കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്കു സ്ഥിരമായി പണം നിക്ഷേപിച്ചിരുന്ന സിഎംആർഎൽ അടക്കമുള്ള 8 സ്ഥാപനങ്ങളിലേക്കും എസ് എഫ ്‌ഐ ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണം. ഇവരുടെ മൊഴികളും അന്വേഷണ സംഘം രഹസ്യമായി രേഖപ്പെടുത്തിത്തുടങ്ങി. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകൾ ശേഖരിക്കുന്നത്. നിർണ്ണായക മൊഴികൾ ഇവരിൽ നിന്നും കിട്ടിയെന്നാണ് സൂചന. മൊഴികളിൽ വൈരുദ്ധ്യവും ഉണ്ട്. വീണയെ കുറ്റപ്പെടുത്താതെയാണ് പലരും മൊഴി നൽകാൻ ശ്രമിക്കുന്നത്.

അതിനിടെ കരിമണൽ സംസ്‌കരണ കമ്പനിയായ സിഎംആർഎലിന്റെ 2010 മുതലുള്ള ആദായനികുതി രേഖകൾ എസ്എഫ്‌ഐഒ ശേഖരിച്ചു. കമ്പനിയുടെ ആലുവയിലെ ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രേഖകളിലെ 14 കോടി രൂപയുടെ കൈമാറ്റം ആദായനികുതി വകുപ്പ് ഇന്റരിം സെറ്റിൽമെന്റ് ബോർഡിനു മുൻപാകെ സമർപ്പിച്ച രേഖകളിൽ ഉൾപ്പെട്ടിട്ടില്ല. ഈ 14 കോടി ആർക്കു കൊടുത്തു, എന്തിനു കൊടുത്തു എന്നു സിഎംആർഎൽ വ്യക്തമാക്കേണ്ടിവരും. ഇതും മാസപ്പടിയായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. അതിവേഗം റിപ്പോർട്ട് തയ്യാറാക്കാനാണ് അരുൺ പ്രസാദിന്റെ തീരുമാനം. അതിന് ശേഷം സിബിഐ അന്വേഷണം ശുപാർശ ചെയ്യാനാണ് സാധ്യത.

രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന കേസിലാണ് എസ്എഫ്‌ഐഒ അന്വേഷണം. ഐഎസ്ബി രേഖകളുടെ പുറത്തേയ്ക്കും എസ്എഫ്‌ഐഒ അന്വേഷണം നീളും. അതിനിടെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) നടത്തിയ ധാതുമണൽ കൊള്ളയിൽ കെഎസ്‌ഐഡിസിക്കും പങ്കുണ്ടെന്ന് ഷോൺ ജോർജ് ആരോപിച്ചിട്ടുണ്ട്. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് കെഎംഎംഎലിന് അനുമതി നൽകിയത് കുറഞ്ഞ വിലയ്ക്കാണ്. ഇതിനായി കെഎസ്‌ഐഡിസി ഇടപെട്ടുവെന്നാണ് ആക്ഷേപം. ഇതും എസ് ഫെ് ഐ ഒ പരിശോധിക്കും.

രാജ്യാന്തര തലത്തിൽ 30,600 രൂപ വിലയുള്ളയിടത്ത് കെഎംഎംഎലിന് മണൽ ഖനനത്തിന് 464 രൂപയ്ക്കാണ് അനുമതി നൽകിയതെന്നും ഷോൺ ആരോപിച്ചു. കെഎസ്‌ഐഡിസിയിൽ നിന്ന് 2003, 2014, 2018 വർഷങ്ങളിൽ വിരമിച്ച മൂന്നു ഉദ്യോഗസ്ഥർ കൂളിങ് പീരിയഡ് പാലിക്കാതെ സിഎംആർഎലിന്റെ ഡയറക്ടറർ പദവിയിൽ ജോലി ചെയ്തത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു. അതിനിടെ മുഖ്യമന്ത്രിയുടെ മകളുമായി സാമ്പത്തിക ഇടപാടു നടത്തിയതിന് അന്വേഷണം നേരിടുന്ന സിഎംആർഎൽ കമ്പനിയിൽനിന്ന് സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് (കെഎംഎംഎൽ) സിന്തറ്റിക് റൂട്ടൈൽ വാങ്ങിയിട്ടുണ്ടെന്നു മന്ത്രി പി.രാജീവ് സമ്മതിച്ചക്കുകയും ചെയ്തു.

സിഎംആർഎലിൽനിന്നു കെഎംഎംഎൽ സിന്തറ്റിക് റൂട്ടൈൽ വാങ്ങുന്നുണ്ടോ എന്ന് കഴിഞ്ഞ 30നു സി.ആർ.മഹേഷിന്റെ ചോദ്യത്തിന് 'വാങ്ങുന്നില്ല' എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ, ഫെബ്രുവരി 13ന് എ.പി.അനിൽകുമാർ, റോജി.എം.ജോൺ, ഷാഫി പറമ്പിൽ, ഉമ തോമസ് എന്നിവർക്കു നൽകിയ ഉത്തരത്തിൽ 2008 മുതൽ 2020 വരെ വാങ്ങിയിരുന്നതായി മന്ത്രി സമ്മതിച്ചു. തോട്ടപ്പള്ളിയിൽനിന്നു വാരിയ ധാതുമണൽ ഇന്ത്യൻ റെയർ എർത്ത്‌സ് സിഎംആർഎലിനു നൽകിയിരുന്നുവെന്നും സിഎംആർഎൽ സിന്തറ്റിക് റൂട്ടൈൽ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലിനു നൽകിയിരുന്നുവെന്നും ജിഎസ്ടി ഇവേ ബില്ലുകളിലും വ്യക്തമായിരുന്നു,.

തീരമേഖലയിലെ ധാതുമണൽ ഖനനത്തിനു പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്ത്‌സിനും കെഎംഎംഎലിനും മാത്രമാണ് അനുമതി നൽകിയിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നിൽനിർത്തി സിഎംആർഎൽ ധാതുമണൽ സംഘടിപ്പിച്ചിരുന്നുവെന്നും ഇവരുടെ ഉൽപന്നമായ സിന്തറ്റിക് റൂട്ടൈൽ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലിനു വർഷങ്ങളോളം വിൽപന നടത്തിയിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്.

135 കോടി രൂപ രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കും നൽകിയെന്നാണ് ആദായനികുതി ബോർഡിനു മുൻപിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ നൽകിയ മൊഴി. 200820 കാലത്തെ ഈ പിൻവാതിൽ ഇടപാടിനു കുട പിടിക്കാനാണു പണമൊഴുക്കിയത് എന്നതിന്റെ സൂചനയാണു പുറത്തുവരുന്നത്.