ബംഗ്ലൂരു: വെള്ളിയാഴ്ച ഒറ്റ വരി വിധി പറഞ്ഞത് വീണാ വിജയന്റെ എക്‌സോലോജിക്കിനുള്ള മറ്റൊരു പ്രഹരം. ഇന്ന് ഇടക്കാല ഉത്തരവ് വരുമെന്നും ഉടനെ അപ്പീൽ നൽകാമെന്നും വീണാ വിജയൻ പ്രതീക്ഷിച്ചിരുന്നു. ഇതിന് നിയമ സംവിധാനങ്ങളും തയ്യാറായിരുന്നു. എന്നാൽ കർണ്ണാകട ഹൈക്കോടതിയിൽ നിന്നും ഇന്ന് പുറത്തു വന്നത് ഒറ്റ വരി വിധിമാത്രമാണ്. അതും ഹർജി തള്ളുന്നുവെന്ന വിധി. ഇതോടെ ഹർജിയുടെ പരിഗണനാ കാലാവധിയിൽ അറസ്റ്റ് പാടില്ലെന്ന മുൻ നിർദ്ദേശവും അപ്രസക്തമായി. നേരത്തെ തന്നെ അന്വേഷണ വിവരങ്ങളിൽ വീണയ്ക്ക് സമൻസ് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സീരയസ് ഫ്രോഡ് ഇൻവെസറ്റിഗേഷൻ ഏജൻസിക്ക് എന്ത് നടപടികളിലേക്കും കടക്കാം എന്ന അവസ്ഥ. നാളെ സമ്പൂർണ്ണ വിധി വന്ന ശേഷം മാത്രമേ അപ്പീലും നൽകാൻ കഴിയൂ. അതായത് തിങ്കളാഴ്ചയേ അപ്പീൽ സാധ്യതയുള്ളൂ. അതായത് എസ് എഫ് ഐ ഒയ്ക്ക് എന്ത് നടപടിയും എടുക്കാൻ മൂന്ന് ദിവസത്തോളം സമയം ഉണ്ട്. ഇത് പിണറായി കുടുംബത്തെ ആശങ്കയിലാക്കുന്നുണ്ട്.

കേസിൽ വിവരങ്ങൾ തേടി പല സമൻസുകൾ വീണയ്ക്ക് എസ് എഫ് ഐ ഒ നൽകിയിരുന്നു. ഇതിന് മറുപടി നൽകിയോ എന്ന് വ്യക്തമല്ല. മറുപടി നൽകിയിട്ടില്ലെങ്കിൽ റെയ്ഡ് നടത്താനും രേഖകൾ പിടിച്ചെടുക്കാനും കമ്പനികാര്യ വകുപ്പിന് കീഴിലെ പരമോന്നത അന്വേഷണ ഏജൻസിയായ എസ് എഫ് ഐ ഒയ്ക്ക് കഴിയും. സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയാണ് ഇത് മറികടക്കാനുള്ള ഏകപോംവഴി. കർണ്ണാടക കോടതിയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയുമോ എന്നും പിണറായി കുടുംബത്തിന് വേണ്ടി നിയമ വൃത്തങ്ങൾ പരിശോധിക്കുന്നുണ്ട്. എന്നാൽ വിധി ഇന്നു വരാത്തതു കൊണ്ട് തന്നെ ഇതിനെല്ലാം തിങ്കളാഴ്ചയേ കഴിയൂ. അതിവേഗ അപ്പീലിനുള്ള സാധ്യതയും അതിന് വേണ്ടിയുള്ള സമ്മർദ്ദവും ചെലുത്താൻ കഴിയുമോ എന്നും പരിശോധിക്കും. ഏതായാലും എസ് എഫ് ഐ ഒ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടവർക്കുണ്ട്.

കർണ്ണാടക ഹൈക്കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകുന്നത്. അതുകൊണ്ട് തന്നെ ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരമെന്ന വാദം ഉയർത്താമെങ്കിലും അത് വിലപോവില്ല. ഇതും സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയൻ നൽകിയ ഹർജിയ കർണാടക ഹൈക്കോടതി തള്ളിയത് കേന്ദ്ര സർക്കാരിനും ആശ്വാസമായി മാറുകയാണ്. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം.

ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ഹർജി തള്ളുകയാണ്. പൂർണ്ണമായ വിധി പകർപ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു. വീണാ വിജയൻ ഡയറക്ടറായ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡിവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവർക്കെതിരേയാണ് 2013-ലെ കമ്പനീസ് ആക്ട് 212 ഒന്ന്(എ), ഒന്ന് (സി) വകുപ്പുകൾ പ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ജനുവരി 31-ന് എസ്.എഫ്.ഐ.ഒ. ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ പേരിൽ നൽകിയ ഹർജിയിലെ ആവശ്യം. എസ്.എഫ്.ഐ.ഒ.യുടെ ഉത്തരവ് ഏകപക്ഷീയമാണെന്നും നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം തള്ളുകായണ് കർണ്ണാടക കോടതി.

എക്സാലോജിക്കിന്റെ കർണ്ണാടക ഹൈക്കോടതിയിലെ നിയമ നീക്കത്തിന് പിന്നിൽ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. കേരളത്തിലെ ഹൈക്കോടതിയിൽ ഹർജി കൊടുത്താൽ അതിൽ അനുകൂല വിധിയുണ്ടാകില്ലെന്ന വിലയിരുത്തിലായിരുന്നു കർണ്ണാടകയിലെ നിയമ നീക്കം. ഇതിനൊപ്പം എക്സാലോജിക്കിന് കേരളത്തിൽ ബന്ധമില്ലെന്ന് വരുത്താനുള്ള തന്ത്രവും. വീണ വിജയന്റെ താമസ സ്ഥലം കണ്ടെത്താൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിലായിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി താമസിക്കുന്നത് ക്ലിഫ് ഹൗസിലാണ്. വീണാ വിജയന്റെ ഭർത്താവായ പൊതുമരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസിന് അനുവദിച്ചിട്ടുള്ളത് ക്ലിഫ് ഹൗസ് വളപ്പിലെ പമ്പയെന്ന വസതിയാണ്. ക്ലിഫ് ഹൗസിലോ പമ്പയിലോ വീണ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം എകെജി സെന്ററിന് മുന്നിലുള്ള പാർട്ടി നേതാക്കൾക്കുള്ള ഫ്‌ളാറ്റിലും പിണറായിക്ക് താമസ സ്ഥലമുണ്ട്. ഇതിനൊപ്പം കണ്ണൂരിലെ വീട്ടിലും ഐബി നിരീക്ഷണം നടത്തുന്നുണ്ട്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് നിലവിൽ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ സിഎംആർഎല്ലിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് വീണാ വിജയന്റെ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ദുരൂഹത കൂട്ടുന്നു.