കൊച്ചി: മദ്യസർക്കാരത്തിൽ ബാലികയെക്കൊണ്ട് ബീഫും അച്ചാറും വിളമ്പിച്ചെന്ന പരാതിയിൽ പ്രതികൾക്ക് ബാലാവകാശ ക്കമ്മീഷന്റെ സമൻസ്. ആലുവ മണപ്പുറത്തുള്ള ആൽത്തറ ജി.സിഡി.എ. റോഡിലെ ഫ്‌ളാറ്റിലെ താമസക്കാരനാണ് പരാതിക്കാരൻ. 12 വയസ്സായ മകളെക്കൊണ്ട് മദ്യസൽക്കാരത്തിൽ ഭക്ഷണം വിളമ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങൾ നടന്നത്.

ആലുവ മണപ്പുറം ആൽത്തറ ജി സി ഡി എ റോഡിൽ സമ്മർ നെസ്റ്റ് അപാർട്‌മെന്റിൽ പെന്റ് ഹൗസിൽ താമസക്കാരനായ വേഴപ്പിള്ളി ജലീലിന്റെ മകൻ ആദിലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന വിവാഹ സൽക്കാരത്തിൽ ടെറസിൽ നടന്ന മദ്യപാന സദസ്സിലേക്കാണ് ബാലികയെ കൊണ്ട് അച്ചാറും ബീഫ് ഫ്രൈയും വിളമ്പിച്ച സംഭവം നടന്നത്. 2020 ഡിസംബർ 14 ന് ആയിരുന്നു സംഭവം. പരാതിക്കാരന്റെ മകളെക്കൊണ്ട് ആദ്യം ബീഫ് ഫ്രൈയും പിന്നീട് അച്ചാറും വിളമ്പിച്ചതായാണ് കുട്ടിയുടെ പിതാവിന്റെ പരാതി. ഇത് സാക്ഷിമൊഴികളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി ബാല സംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇതിലെ പ്രതികളായ വർഗ്ഗീസ് മേനാച്ചേരി , ഇ എഫ് ജോസഫ് എന്ന സന്തോഷ്, ജയകൃഷ്ണൻ, കൃഷ്ണകുമാർ, എബി ജോസ്, സുരേഷ് കുമാർ എന്നിവർക്കെതിരെ നടപടി എടുക്കുവാൻ നിർദ്ദേശിച്ച് ബാലാവകാശക്കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ബാലാവകാശക്കമ്മീഷൻ പ്രതികൾക്ക് സമൻസ് അയച്ചത്.

പ്രതികളിൽ വർഗ്ഗീസ് മേനാച്ചേരി ഫ്‌ളാറ്റ് അസ്സോസിയേഷന്റെ മുൻ പ്രസിഡന്റും ആലുവയിലെ റസിഡന്റ്‌സ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ 'കോറ' യുടെ മുൻ ഭാരവാഹി കൂടിയാണ്. മറ്റ് പ്രതികളായ കൃഷ്ണകുമാർ , ഇ എഫ് ജോസഫ് എന്ന സന്തോഷ് , ജയകൃഷ്ണൻ എന്നിവർ ഫ്‌ളാറ്റ് അസ്സോസിയേഷൻ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരുമാണ്.

പ്രതികൾ അസ്സോസിയേഷൻ ഭാരവാഹികൾ ആയതിനാൽ പരാതിക്കാരനേയും കുടുംബത്തെയും കറന്റ് കട്ട് ചെയ്തും വേസ്റ്റ് എടുക്കാതെയും, ഫ്‌ളാറ്റ് ഉടമ കൂടിയായ പരാതിക്കാരനെ അസ്സോസിയേഷനിൽ നിന്ന് സസ്‌പെന്റ് ചെയ്തും പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ചൈൽഡ് ലൈൻ ബാലാവകാശക്കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

തികച്ചും നിർഭാഗ്യകരമായ ഒരു സാഹചര്യമാണെന്നും ആയതിനാൽ ബാലവകാശ കമ്മീഷൻ അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനത്തിൽ എത്തണമെന്നും ഹൈക്കോടതി ജസറ്റിസ് ദേവൻ രാമചന്ദ്രൻ വിധിന്യായത്തിൽ പറഞ്ഞിരുന്നു. ഈ പരാതിയിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ബാലാവകാശ ക്കമ്മീഷനാണെന്നുള്ള ബാലാവകാശക്കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചിരുന്നു. ബാലാവകാശ ക്കമ്മീഷന്റെ അധികാരങ്ങളെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു വിധി.