ലണ്ടൻ: ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂവാറ്റുപുഴ പൊലീസ് പങ്കുവച്ച വിവരങ്ങൾ ഞെട്ടലോടെയാണ് മലയാളികൾ മാധ്യമങ്ങളിലൂടെ അറിഞ്ഞത്. മൂവാറ്റുപുഴയിൽ രണ്ടു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ദ്രോണി ആയുർവേദിക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയും മകളും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നതിനേക്കാൾ ഞെട്ടലായതു മകൾ യുകെയിൽ ഡോക്ടർ ആണെന്ന വെളിപ്പെടുത്തൽ കൂടിയാണ്. തികച്ചും അവിശ്വസനീയം ആയി തോന്നേണ്ട കാര്യത്തിൽ മക്കളെ പഠിപ്പിക്കാൻ ഉള്ള ചെലവിലേക്കാണ് തട്ടിപ്പ് നടത്തിയത് എന്നാണ് അമ്മയായ രാജശ്രീ പൊലീസിനോട് വെളിപ്പെടുത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകൾ ലക്ഷ്മി എസ് നായർ മാഞ്ചസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ആയാണ് ജോലി ചെയ്യുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മാസങ്ങൾ മാത്രം ആയി യുകെയിൽ എത്തിയിട്ടുള്ളതിനാൽ ഇവരെക്കുറിച്ചു മലയാളി ഡോക്ടർമാർക്കിടയിൽ കാര്യമായ വിവരം ഇല്ല എന്നതും ശ്രദ്ധേയമാണ്. ബ്രിട്ടനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരുടെ സംഘടനായ ബ്രിട്ടീഷ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾക്കും ലക്ഷ്മിയെ കുറിച്ച് യാതൊരു ധാരണയുമില്ല. സാധാരണ ഡോക്ടർമാർ തൊഴിൽപരമായി നിയമ നടപടികൾ നേരിടുമ്പോൾ നിയമ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ഓടിയെത്തുന്ന സംഘടനയാണ് ബിനാ. എന്നാൽ യുകെയിൽ എത്തി കാലുറയ്ക്കും മുൻപേ പൊലീസ് പിടിയിൽ ആകാനായിരുന്നു ലക്ഷ്മിയുടെ നിയോഗം. സ

ാമ്പത്തിക തട്ടിപ്പിൽ അകപ്പെട്ടതും യാത്ര വിലക്ക് നേരിടുന്നതിനാൽ യുകെയിൽ ഉടൻ എത്താനാകാത്ത സാഹചര്യവും ലക്ഷ്മിയുടെ ജോലി തെറിപ്പിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് കോടതിയിൽ എത്തിക്കുന്നതിനാൽ ഉടൻ ഒരു വിദേശ യാത്രയ്ക്ക് ലക്ഷ്മിക്ക് ജയിലിൽ നിന്നും റിമാൻഡ് കാലാവധി കഴിഞ്ഞു ഇറങ്ങിയാലും കാത്തിരിക്കേണ്ടി വരും.

മാത്രമല്ല കേസിന്റെ ഭാഗമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുള്ളതിനാൽ ഏതു എയർപോർട്ടിൽ ചെന്നാലും പിടി വീഴും എന്നാണ് ദ്രോണി ആയുവേദിക്സ് മാനേജർ ബിജു വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവരെ ദ്രോണി കമ്പനിയിൽ എത്തിച്ചു പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. അമ്മയും മകളും ഉൾപ്പെട്ട തട്ടിപ്പ് കേസ് എന്ന നിലയിൽ പ്രതികളുമായി പൊലീസ് എത്തുമ്പോൾ വലിയ ജനക്കൂട്ടവും സന്നിഹിതരായിരുന്നു. ഇൻസ്‌പെക്ടർ പി എം ബൈജു, എസ്‌ഐമാരായ വിഷ്ണു രാജ്, മാഹീൻ സലിം, എ എസ്‌ഐ ജോജി എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

അതിനിടെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത അമ്മയും മകളും ഇപ്പോൾ കൊച്ചിയിലെ കാക്കനാട് വനിതാ സെല്ലിലാണ് കഴിയുന്നത്. തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടണം എന്നാണ് മൂവാറ്റുപുഴ പൊലീസ് പറയുന്നത്. വലിയ ആസൂത്രത്തോടെയാണ് ഏതാനും വർഷം മുൻപ് കമ്പനിയിൽ ജോലിക്ക് കയറിയ രാജശ്രീ തട്ടിപ്പിന് കളം ഒരുക്കിയത്. കമ്പനിക്ക് കൂടുതൽ ഓർഡറുകൾ ലഭിച്ചിട്ടും നഷ്ടത്തിലേക്ക് നീങ്ങുന്നതായി കണക്കുകൾ കാണിച്ചതോടെയാണ് രാജശ്രീ അറിയാതെ കമ്പനി ഉടമകൾ രഹസ്യ നിരീക്ഷണത്തിനു തയ്യാറായത്.

