തിരുവനന്തപുരം: എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് നേരത്തെ തന്നെ രജിസ്ട്രാർ ഓഫ് കമ്പനീസ് പിഴ ഇട്ടിരുന്നുവെന്ന് സൂചന. എകെജി സെന്ററിൽ രജിസ്റ്റേർഡ് ഓഫീസ് തുടങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിൽ ആയിരുന്നു ഇത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് 2021ലാണ് പരാതി കിട്ടിയത്. ഇത് ആർ ഒ സിക്ക് കൈമാറി. വീണയോട് വിശദീകരണം ചോദിച്ചു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ നടപടിയും എടുത്തു.

ആദ്യം ഒരു ലക്ഷം രൂപ കമ്പനിക്ക് പിഴയിട്ടെങ്കിലും പിന്നീട് 20,000 രൂപയാക്കി കുറച്ചു. ഇതിന്റെ ഭാഗമായി വീണയുടെ മൊഴി രേഖപ്പെടുത്തിരുന്നു. ഇതിനു ശേഷമാണു കമ്പനി മരവിപ്പിക്കാൻ വീണ അപേക്ഷ നൽകിയത്. ആ അപേക്ഷയിലും നിറയെ പ്രശ്‌നമായിരുന്നു.

എക്‌സാലോജിക്കുമായി ബന്ധപ്പെട്ട പരാതികൾ ഏറെ നാളായി ഉയരുന്നു. അത് കുരുക്കായി മാറുമെന്ന് ആർ ഒ സിയുടെ എകെജി സെന്ററുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ തന്നെ വീണയ്ക്ക് മനസ്സിലായി. ഈ സാഹചര്യത്തിലായിരുന്നു കമ്പനി മരവിപ്പിക്കാൻ ശ്രമിച്ചത്. രേഖകളിൽ കൃത്രിമം കാണിച്ചതായാണ് ആർഒസി കണ്ടെത്തലിൽ പറയുന്നത്. എക്സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്ന് ആർഒസി വ്യക്തമാക്കുന്നു. വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണവും നിർണ്ണായകമാകും.

വീണയുടെ കമ്പനിയായ എക്സാലോജിക് മരവിപ്പിച്ചത് പലതും മറച്ചുവയ്ക്കാനാണെന്ന് നേരത്തെ തന്നെ വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയർന്നിരുന്നു. എക്സാലോജിക്കിനും, വീണ വിജയനും തിരിച്ചടിയായ ആർഒസി ബെംഗളുരുവിന്റെ റിപ്പോർട്ടിൽ മരവിപ്പിക്കലിലെ ക്രമക്കേടും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ കൃത്രിമം കാട്ടിയെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള മതിയായ യോഗ്യത വീണയുടെ കമ്പനിക്ക് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷ നൽകാൻ കഴിയുക. ഇത് മറച്ചുവച്ചാണ് 2022ൽ കമ്പനി അപേക്ഷ സമർപ്പിച്ചത്. 2021ൽ മെയ് മാസത്തിൽ കമ്പനി ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആർഒസിയുടെ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ നിന്നാണ് പിഴ ചുമത്തിയ ശേഷമാണ് മരവിപ്പിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമാകുന്നത്.

നിയമ നടപടി നേരിടുന്ന കാര്യം കമ്പനി മറച്ചുവെച്ചുവെന്നും കണ്ടെത്തലിൽ പറയുന്നു. തീർപ്പു കൽപ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാൻ കഴിയില്ല. ഇത് പാലിക്കാനായി നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്സാലോജിക്ക് നൽകിയ രേഖയിൽ പറയുന്നത്. എന്നാൽ 2021ൽ കമ്പനീസ് ആക്ട് പ്രകാരം ഡയറക്ടർക്ക് അടക്കം നോട്ടീസ് ലഭിച്ചത് എക്സാലോജിക്ക് മറച്ചുവച്ചുവെന്നാണ് ആർഒസി പറയുന്നത്. ആദായ നികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്സാലോജിക്ക് അടക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ്, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുള്ള തെറ്റായ സാക്ഷ്യപത്രങ്ങൾ വീണയും എക്സാലോജിക്കും ഹാജരാക്കിയത്. ഇതെല്ലാം ഇനി തിരിച്ചടിയായി മാറും.

സാങ്കേതിക വിദ്യയുടെ പുരോഗതിക്കൊപ്പം സാമ്പത്തിക കുറ്റകൃത്യങ്ങൾ വളരുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്നും എക്‌സാലോജിക് സൊല്യൂഷൻസിനെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം തുടരുന്നതിൽ തെറ്റില്ലെന്നും കർണാടക ഹൈക്കോടതി വിലയിരുത്തിയിരുന്നു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് ഇന്നലെയാണ് പുറത്തുവന്നത്. ഇടപാടുകളുടെ സങ്കീർണ്ണമായ സ്വഭാവം, അതിൽ ഉൾപ്പെട്ട വ്യക്തികളുടെ പങ്ക് തുടങ്ങിയവ കണ്ടെത്താൻ എസ്.എഫ്.ഐ.ഒ അന്വേഷണം ഉചിതമാണെന്ന് വിധിയിൽ പറയുന്നു.

210-ാം ചട്ടപ്രകാരം ഡെപ്യൂട്ടി രജിസ്ട്രാർ ഒഫ് കമ്പനീസ് അന്വേഷണം തുടരുന്നതിനിടെ 212-ാം ചട്ടപ്രകാരം എസ്.എഫ്.ഐ.ഒയ്ക്ക് അന്വേഷണം കൈമാറിയത് തട്ടിപ്പ് നടന്നോയെന്ന് അറിയാൻ അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 210-ാം പ്രകാരമുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് വന്നശേഷമേ മറ്റൊരു ഏജൻസിക്ക് അന്വേഷണം കൈമാറാവൂ എന്ന എക്‌സാലോജിക്കിന്റെ വാദം കോടതി തള്ളി.212-ാം ചട്ട പ്രകാരം അന്വേഷണം എസ്.എഫ്.ഐ.ഒയെ ഏൽപ്പിക്കുന്നത് പരാതിക്കാരിയുടെ അവകാശം ഇല്ലാതാക്കുന്നില്ല. എസ്.എഫ്.ഐ.ഒയുടെ അധികാരങ്ങൾ നിയമാനുസൃതമാണ്. അന്വേഷണം കൈമാറണമെന്ന് ഡെപ്യൂട്ടി രജിസ്ട്രാർ ഒഫ് കമ്പനീസ് നിയോഗിച്ച ഇൻസ്പെക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.

പുറത്തുള്ള മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിച്ചിരുന്നെങ്കിൽ തികച്ചും വ്യത്യസ്തമായ സാഹചര്യമാകുമായിരുന്നുവെന്നും വിധിയിൽ പറയുന്നു.എക്‌സാലോജിക്കിന് നൽകിയ 1.72 കോടിക്കൊപ്പം, ഒരു രേഖയുമില്ലാതെ രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് 135 കോടി നൽകിയതും ഗൗരവമുള്ളതാണെന്ന് എസ്.എഫ്.ഐ.ഒയ്ക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ വാദിച്ചിരുന്നു. അതു കോടതി ശരിവച്ചു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയ വിഷയം പൊതുതാത്പര്യത്തെ നേരിട്ട് ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുതാല്പര്യമുള്ള കേസ് അല്ലെന്നായിരുന്നു എക്‌സാലോജിക്കിന്റെ വാദം.