നെയ്യാറ്റിൻകര: ആറ് വർഷം മുൻപ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കാമുകന്റെ അറിവോടെ യുവതി ഭർത്താവിന് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവ്. പാറശാലക്കാരൻ സുധീർ നൽകിയ ഹർജിയിലാണ് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിർദ്ദേശം. കെഎസ്ആർടിസി ജീവനക്കാരനാണ് സുധീർ.

റൂറൽ എസ്‌പിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിർദ്ദേശച്ചു. 2018ലാണ് കേസിനാസ്പ?ദമായ സംഭവം നടന്നത്. സുധീർ അന്നുതന്നെ പാറശാല പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തില്ല. പിന്നീട് നെയ്യാറ്റിൻകരയിൽ രേഷ്മ ഷാരോണിന് ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസ് തെളിഞ്ഞതോടെയാണ് സുധീറിന്റെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്. പക്ഷേ അന്വേഷണം മുമ്പോട്ട് പോയില്ല.

കഞ്ഞിയിൽ വിഷം കലർത്തിയാണ് സുധീറിന്റെ ഭാര്യ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് ആരോപണം. ഭാര്യ നൽകിയ കഞ്ഞി കുടിച്ചതു മാത്രമേ ഓർമയുള്ളൂ എന്നാണ് സുധീർ പൊലീസിനോട് പറഞ്ഞത്. ഇതിനൊപ്പം ഹോർളിക്‌സും കഴിച്ചിരുന്നു. കടുത്ത തലവേദനയും ഉണ്ടാവുകയും പിന്നീട് ബോധരഹിതനായി വീഴുകയും ആയിരുന്നു. അബോധാവസ്ഥയിൽ ആയിട്ടും പോലും ഭാര്യ ആശുപത്രിയിൽ കൊണ്ടു പോകാൻ തയ്യാറായില്ലെന്നതാണ് സംശയം ഉണ്ടാക്കിയത്. തന്റെ മാതാപിതാക്കളാണ് തന്നെ പാറശാല ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. അവിടെ വെച്ച് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരാണ് ഉള്ളിൽ വിഷം ഉണ്ടായിരുന്നുവെന്ന വിവരം അറിയിച്ചതെന്നും സുധീർ വിശദീകരിച്ചത്.

ഷാരോൺ വധക്കേസ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെഎസ്ആർടിസി ഡ്രൈവറായ സുധീർ പരാതിയുമായി മുന്നോട്ടുവന്നത്. പാറശാല പൊലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് സംഭവം ചർച്ചയായാതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുക്കുകയായിരുന്നു. 2018 ജൂലൈയിലാണ് കേസിനാധാരമായ സംഭവം നടന്നത്. ഒരിക്കൽ ഹോർലിക്സ് കുടിച്ചതിന് ശേഷം സുധീറിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. അന്ന് ഭാര്യ ശാന്തി സുധീറിന്റെ വീട്ടിലുണ്ടായിരുന്നു. തലവേദനയും ദേഹാസ്വാസ്ഥ്യവും തോന്നിയ സുധീർ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യ സ്ഥിതി വളഷായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറേണ്ടി വന്നു. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നിരുന്നതായും സുധീർ പറയുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് ഭാര്യ ശാന്തി കാമുകനോടൊപ്പം പോയത്. ഭാര്യ വീടുവിട്ടിറങ്ങി ഏകദേശം എട്ട് മാസങ്ങൾ പിന്നിട്ടപ്പോൾ അവരുടെ വസ്ത്രങ്ങൾ എല്ലാം തന്നെ നീക്കം ചെയ്യാൻ സുധീർ തീരുമാനിച്ചു. ശാന്തിയുടെ വസ്ത്രങ്ങൾ മാറ്റുന്നതിനിടെ അലുമിനിയം ഫോസ്ഫെയ്ഡും സിറിഞ്ചും കണ്ടെത്തി. ഹോർലിക്സ് കഴിച്ചതിനെ തുടർന്ന് സുധീറിനുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ അപ്പോഴാണ് സംശയം ജനിച്ചത്. ഡോക്ടർ നേരത്തെ വിഷത്തിന്റെ സൂചനകളും നൽകിയിരുന്നു.

അലുമിനിയം ഫോസ്ഫൈഡ് ശരീരത്തിലെത്തിയാലുണ്ടാകുന്ന ദേഹാസ്വാസ്ഥ്യങ്ങളായിരുന്നു സുധീറിനുണ്ടായതെന്ന് കണ്ടെത്തി. ഇത് സാധൂകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടും സുധീറിന് ലഭിച്ചു. ഭാര്യയായിരുന്ന ശാന്തി കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടി തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് സുധീറിന്റെ ആരോപണം.