കോഴിക്കോട്: കോഴിക്കോട് ടിക്കറ്റ് എടുത്ത പ്രതി ഷൊർണ്ണൂരിൽ ഇറങ്ങിയതിന് പിന്നിൽ അവസാന നിമഷത്തിലെ പദ്ധതി മാറ്റമെന്ന് വിലയിരുത്തൽ. എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡൽഹിയിൽനിന്ന് കോഴിക്കോട്ടേയ്ക്ക് തന്നെയാണ് ടിക്കറ്റെടുത്തതെന്ന് ഇയാൾ മൊഴി നൽകി. ഇതോടെ കോഴിക്കോട് തന്നെ ആക്രമണം നടത്താനുറച്ചാണ് പ്രതി വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണത്തിൽ എൻഐഎ നിരാശയിലാണ്.

ആസൂത്രണത്തിന്റെ ഭാഗമായാണ് കോഴിക്കോട്ടേയ്ക്ക് ടിക്കറ്റെടുത്ത പ്രതി ഷൊർണൂരിലിറങ്ങിയത്. ഇയാളെ പെട്രോൾ പമ്പിലേക്കെത്തിച്ച ഓട്ടോ ഡ്രൈവറാണ് പമ്പ് പൊലീസിന് കാണിച്ചു കൊടുത്തത്. എന്നാൽ ഷൊർണൂരിൽ ഇറങ്ങിയത് എന്തിനെന്ന ചോദ്യത്തിന് പ്രതി കൃത്യമായ മറുപടി നൽകിയില്ല. ഇയാൾ ഷൊർണൂരിലിറങ്ങി പെട്രോൾ വാങ്ങിയത് മാറ്റാരുടെയോ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന. ഇയാൾ മലയാളിയാണെന്നാണ് സൂചന. അതിനിടെ ആശുപത്രിയിൽ ചികിൽസയ്ക്കിടെ ചിലർ നടത്തിയ ഇടപെടലും ദുരൂഹമായി തുടരുന്നു. ഇതിന് ശേഷമാണ് പ്രതി അന്വേഷണത്തിൽ നിസ്സഹകരണം തുടരുന്നത്.

അതേസമയം പ്രതിയെ കസ്റ്റഡിയിൽ കിട്ടി ദിവസങ്ങൾ ആയിട്ടും തെളിവെടുപ്പ് വൈകുകയാണ്. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഷാറൂഖ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കോഴിക്കോട് നിന്നുള്ള മെഡിക്കൽ സംഘമെത്തി പരിശോധന നടത്തിയശേഷം ഇയാളുടെ ആരോഗ്യനില തൃപ്തകരമാണെന്ന് അന്വേഷണസംഘത്തെ അറിയിച്ചു. എന്നിട്ടും പ്രതി ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല. ഒന്നും പറയരുതെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി പ്രതിയെ കണ്ടുവെന്ന മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തിന്റെ വെളിപ്പെടുത്തലിലേക്ക് പൊലീസ് അന്വേഷണം കൊണ്ടു പോകുന്നില്ല.

പ്രതി മൂത്ര സാമ്പിൾ എടുക്കാൻ പോകുമ്പോൾ താൻ തൊട്ടടുത്തുണ്ടായിരുന്നുവെന്ന് ദീപക് തന്നെ ചാനലിൽ പറഞ്ഞിരുന്നു. ഈ കാണലിന് ശേഷമാണ് പ്രതി നിസ്സഹകരണം തുടർന്നത്. 14 മണിക്കൂർ ചെലവിട്ട ഷൊർണൂരിൽ , റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരിൽ ഉത്തരേന്ത്യൻ ബന്ധമുള്ളവർ ഉണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം. സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിർദ്ദേശ പ്രകാരമാണ് ഷൊർണൂരിലെത്തി പെട്രോൾ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയതെന്നും പൊലീസ് കരുതുന്നു.

