തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതിന് കാരണം വ്യാജ അക്യുപങ്ചർ ചികിത്സ എന്ന് ആരോപണം. പൂന്തുറ സ്വദേശി നയാസിന്റെ രണ്ടാം ഭാര്യ ഷമീന(36)യും, നവജാത ശിശുവുമാണ് മരിച്ചത്, തിരൂർ സ്വദേശി വ്യാജ അക്യുപങ്ചർ സിദ്ധന്റെ ശിഷ്യനാണ് മരിച്ച ഷമീനയുടെ ഭർത്താവ് എന്നാണ് ആരോപണം. ജില്ലാടിസ്ഥാനത്തിൽ ഇവർക്ക് കേരളത്തിൽ പത്തോളം പഠനകേന്ദ്രങ്ങളുമുണ്ട്. കല്ലാട്ടുമുക്ക് പെട്രോൾ പമ്പിന് സമീപമാണ് തിരുവനന്തപുരത്തെ സെന്റർ.

അൽ ഫീത്‌റ സ്‌കൂൾ ടീച്ചർ ശാക്കിറയും, മരിച്ച യുവതിയുടെ ഭർത്താവ് നയാസും, മകളും കൂടിയാണ് പ്രസവം എടുത്തത്, രണ്ട് ദിവസം മുൻപ് തന്നെ കുട്ടി ഗർഭാശയത്തിനുള്ളിൽ മരണപ്പെട്ടിട്ടും സുഖപ്രസവം നടക്കും എന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇതാണ് ഷമീനയുടെ മരണത്തിന് കാരണമായത്. രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു. നേമം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവ് നയാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അംഗീകരിച്ച അക്യുപങ്ചർ എന്ന പേരിൽ ഇവർ പ്രചരിപ്പിക്കുന്നത് യഥാർത്ഥ അക്യുപങ്ചറുമായി യാതൊരു ബന്ധവുമില്ലാത്ത ചികിൽസയാണെന്നാണ് ആരോപണം. കേരളത്തിൽ ഇതിന് ഇരകളായി ഇതിനുമുൻപും നിരവധി പ്രസവ മരണങ്ങൾ ഉണ്ടായിട്ടുണ്ട്, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ വീടുകളിൽ വർദ്ധിച്ചു വരുന്ന പ്രസവത്തിനും അപകടങ്ങൾക്കും കാരണം ഈ വ്യാജ ചികിത്സകരുടെ സ്വാധീനമാണെന്നും ആ്‌ക്ഷേപം ഉയർന്നിട്ടുണ്ട്. കേരളാ പൊതുജനാരോഗ്യ ബിൽ, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ്, കേരളാ മെഡിക്കൽ പ്രക്ടീഷനഴ്സ് ആക്റ്റ് എന്നിവ പ്രകാരം അംഗീകൃത ഡോക്ടറുടെ സാന്നിധ്യത്തിൽ അല്ലാതെ ചികിത്സയും പഠനവും പാടില്ല എന്ന് സർക്കാര് പറയുമ്പോഴും നാടൊട്ടുക്കും വ്യാജപ്പഞ്ചർ ക്ലിനിക്കുകളും, പഠന കേന്ദ്രങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നു.

തിരുവനന്തപുരത്ത് തന്നെ ഏതാനും നാളുകൾക്ക് മുൻപ് ചാല മാർക്കറ്റിലെ വ്യാപാരി ആയിരുന്ന കല്ലാട്ടുമുക്ക് സ്വദേശി അമീർ ഹംസ, വ്യാജ ചികിത്സയുടെ ഫലമായി മരണപ്പെട്ടിരുന്നു. വ്യാജ അക്യുപങ്ചർ ചികിൽസയാണ് ഇതിന് കാരണമാണെന്നാണ് ആരോപണം. ഏറ്റവും വലിയ വിരോധാഭാസം മലപ്പുറം തിരൂർ സ്വദേശിയായ വ്യാജ സിദ്ധനോടുള്ള ഭക്തി കാരണം ഈ മരണങ്ങൾ ദൈവത്തിന്റെ പേരിൽ വരവുവെക്കപ്പെടുകയും, ആരെങ്കിലും ചോദ്യം ചെയ്താൽ വിധിയിൽ വിശ്വാസമില്ലാത്തവർ എന്ന് ആക്ഷേപിക്കുകയും ചികിത്സ നടത്തുന്നവർ ഇരകൾക്ക് മത ഉപദേശം നൽകി രക്ഷപ്പെടുകയും ചെയ്യുമെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. തുടർന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാം വിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്.

ഷമീറ പൂർണ ഗർഭിണിയായപ്പോൾത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും, ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നയാസ് ഇതിനു തയ്യാറാകാതെവന്നപ്പോൾ പൊലീസ് ഇടപെട്ടിട്ടും പ്രസവം വീട്ടിൽ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

സംഭവസമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കായി പൊലീസ് വീട് സീൽ ചെയ്തിട്ടുണ്ട്. ഇരുവർക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.