന്ധുവിന് ഒരു ഫോൺകോൾ വന്നിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലിലാണ് വിളിയെത്തിയത്. ഇതും എൻ.െഎ.എ.യുടെ അന്വേഷണത്തിന് സഹായകമായി. ഈ ഫോൺ കോളിന് പിന്നാലെയുള്ള യാത്രയാണ് സവാദിന്റെ താമസ സ്ഥലത്തേക്ക് എത്തിയത്. വലിയ നിരീക്ഷണം നടത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

ഷാജഹാനെന്ന കള്ളപ്പേരിലായിരുന്നു കല്യാണം കഴിച്ചത്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്.കാസർകോട് മഞ്ചേശ്വരം സ്വദേശിയായ യുവതി 2016ലാണ് സവാദ് വിവാഹം ചെയ്യുന്നത്. ഉള്ളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നാണ് ഭാര്യാപിതാവ് പറയുന്നത്. പിന്നീട് വിവാഹശേഷം കണ്ണൂരിലെത്തി, വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തും വാടകയ്ക്ക് കഴിഞ്ഞു. തന്റെ വിവരങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടായിരുന്നു സവാദിന്റെ ഒളിവ് ജീവിതം എന്നാണ് ഭാര്യ വീട്ടുകാരുടെ നിലപാട് വിശദീകരിക്കൽ. ഇത് അടക്കം എൻഐഎ വിശദ പരിശോധന നടത്തും.

ഭാര്യയുടെ രേഖകളും വിലാസവുമാണ് വാടകവീടെടുക്കാൻ നൽകിയത്. ഭാര്യ ഗർഭിണിയായി ബേരത്ത് എത്തിയപ്പോൾ ആശാ വർക്കർമാർക്കും പൂർണ വിവരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി. ഇളയ കുഞ്ഞിന്റെ ജനന രേഖയിൽ നിന്നാണ് ഷാജഹാൻ തന്നെയാണ് സവാദ് എന്ന് എൻഐഎ ഉറപ്പിച്ചത്. കണ്ണൂരിൽനിന്നാണ് സവാദ് മരപ്പണി പഠിച്ചത്. വാടകവീടെടുക്കാനും മരപ്പണിക്കും സഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരെന്ന് വ്യക്തമായിട്ടുണ്ട്.

സവാദ് കണ്ണൂരിൽ ഒളിവിൽ താമസിച്ചത് മൂന്നിടങ്ങളിൽ എന്നാണ് എൻഐഎ കണ്ടെത്തുന്നത്. വളപട്ടണം മന്നയിൽ അഞ്ചുവർഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവർഷവും മട്ടന്നൂർ ബേരത്ത് ഒൻപതുമാസവുമാണ് ഒളിവുജീവിതം നയിച്ചത്. വിവാഹശേഷം വളപട്ടണത്താണെത്തിയത്. പിന്നീട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവർഷത്തിനുശേഷം മരപ്പണി പഠിക്കാൻ പോയി. തുടർന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇത് അറിയാമായിരുന്നതായി പൊലീസ് പറയുന്നു.

ഇതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂർ ബേരത്തേക്ക് താമസം മാറി. ഈമാസം വീണ്ടും വീട് മാറാനുള്ള നീക്കത്തിനിടയിലാണ് എൻ.െഎ.എ. സംഘത്തിന്റെ പിടിയിലായത്. എൻ.െഎ.എ. സംഘം സവാദിനെ അന്വേഷിച്ച് ആദ്യമെത്തിയത് കണ്ണൂർ ടൗണിലും പിന്നീട് വളപട്ടണത്തുമായിരുന്നു. ഇയാൾ വിദേശത്ത് കടന്നെന്ന് പ്രചാരമുണ്ടായിരുന്നെങ്കിലും തിരുത്താൻ എൻ.െഎ.എ. ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.