തൊടുപുഴ: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച 3 യുവാക്കളിൽ 2 പേർ പിടിയിൽ. വെള്ളിയാമറ്റം കുടയത്തൂർ, കാക്കനാട്ട് അഭിജിത്തിനെ (20 ) യാണ് സംഭവത്തിൽ തൊടുപുഴ പൊലീസ് ആദ്യം അറസ്റ്റുചെയ്തത്. ചേരാനല്ലൂർ മഠത്തിപ്പറമ്പിൽ സനു എന്നു വിളിക്കുന്ന സനീഷിനെ (27) ഇന്ന് പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

സംഭവത്തിൽ പ്രതി ചേർത്തിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വീട്ടിലെത്തിയപ്പോൾ അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസ് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം കേസെടുത്തിട്ടുണ്ടെന്നും വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുവിനെതിരെ നിയമ നടപടി ആരംഭിച്ചതായും പൊലീസ് അറിയിച്ചു

കഴിഞ്ഞ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചത് പ്രകാരം പൊലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും പെൺകുട്ടിയെ മൂവാറ്റുപുഴയിൽ നിന്നും കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ വിവര ശേഖരണത്തിലാണ് പെൺകുട്ടി തന്നെ പീഡിപ്പിച്ചവരെക്കുറിച്ച് പൊലീസിൽ വെളിപ്പെടുത്തിയത്.

പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യം മുതലെടുത്ത് അടുപ്പത്തിലായ യുവാക്കൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിൽ ഇരിയ്‌ക്കെ ഭക്ഷണം വാങ്ങി നൽകിയപ്പോൾ പ്രതികളിൽ ഒരാളായ അഭിജിത്ത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച് രക്ഷപെടുന്നതിന് ശ്രമിച്ചിരുന്നു.

ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെപ്പെടുത്തിയാണ് പൊലീസ് ഇയാളെ കോടതിയിൽ എത്തിച്ചത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. ആക്രമണത്തിൽ പല്ല് അടർന്നു പോയ പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി.