പാലക്കാട്. സൗഹൃദത്തിലായ വീട്ടമ്മയെ കടന്നു പിടിച്ചു കീഴ്പ്പെടുത്തി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പ്രതീഷ്‌കുമാർ എന്ന പ്രദീപിനെ(45) പിന്നെ ആരും കണ്ടിട്ടില്ല. മൊബൈൽ ഉപേക്ഷിച്ചാണ് അന്ന് പ്രതി കടന്നു കളഞ്ഞത്. പിന്നീട് നാട്ടിൽ ആരുമായും ബന്ധപ്പെട്ടതുമില്ല. സ്റ്റേഷനിൽ എസ് ഐ മാർ മാറി മാറി വന്നു. എന്നിട്ടും പ്രദീപിനെ കുറിച്ച് ഒരു തുമ്പും കിട്ടിയില്ല.

പീഡനത്തിന് കേസെടുത്തതല്ലാതെ മൊബൈൽ ഫോൺ അടക്കം ഉപേക്ഷിച്ചു പോയ പ്രദീപിനെ തേടി പൊലീസ് വലഞ്ഞതല്ലാതെ മറ്റൊരു ഗുണവുമുണ്ടായില്ല. അതിനിടെ പുതിയ സി ഐ യും എസ് ഐ യും എത്തിയതോടെ കേസിന് വീണ്ടും ജീവൻ വെച്ചു. പ്രദീപിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷിച്ചു. എന്നിട്ടും തുമ്പൊന്നും കിട്ടിയില്ല. ഇതിനിടെ പ്രദീപിന്റെ സഹോദരനും ഭാര്യയ്ക്കും വരുന്ന കോളുകൾ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങി.

കാഞ്ചീപൂരം കോവൂർ കുണ്ടാരത്തൂരിൽ നിന്നും ഇവർക്ക് എല്ലാ ആഴ്ചയും സ്ഥിരമായി ഫോൺ വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എസ് ഐ കെ വി സുധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാഞ്ചിപുരത്ത് എത്തി. പ്രതി കുണ്ടാരത്ത് ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന്  വീട്‌  വളഞ്ഞ് പ്രദീപിനെ കസ്റ്റഡിയിലെടുത്തു.

22 വർഷം മുൻപ് ഒളിവിൽ പോയ പ്രദീപ് ആദ്യം കർണാടകയിലാണ് താമസിച്ചത്. പിന്നീട് കാഞ്ചീപുരത്ത് എത്തി. അവിടെ താമസിക്കുന്നതിനിടെ പരിചയപ്പെട്ട കാഞ്ചീപുരം സ്വദേശിനിയ ജീവിത സഖിയാക്കി. അവിടെ വീട്ടുകാരാടൊന്നും തന്റെ കേസിനെ കുറിച്ചോ ഒളിവിലാണ് കഴിയുന്നതെന്നോ പ്രദീപ് പറഞ്ഞിരുന്നില്ല. മാത്രമല്ല ഇവിടുത്തെ മലയാളികളുമായി വളരെ അകന്നാണ് പ്രദീപ് കഴിഞ്ഞത്.

കാഞ്ചീപുരത്തെ വിവാഹത്തിൽ പ്രദീപിന് രണ്ടു കുഞ്ഞുങ്ങളും ഉണ്ട്. ഇവിടെ കൂലിപ്പണി ചെയ്ത് ജീവിച്ചു വരികയായിരുന്നു. നാട്ടിൽ നിന്നു ഒളിച്ചോടിയതോടെ ആരുമായും ബന്ധപ്പെടാതെ ജീവിച്ചു വരികയായിരുന്നു. വിവാഹ ശേഷം സഹോദരനെ ബന്ധപ്പെട്ടതോടെയാണ് പൊലീസ് കോൾ റോക്കോർഡ് ചെയ്തു തുടങ്ങിയത്. പിന്നീട് സൈബർ പൊലീസ് ഇവരുടെ കോൾ വിവരങ്ങൾ നിരീക്ഷിച്ചു. അതിന് ശേഷമാണ് പൊലീസ് തമിഴ് നാട്ടിലേക്ക് പോയത്.

കാഞ്ചിപുരത്ത് നിന്നും അറസ്റ്റിലായ പ്രദീപിനെ വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചപ്പോൾ പഴയ രണ്ട് അടിപിടി കേസുകളിൽ കൂടി ഉൾപ്പെട്ടിട്ടുള്ളതായി മനസിലായി. അതിലും അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ റിമാന്റു ചെയ്തു. ആലത്തൂർ ഡിവൈഎസ്‌പി ആർ.അശോകൻ, വടക്കഞ്ചേരി സിഐ എ.ആദംഖാൻ, എസ്ഐ കെ.വി.സുധീഷ് കുമാർ സ്‌ക്വാഡ് അംഗങ്ങളായ എം.ആർ.സുനിൽകുമാർ, ആർ.കൃഷ്ണദാസ്, സൂരജ് ബാബു, യു.ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ജു മോൾ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.