തിരുവനന്തപുരം: 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാന്റിലായ മലയിൻകീഴ് പെരുകാവിൽ ആശ്രമം നടത്തിപ്പുകാരനായ സ്വാമിയെ പോലസ് പൊക്കിയത് കുമാരകോവിലിലെ പുതിയ ആശ്രമം വളഞ്ഞ്. കുട്ടിയെ പീഡിപ്പിച്ചത് പുറത്തറിഞ്ഞതോടെ കുടംബ സമേതം ഒളിവിൽ പോയ ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണൻ കുമാര കോവിലിൽ എത്തി ആശ്രമം ആരംഭിക്കുകയായിരുന്നു.

പ്രശ്നം പറയൽ, പ്രത്യേക പൂജ ഇതൊക്കെ നടത്തി തമിഴ്‌നാട്ടിലും ഭക്തരെ സൃഷ്ടിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലയിൻകീഴ് പൊലീസ് കുമാരകോവിലിൽ എത്തുമ്പോൾ സ്വാമി കുടംബ സമേതം ആശ്രമത്തിൽ ഉണ്ടായിരുന്നു. പൊലീസ് ആശ്രമം വളഞ്ഞതിനാൽ സൂര്യ നാരായണന്റെ രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ല. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം. സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു. ഈ ആശ്രമത്തിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നു.

പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തിൽ തുടരുമ്പോഴാണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. കുട്ടിക്ക് വരാൻ പോകുന്ന വലിയ വിപത്ത് മാറ്റാനാണ് മാതാപിതാക്കൾ സ്വാമിയെ കാണാൻ എത്തിയത്. ആദ്യ പൂജയ്ക്ക് ശേഷം സ്വാമി തന്നെ ഈ കുടംബത്തെ ആശ്രമത്തിൽ തങ്ങാൻ നിർബന്ധിച്ചു. കൈമനത്തിനടുത്ത് ഒരു അമ്പലത്തിലെ ശാന്തി കൂടിയായിരുന്ന സ്വാമിയെ വിശ്വസിച്ച വീട്ടുകാർ പിന്നീട് സ്വാമിക്ക് ഒപ്പം കൂടി. ദിവസവും മകനുവേണ്ടി പൂജ നടത്തിയ സ്വാമി ഒരു ദിവസം അർദ്ധ രാത്രി ആശ്രമത്തിലെ ഹാളിൽ സ്വാമിയുടെ തന്നെ മകനൊപ്പം ദിവാൻ കോട്ടിൽ കിടന്നിരുന്ന പരാതിക്കാരന്റെ മകന് അടുത്ത്് എത്തി, തിങ്ങി ഞെരുങ്ങി കിടക്കണ്ടായെന്നും തനിക്കൊപ്പം കിടക്കാമെന്നും പറഞ്ഞ് സ്വാമി ബെഡ് റൂമിലേക്ക് കുട്ടിയെ കൂട്ടി കൊണ്ടു പോയി.

അവിടെ വെച്ച് കൂട്ടിയെ ആദ്യ ചൂക്ഷണത്തിന് വിധേയനാക്കി. പിന്നീട് കുട്ടിയെ തനിക്കൊപ്പം തന്നെ കിടത്തണമെന്ന് പറഞ്ഞ് സ്വാമി നിർബന്ധം പിടിച്ചു. ഇങ്ങനെ ഒരു വർഷത്തോളം കുട്ടിയും കുടംബവും സ്വാമിക്ക് ഒപ്പം തങ്ങി. പിന്നീട് 12കാരന്റെ സ്വഭാവത്തിൽ വ്യത്യാസം വരികയും വിഷാദം ഉണ്ടാവുകയും ചെയ്തപ്പോൾ വീട്ടുകാർ വിവരം ചോദിച്ചറിയുകയും ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയപ്പോൾ അവിടെയും കുട്ടി പീഡന വിവരം പറഞ്ഞു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈ വിവരം ഉടൻ പൊലീസിനെ അറിയിച്ചു. സംഭവം പുറത്ത് അറിഞ്ഞതോടെ മലയിൻകീഴ് നിന്ന് മുങ്ങിയ സൂര്യനാരായണനായി പൊലീസ് പലയിടത്തും അന്വേഷിച്ചു വരികയായിരുന്നു. ഒടുവിലാണ് കുമാരകോവിൽ ഭാഗത്ത് ആശ്രമം സ്ഥാപിച്ച് കഴിയുന്നതായി വിവരം കിട്ടിയതും പൊലീസ് അങ്ങോട്ട് പോയതും. 

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയേക്കും. അതേ സമയം സൂര്യനാരായണ സ്വാമിയുടെ പരാതിയിൽ ചൂക്ഷണത്തിന് വിധേയനായ കുട്ടിയുടെ പിതാവിനെതിരെയും പൊലീസ് കേസെടുത്തു.