നെടുമങ്ങാട്: നഗരത്തിലെ ആരാധന ഫാൻസിയിൽ വെച്ച് പാദസരം മോഷ്ടിച്ചതിന് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായ അരുവിക്കര ഇരുമ്പിൽ സ്വദേശി ശ്രീലത (46) അനാശാസ്യം അടക്കം അഞ്ച് കേസുകളിൽ പ്രതി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

ഈ മാസം ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആറാം തീയതി ഉച്ചക്ക് കൈ കുഞ്ഞുമായി നാദിയ എന്ന യുവതി ആരാധന ഫാൻസിയിൽ എത്തി പർച്ചേഴ്‌സ് നടത്തി. 2.45 ഓടെ കുഞ്ഞിനൊപ്പം യുവതിയും ക്യാഷ് കൗണ്ടറിൽ എത്തി. ഗൂഗിൾ പേ വഴി പേയ്‌മെന്റ് നടത്തവെ നാദിയയുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ പാദസരം ശ്രീലത മോഷ്ടിക്കുകയായിരുന്നു. ഫാൻസിയിൽ നിന്നും ഇറങ്ങിയപ്പോഴാണ് കുഞ്ഞിന്റെ സ്വർണ പാദസരം നഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്.

ഉടൻ ഫാൻസിക്ക് ഉള്ളിൽ കയറി നോക്കിയിട്ടും കിട്ടിയില്ല. പിന്നീട് കടയ്ക്കുള്ളിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് ക്യാഷ് കൗണ്ടറിനടുത്ത് നിന്നപ്പോൾ മറ്റൊരു യുവതി കുഞ്ഞിന്റെ പാദസരം കൈക്കലാക്കുന്നത് കണ്ടത്. ഉടൻ തന്നെ നാദിയ നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷ് കുമാറിനെ നേരിൽ കണ്ട് പരാതി നൽകി. സി സി ടിവി കണ്ട ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണ പാദസരം മോഷ്ടിച്ചത് സ്ഥിരം കുറ്റവാളിയാണെന്ന് മനസിലായി. പിന്നീട് പ്രതിക്കായി നാലുപാടും വലവിരിച്ച പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മോഷണവും അനാശാസ്യവും അടക്കം പ്രതിക്കെതിരെ അഞ്ചു കേസുകൾ നിലവിലുണ്ടെന്ന് നെടുമങ്ങാട് സി ഐ സതീഷ് കുമാർ പറഞ്ഞു. 2004 ൽ തമ്പാനൂർ പൊലീസാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. തൈയ്ക്കാട്ടെ ലോഡ്ജിൽ നിന്നും അനാശാസ്യത്തിന് പിടിക്കപ്പെട്ട് അന്ന് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് ഒരു യുവാവിനെ വശീകരിച്ച് ലോഡ്ജിൽ എത്തിച്ച ശേഷം സ്വർണമാല അപഹരിച്ചതിനും കേസുണ്ട്. കാട്ടാക്കട ബസ്സ് സ്റ്റാൻഡിൽ വെച്ച് സ്വർണമാല പിടിച്ചു പറിച്ചതിനും കേസിൽ പ്രതിയാണ്. 2012-ൽ രാമചന്ദ്ര ടെക്‌സറ്റയിൽസിൽ വെച്ചും ആരാധന ഫാൻസിയിലേതിന് സമാനമായ സംഭവം ഉണ്ടായി.

കൈകുഞ്ഞുമായി പർച്ചേഴ്‌സിന് വന്ന യുവതിയെ പിന്തുടർന്ന് കുഞ്ഞിന്റെ സ്വർണ പാദസരം കൈക്കലാക്കിയതിന് ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. ആദ്യ ഭർത്താവ് ഉപേക്ഷിച്ച ശേഷം ശ്രീലത മറ്റൊരാളുമായി അടുപ്പത്തിലായി. രണ്ടാം ഭർത്താവായി കൂടെയുള്ള ഇയ്യാളും മോക്ഷണത്തിന് ശ്രീലതയെ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു. മോക്ഷണ മുതലും പൊലീസ് വീണ്ടെടുത്തു. കേസിൽ പ്രതിയെ പിടികൂടാൻ സിഐ സതീഷിന് പുറമെ എസ് ഐ മാരായ ശ്രീനാഥ് , മനോജ് എന്നിവരും നേതൃത്വം നൽകി.