രഹസ്യ കാമറകൾ ഉപയോഗിച്ചും ലഭ്യമാക്കിയ തെളിവുകൾ പൊലീസിന് കോടതിയിലും സഹായകമാകും. ദ്രോണിയിൽ അക്കൗണ്ട്സും മാർക്കറ്റിംഗും ഒരുമിച്ചു കൈകാര്യം ചെയ്തിരുന്ന രാജശ്രീയ്ക്ക് തന്റെ മുകളിൽ ആരും കാര്യങ്ങൾ നോക്കാൻ ഇല്ലാതിരുന്നതും തട്ടിപ്പിന് തുണയായി. റഷ്യയിൽ മെഡിസിൻ പഠിക്കുക എന്ന മകളുടെ ഭാരിച്ച വിദ്യാഭ്യാസ ചെലവ് താങ്ങാനാകാതെ വന്നതും തട്ടിപ്പിലേക്ക് നയിച്ച സാഹചര്യം ആണെന്ന് സൂചനയുണ്ട്. തട്ടിപ്പിന്റെ വിവരങ്ങൾ മകളുമായി പങ്കുവച്ചതും തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം മകൾക്ക് അക്കൗണ്ടിലൂടെ നൽകിയതുമൊക്കെയാണ് ലക്ഷ്മിയെ കൂട്ടുപ്രതിയാക്കിയത്.

മാത്രമല്ല യുകെയിലും വ്യാപാര പങ്കാളിത്തം ഉണ്ടായിരുന്ന കമ്പനിയുടെ പ്രവർത്തനത്തിൽ ലക്ഷ്മി നേരിട്ട് ഇടപെട്ടിരുന്നോ എന്ന കാര്യം ഇനി പൊലീസ് അന്വേഷണത്തിൽ തെളിയേണ്ടതാണ്. മകൾ വഴി കൂടുതൽ യുകെ ഉപയോക്താക്കളെ കമ്പനിയിലേക്ക് എത്തിക്കാനും തട്ടിപ്പ് തുടരാനും രാജശ്രീ പദ്ധതി ഇട്ടിരുന്നോ എന്ന കാര്യവും പുറത്തു വരാനുണ്ട്. മികച്ച വിദ്യാഭ്യസം നേടിയിട്ടും മകൾ അമ്മയെ തട്ടിപ്പിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല എന്നതാണ് നാട്ടുകാർക്കും ഇപ്പോൾ അത്ഭുതമായി മാറുന്നത്.

പരിധി വിട്ട ആഡംബരം ഒന്നും ജീവിത ശൈലിയിൽ കാണിക്കാത്ത രാജശ്രീ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് കൂടിയാണ് ആഴ്ചകൾക്കു മുൻപ് മകളുടെ വിവാഹം ആഡംബരമായി നടത്തിയത് എന്നും സൂചനയുണ്ട്. തട്ടിപ്പിൽ മകൾക്കും പങ്കാളിത്തം ഉണ്ട് എന്ന സൂചന വന്നതോടെ വിവാഹത്തിനായി മകൾ നാട്ടിൽ എത്താനായി കാത്തിരിക്കുക ആയിരുന്നു കമ്പനി അധികൃതർ. ഇക്കഴിഞ്ഞ ഡിസംബർ 28നു വിവാഹം നടന്നതോടെ കൃത്യമായ തെളിവുകളോടെ കമ്പനി അധികൃതർ പൊലീസിനെ സമീപിക്കുകയും തുടർന്നു പരാതി വാസ്തവം ആണെന്ന് ബോധ്യമായതോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുകയും ആയിരുന്നു.

രാജശ്രീയുടെയും ലക്ഷ്മിയുടെയും നീക്കങ്ങൾ കൃത്യമായി മനസിലാക്കി നീങ്ങിയ ദ്രോണി കമ്പനി ഉടമകൾ തന്നെയാണ് ഈ കേസിൽ പൊലീസിനേക്കാൾ വലിയ കയ്യടി നേടുന്നതും. നഷ്ടമായ പണം തിരികെ ലഭിക്കാൻ പോലും സാധ്യത ഇല്ലെങ്കിലും തട്ടിപ്പുകാരെ കെണി വച്ച് കുടുക്കിയ രീതി തന്നെ അവരുടെ പ്രൊഫഷണൽ മികവിനും തെളിവായി മാറുന്നു.