കൊല്ലം: കൊല്ലം തഴവ പാവുമ്പയിൽ അമിതമായി ഗുളിക കഴിച്ച് ദമ്പതികൾ ജീവനൊടുക്കിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഭർത്താവ് പാവുമ്പ തെക്ക് വിജയഭവനത്തിൽ ഉണ്ണികൃഷ്ണപിള്ളയും (55) ഭാര്യ ബിന്ദു (47) വുമാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ദമ്പതിമാർ അമിതമായി ഗുളികകൾ കഴിച്ചത്.

ഇവർ രണ്ടുപേർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ബന്ധുവായ ഒരാൾ പലവട്ടം ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. ഇതേത്തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് മുറിയിൽ രണ്ടുപേരെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിന്ദു മരിച്ചിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ ഉണ്ണികൃഷ്ണപിള്ളയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച പുലർച്ചെയാണ് ഉണ്ണികൃഷ്ണപിള്ള മരിച്ചത്.

ഏകമകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്ന് നാട്ടുകാർ പറയുന്നു. മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏകമകൾ വീടുവിട്ടുപോയത്. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോയത്.

വീടിന്റെ ഗേറ്റും കതകും എല്ലാം തുറന്നിട്ടിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.