കൊച്ചി: മദ്യസൽക്കാരത്തിൽ ബാലികയെ ക്കൊണ്ട് ബീഫും അച്ചാറും വിളമ്പിച്ചെന്ന ആരോപണം നേരിടുന്ന ആലുവ മണപ്പുറത്തുള്ള ആൽത്തറ ജി സി ഡി എ റോഡിൽ സ്ഥിതി ചെയ്യുന്ന സമ്മർ നെസ്റ്റ് അപ്പാർട്‌മെന്റിൽ നിയമ വിരുദ്ധമായ കൂടുതൽ കാര്യങ്ങൾ നടക്കുന്നതിന്റെ തെളിവുകൾ പുറത്ത്.

സമ്മർ നെസ്റ്റ് അപാർട്‌മെന്റിലെ ജനറൽ ബോഡി യോഗത്തിലാണ് നിയമങ്ങൾക്ക് വിരുദ്ധമായി ഫ്‌ളാറ്റിൽ താമസിക്കുന്നവരുടെ ചടങ്ങുകൾക്ക് മദ്യം വിളമ്പാൻ തീരുമാനമെടുത്തത്. ഇത് നിലവിലുള്ള അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്ന് ഒരു മുൻ ഭാരവാഹിയും ഒരു ഫ്‌ളാറ്റുടമയും ചൂണ്ടിക്കാട്ടിയപ്പോൾ മുൻ പ്രസിഡന്റ് ഉൾപ്പടെയുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചവരെ പരിഹസിക്കുകയാണ് ചെയ്തത്.

ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അസ്സോസിയേഷൻ ഭാരവാഹികൾക്ക് മനസ്സിലാകാതെ വന്ന സാഹചര്യത്തിൽ അബ്കാരി ചട്ടങ്ങൾ ചൂണ്ടിക്കാണിച്ച് എഴുതി നൽകിയപ്പോൾ ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് അസ്സോസിയേഷൻ ചെയ്ത നിയമ വിരുദ്ധമായ കാര്യത്തെ ന്യായീകരിക്കുകയായിരുന്നു ഭാരവാഹികൾ എന്നാണ് ആരോപണം. ഒടുവിൽ ഒരു മുൻ ഭാരവാഹി എക്‌സൈസിൽ പരാതി നൽകിയതിന് ശേഷമാണ് അസോസിയേഷൻ തീരുമാനം പിൻവലിച്ചത്.

കോടതി വിധി വായിച്ചിട്ട് മനസ്സിലായില്ലെങ്കിൽ അത് ചോദിച്ച് മനസിലാക്കണമെന്ന ബാലപാഠം പോലും അറിയാത്തവരോ അനുഭവസമ്പത്തില്ലാത്തവരോ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃസ്ഥാനത്ത് വന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളിൽ ഒന്ന് മാത്രമാണ് ഇത്.

ഓപറേഷൻകുബേരയിലെ പ്രതിയും വിദേശത്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ വിദേശത്ത് യാത്രാ വിലക്ക് നേരിടുന്ന ആളും ഈ അസ്സോസിയേഷന്റെ നേതൃത്വത്തിൽ നിയമിതരായതോട് കൂടി നിയമ വിരുദ്ധ കാര്യങ്ങളുടെ പരമ്പര തന്നെ അരങ്ങേറുകയായിരുന്നു.

2020 ഡിസംബർ 14 ആം തീയതി ആലുവ മണപ്പുറം ആൽത്തറ - ജി. സി. ഡി. എ റോഡിൽ സ്ഥിതി ചെയ്യുന്ന സമ്മർ നെസ്റ്റ് അപ്പാർട്മെന്റിൽ പെന്റ് ഹൗസിൽ താമസക്കാരനായ വേഴപ്പിള്ളി ജലീലിന്റെ മകൻ ആദിലിന്റെ വിവാഹ സൽക്കാരത്തോടനുബന്ധിച്ചാണ് ഫ്ളാറ്റിലെ റിക്രിയേഷൻ ഹാളിന് മുകളിലുള്ള ടെറസിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തി നിയമ വിരുദ്ധമായി മദ്യ സൽക്കാരം നടത്തിയത്. വിവാഹ സൽക്കാരത്തിന് പരാതിക്കാരന്റെ കുടുംബം ഉൾപ്പടെ എല്ലാ താമസക്കാരേയും ക്ഷണിച്ചിരുന്നു. അതിൽ പരാതിക്കാരെന്റെ മകൾ മാതാവിനോടൊപ്പം പങ്കെടുത്തിരുന്നു.

ഫ്ളാറ്റുടമകളായ വർഗ്ഗീസ് മേനാച്ചേരി, ഇ. എഫ്. ജോസഫ് എന്ന സന്തോഷ്, ജയകൃഷ്ണൻ, കൃഷ്ണ കുമാർ വാടകക്ക് താമസിക്കുന്ന എബി വർഗ്ഗീസ്, സുരേഷ് കുമാർ എന്നിവർ നിയമ വിരുദ്ധമായി സംഘം ചേർന്ന് ചടങ്ങിൽ മദ്യപിക്കുകയും അതിൽ ഇ എഫ് ജോസഫ് എന്ന സന്തോഷ് ടെറസിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന പരാതിക്കാരന്റെ മകളെക്കൊണ്ട് ആദ്യം ബീഫ് ഫ്രൈയും പിന്നീട് അച്ചാറും വിളമ്പിച്ചതായാണ് കുട്ടിയുടെ പിതാവിന്റെ പരാതി. ഇത് സാക്ഷിമൊഴികളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി ബാല സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.