തിരുവനന്തപുരം: ചിറയിൻകീഴ് കിഴുവിലത്ത് വീട്ടമ്മയായ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ യുവാവിനെ റിമാന്റു ചെയ്തു. കിഴുവിലം പറയത്തുകോണം മാമംനട മേലേകൊച്ചുവിള വീട്ടിൽ ഉണ്ണി എന്നു വിളിപ്പേരുള്ള ശ്രീകാന്ത്(35)നെയാണു ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്ത് റിമാന്റിലാക്കിയത്.

2019ൽ ആണ് ഇയാൾ യുവതിയുമായി പരിചയത്തിലാവുന്നത്. യുവതിയുടെ അച്ഛന്റെ ഇലക്ട്രിക്കൽ കടയിൽ നിത്യ സന്ദർശകനായിരുന്നു പ്രതി. അച്ഛനില്ലാത്ത ദിവസങ്ങളിൽ കട തുറന്നിരുന്നത് യുവതിയായിരുന്നു. കടയിൽ വന്ന് സൗഹൃദം സ്ഥാപിച്ച് മൊബൈൽ നമ്പർ സംഘടിപ്പിച്ച് ആദ്യം വിളി തുടങ്ങി, പിന്നീട് യുവതിയെ തന്ത്രത്തിൽ പ്രണയം നടിച്ച് വളച്ചെടുത്തു.

ഇതിനിടെ യുവതിയുടെ ഫോട്ടോകൾ എടുക്കുകയും ചെയ്തു. പിന്നീടു താനുമായി സഹകരിച്ചില്ലെങ്കിൽ ഫോട്ടോകൾ ഗൾഫിലുള്ള ഭർത്താവിനു അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണു പീഡിപ്പിച്ചിരുന്നത്. ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെ
ടുത്തി യുവാവ് പലപ്പോഴായി യുവതിയിൽ നിന്നും 20പവനോളം സ്വർണാഭരണങ്ങളും കൈക്കലാക്കി പണയംവച്ചു പണമെടുത്തിരുന്നു

സ്വർണാഭരണങ്ങൾ തിരികെക്കൊടുക്കാതെ വരികയും ഭീഷണി തുടരുകയും ചെയ്തതോടെ പണയത്തിലായിരുന്ന സ്വർണാഭരണങ്ങൾ യുവതി തന്നെ പണമൊടുക്കി തിരിച്ചെടുക്കുകയായിരുന്നു. തുടർന്നാണു യുവാവ് ഇന്റർനെറ്റ് വഴി യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു വീണ്ടും ഭീഷണി ഉയർത്തുകയും നഗ്നചിത്രങ്ങൾ വിദേശരാജ്യത്തുള്ള ഭർത്താവിനു അയച്ചുകൊടുക്കുകയും ചെയ്തത്.

ആറ്റിങ്ങൽ ഡിവൈഎസ്‌പി ടി.ജയകുമാറിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് എസ്എച്ച്ഒ ജി.ബി.മുകേഷ്, എസ്ഐമാരായ എം.എൽ,അനൂപ്, മനോഹർ,സിപിഒമാരായ ബിനു, അഹമ്മദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണു ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതി ശ്രീകാന്തിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു