പാറശാല: ഉദിയൻകുളങ്ങര ഇലങ്കം ലൈനിനടുത്ത് വെൽഡിങ് വർക്ക്‌ഷോപ്പ് ബന്ധുക്കളുമായി ചേർന്ന് നടത്തുന്ന പോക്സോ കേസ് പ്രതി ഷൈനു (35) നാട്ടുകാർക്കിടയിൽ സൗമ്യനായ പൊതുപ്രവർത്തകൻ ആണ്. ആരും ഷൈനുവിൽ നിന്നും ഈ അതിക്രം പ്രതീക്ഷിക്കില്ല. നാട്ടുകാർക്കിടയിൽ എന്തിനു ഏതിനും സഹായിക്കാൻ ആളായി ഉള്ള ഷൈനുവിന്റെ മറ്റൊരു മുഖമാണ് ഉദിയൻകുളങ്ങര സ്വദേശികൾ കണ്ടിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഷൈനു ഒളിവിലാണ് . ഒൻപത് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാവിനെ വിവരം അറിയിച്ചതോടെ ആണ് ഷൈനുവിനെതിരെ ഉള്ള പരാതികൾക്ക് തുടക്കം.

കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഷൈനുവിനെ വീട്ടിലെത്തി കൈകാര്യം ചെയ്തതോടെയാണ് നാട്ടുകാർ പീഡന വിവരം അറിയുന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെ ബന്ധുക്കൾഡ കൈവെച്ചതോടെയാണ് പ്രതി രണ്ടു ദിവസം മുൻപ് ഒളിവിൽ പോയത്. നാട്ടിൽ അടുത്ത സുഹൃത്തുക്കളുടെ കുട്ടികളെയും ബന്ധുക്കളുടെ കുഞ്ഞുങ്ങളെയും സ്‌ക്കൂളിൽ കൊണ്ടാക്കുന്നത് ഉൾപ്പെയുള്ള സഹായങ്ങൾ ചെയ്തിരുന്നതും ഷൈനുവാണ്.

ഷൈനുവിനെ രക്ഷിതാക്കൾ കൈകാര്യം ചെയ്യും മുൻപ് തന്നെ വിഷയം നാട്ടിൽ പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഒരു കുട്ടി ഷൈനുവിനെ കണ്ട് ഭയന്ന് വിറച്ചതായും നാട്ടിൽ ആൾക്കാർ പറയുന്നുണ്ട്. അതിന്റെ കാരണം തിരക്കിയപ്പോഴും പ്രതി ഷൈനുവാണെന്ന് വ്യക്തമായി പോലും. ഷൈനുവിനെതിരെ ചൈൽഡ് ലൈനിൽ ലഭിച്ച പരാതി പാറശാല പൊലീസിനു കൈമാറി. ഇതോടെ ഷൈനുവുമായി അടുത്ത് ഇടപഴകിയ കുട്ടികളുടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ ആണ് കൂടുതൽ പേർക്ക് ദുരനുഭവം നേരിട്ടതായി സൂചനകൾ ലഭിച്ചത്.

നാല് പരാതികൾ ഇതുവരെ പാറശാല പൊലീസിനു കിട്ടിയിട്ടുണ്ട്. പ്രതിയുടെ വീട് പാലുകാച്ചൽ ചടങ്ങിനു എത്തിയ വേളയിൽ പോലും ഒരു പെൺകുട്ടിയെ ഷൈനു ഉപദ്രവിച്ചിരുന്നു. വിവാഹിതനും ഒന്നര വയസ്സുള്ള കുഞ്ഞിന്റെ പിതാവുമാണ് പ്രതി. ഉപദ്രവത്തിനു ഇരയായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിങ് ആരംഭിച്ചു. സിപിഎം പാർട്ടി അംഗമായിരുന്ന ഷൈനു അടക്കം പത്തോളം പേർ ഒരു വർഷം മുൻപാണ് പ്രാദേശിക നേതാക്കളുമായുള്ള ഭിന്നതയിൽ സിപിഐയിൽ ചേർന്നത്.

ആദ്യഘട്ടത്തിൽ സിപിഐ ഉദിയൻകുളങ്ങര ബ്രാഞ്ച് സെക്രട്ടറിയായ ഷൈനുവിന്റെ പ്രവർത്തനം കുറഞ്ഞതോടെ അടുത്തിടെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി എന്നാണ് സിപിഐ കൊല്ലയിൽ ലോക്കൽ കമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പാറശാല പൊലീസ് അറിയിച്ചു. അതേ സമയം പ്രതി കീഴടങ്ങുമെന്ന് അഭ്യൂഹം നാട്ടിലാകെ പരന്നിട്ടുണ്ട്.