എലത്തൂർ ട്രെയിൻ തീവയ്പുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ.) അതൃപ്തിയുണ്ടെന്നും റിപ്പോർട്ട് പുറത്തു വരുന്നു. പ്രതി ഷാറൂഖ് സെയ്ഫിയെ കൃത്യമായ ചോദ്യംചെയ്യാൻ സംസ്ഥാന പൊലീസ് സംഘം തയാറാകുന്നില്ല എന്നതാണ് അതൃപ്തിക്കു കാരണം. തീവയ്പിനു പിന്നിൽ തീവ്രവാദ ബന്ധവും പ്രാദേശിക സഹായവും എൻ.ഐ.എ. സംശയിക്കുമ്പോഴും കേസിൽ ഇതുവരെ യു.എ.പി.എ. ചുമത്തിയിട്ടില്ല. ഇതിനാൽ കേസ് ഏറ്റെടുക്കാൻ എൻ.ഐ.എയ്ക്കു സാധിക്കുന്നുമില്ല. അന്വേഷണം ഷാറൂഖിൽ തുടങ്ങി ഷാറൂഖിൽ തന്നെ അവസാനിക്കുമോ എന്ന ആശങ്കയുമുണ്ട്.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നടന്നു കനറാ ബാങ്കിനു മുന്നിലെ ഓട്ടോ സ്റ്റാൻഡിലെത്തി ഓട്ടോ പിടിച്ചാണ് ഒന്നര കിലോമീറ്റർ അകലെയുള്ള പമ്പിൽ ഷാറൂഖ് സെയ്ഫി എത്തിയതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞപ്പോഴാണ് അന്വേഷണസംഘവും ഇക്കാര്യം അറിഞ്ഞത്. പ്രതിയെ പിടികൂടിയപ്പോൾ പുറത്തുവന്ന ഫോട്ടോ കണ്ടതോടെയാണ് ഓട്ടോ ഡ്രൈവർ രാജേഷ്, ഷാറൂഖ് സെയ്ഫിയെ തിരിച്ചറിയുന്നത്. ഷാറൂഖിനെ ചോദ്യംചെയ്യുന്ന മാലൂർക്കുന്നിലെ ക്യാമ്പിലെത്തിയ മുൻ എൻ.ഐ.എ: എസ്‌പിയായ ഉദ്യോഗസ്ഥനെ കയറാൻ അനുവദിച്ചില്ലെന്നും സൂചനയുണ്ട്. ഇതും എൻ.ഐ.എയുടെ അതൃപ്തിക്കിടയാക്കി.

ഒരു സംഘടനയുടെ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനു നൽകിയ താക്കീതാണ് തീവയ്‌പ്പെന്നാണ് എൻ.ഐ.എയുടെ അനുമാനം. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിനു തയാറാക്കി ഷൊർണൂരിലെത്തിയ ഷാറൂഖ് സെയ്ഫിക്കു പുറത്തുനിന്നു സഹായം ലഭിച്ചതായി വ്യക്തമായിട്ടുണ്ട്. തീവയ്പിനു പിന്നാലെ എമർജൻസി ബ്രേക്ക് വലിച്ചതു സഹായിയാണെന്നാണ് സൂചന. കണ്ണൂരിലെത്തിയ ഷാറൂഖിനെ രക്ഷപ്പെടാൻ സഹായിച്ചെന്നും വിവരമുണ്ട്.

പുലർച്ചെ നാലോടെ ഷൊർണൂർ സ്റ്റേഷനിലെത്തിയ പ്രതി വൈകിട്ട് ഏഴോടെയാണ് എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിൽ കണ്ണൂരിലേക്കു പോകുന്നത്. ഒട്ടേറെ വണ്ടികൾ കണ്ണൂർ ഭാഗത്തേക്കുണ്ടായിട്ടും പ്രതി പോകാതിരുന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. പതിനഞ്ച് മണിക്കൂറിനുള്ളിൽ പ്രതി പലരുമായി ബന്ധപ്പെട്ടുവെന്നാണ് കരുതുന്നത്.