തിരുവനന്തപുരം: പ്രണയപ്പകയിൽ വീണ്ടും കൊല. തിരുവനന്തപുരത്ത് പേരൂർക്കടയ്ക്ക് അടുത്ത് വഴയിലയാണ് സ്ത്രീ സുഹൃത്തിനെ രാജേഷ് വെട്ടിക്കൊന്നത്. നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. സിന്ധുവിന് 50 വയസ്സുണ്ടായിരുന്നു. രാജേഷിന് 46ഉം. സിന്ധു തന്നിൽ നിന്ന് അകലുന്നു എന്ന തോന്നലിലാണ് കൊലയെന്നാണ് പ്രാഥമിക നിഗമനം.

റോഡരികിലാണ് കൊല നടന്നത്. മൂന്ന് വെട്ടാണ് കഴുത്തിനുള്ളത്. സ്ത്രീ സുഹൃത്ത് അകന്നു മാറുന്നുവെന്ന സംശയത്തിൽ ക്രൂര ആക്രമണം നടക്കുകയായിരുന്നു. വെട്ടു കിട്ടിയ സിന്ധുവിനെ ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയെ പൊലീസ് ഉടനെ അറസ്റ്റു ചെയ്തു. കുറ്റസമ്മതവും നടത്തി. കിളിമാനൂർ പൊലീസ് സ്‌റ്റേഷനിനു സമീപം ഇയാൾക്ക് ജ്യൂസ് കടയുണ്ട്. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. വഴയിലെ പെട്രോൾ പമ്പിന് സമീപമാണ് അക്രമമുണ്ടായത്.