ഷൊർണൂർ: ഒപ്പം താമസിച്ചിരുന്ന യുവാവിനോടുള്ള വൈരാഗ്യത്തിൽ ഒരുവയസ്സുള്ള മകളെ കൊന്ന കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വസ്തുതകൾ. കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപ(29)യെയാണ് ഒരുവയസ്സുള്ള മകൾ ശിഖന്യയെ അതിദാരുണമായി കൊലപ്പെടുത്തിയത്. ലഹരി മാഫിയയുടെ സംശയങ്ങളിലേക്ക് നീളുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ. ശിൽപയ്ക്ക് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ശിൽപയുമായി ലിവിങ് ടുഗദർ ബന്ധത്തിലായിരുന്ന അജ്മലാണ് ഈ വിവരങ്ങൾ പൊലീസിന് നൽകുന്നത്.

മാവേലിക്കര കുടുംബകോടതിക്ക് സമീപം മറ്റൊരാൾ വാടകയ്ക്കെടുത്ത വീട്ടിൽ രണ്ടാഴ്ചയായി ശില്പ താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ വാടകവീട്ടിലെ കിടപ്പുമുറിയിൽവെച്ച് കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട് വാടയ്ക്കെടുത്തയാളുടെ ഫോൺ സ്വിച്ച്ഓഫ് ആണ്. പൊലീസ് തെളിവെടുപ്പിനായി വീട്ടിലെത്തിയപ്പോൾ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീട് വാടകയ്ക്കെടുത്തയാളും ശിൽപയും തമ്മിലുള്ള ബന്ധത്തിൽ ഇതുവരെ വ്യക്തതയില്ല. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

കോട്ടയം സ്വദേശിയായ ശിൽപ ട്രെയിൻ യാത്രയ്ക്കിടെയാണ് അജ്മലിനെ പരിചയപ്പെടുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽവച്ചാണ് പാലക്കാട് പിരായിരി സ്വദേശിയായ യുവാവുമായി പരിചയത്തിലാകുന്നത്. നേരത്തെ ബെംഗളൂരുവിൽ ജോലിചെയ്തിരുന്ന യുവതി കാസർകോട്ടെ ഒരു സ്പായിൽ ജീവനക്കാരിയായി. മംഗലാപുരത്ത് നിന്നും കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കച്ചവടം നടത്തിയിരുന്ന യുവാവിനെ പരിചയപ്പെടുന്നത്. ഈ അടുപ്പം വളരുകയും ഇരുവരും ഷൊർണൂരിനടുത്ത് ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ ബന്ധത്തിലാണ് പെൺകുഞ്ഞ് പിറന്നത്.

നാലുമാസം മുമ്പ് ഇരുവരുടെയും ബന്ധത്തിൽ വിള്ളലുണ്ടായി. യുവതി ലഹരിമരുന്ന് ഉപയോഗിക്കുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രശ്‌നം തുടങ്ങുന്നത്. ഇതോടെ യുവാവ് ശിൽപയെ ഒഴിവാക്കി. ഒരുമിച്ച് താമസിക്കുന്നതിനിടെ ശിൽപയെ തിരഞ്ഞ് പൊലീസും എത്തിയിരുന്നുവെന്ന് സൂചനയുണ്ട്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അന്ന് കുഞ്ഞുണ്ടായതിനാലാണ് പൊലീസ് വലിയ നടപടികളിലേക്ക് കടന്നില്ല. ഇതിന് ശേഷമാണ് അജ്മൽ അകന്നത്. മാവേലിക്കരയിലെ വാടകവീട്ടിൽവെച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി, കുഞ്ഞിന്റെ മൃതദേഹവുമായി ഷൊർണൂരിലെത്തിയതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഒപ്പംതാമസിച്ചിരുന്ന പാലക്കാട് പിരായിരി സ്വദേശിയായ യുവാവിനെ കാണാനായി ഇയാൾ ജോലിചെയ്തിരുന്ന സിനിമ തിയേറ്ററിലേക്കാണ് യുവതി എത്തിയത്. അതിനുമുൻപേ കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി യുവാവിന് സന്ദേശമയച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ശില്പ മാവേലിക്കരയിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെവച്ചാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതിനുശേഷം ഓട്ടോറിക്ഷയിലും കാറിലുമായാണ് മുമ്പ് കൂടെ താമസിച്ചിരുന്ന യുവാവ് ജോലിചെയ്യുന്ന ഷൊർണൂരിലെ തിയേറ്ററിലെത്തിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ശിൽപയ്ക്കെതിരേ പ്രധാന തെളിവായത് യുവാവിന് അയച്ച മൊബൈൽ സന്ദേശങ്ങളായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ശിൽപ യുവാവിന് സന്ദേശം അയച്ചിരുന്നത്. 'മോളു മരിച്ചു, ഞാൻ കൊന്നു' എന്നായിരുന്നു ആദ്യത്തെ മെസേജ്. പിന്നാലെ 'നമ്മുടെ മോൾ പോയി' എന്നും 'വിളിക്കൂ' എന്നും യുവതി സന്ദേശം അയച്ചിരുന്നു. ഈ സാഹചര്യത്തിൽ അജ്മൽ കേസിലെ പ്രധാന സാക്ഷിയാകും.