തിരുവനന്തപുരം: നെയ്യാറ്റിൻകര ശബരിമുട്ടത്ത് അതിർത്തി തർക്കത്തിനിടെ തൊട്ടടുത്ത വസ്തുവിന്റെ ഉടമ റബ്ബർ കമ്പ് ഉപയോഗിച്ചു കഴുത്തിൽ കുത്തി ഗുരുതരമായി പരുക്കേൽപിച്ചതു വഴി മരണത്തിനു കീഴടങ്ങിയ വീട്ടമ്മയുടെ വേർപാട് നാടിനാകെ നൊമ്പരമായി മാറിയിരിക്കുകയാണ്. തമിഴ്‌നാട് അതിർത്തി സ്വദേശിയായ വിജയകുമാരി 25 വർഷം മുൻപാണ് അവണാകുഴിയിലെ സമ്പന്ന കുടംബാംഗമായ അനിരുദ്ധനുമായി പ്രണയത്തിലാവുന്നത്.

വീട്ടുകാരുടെ എതിർപ്പിനിടെ ഇവർ വിവാഹം കഴിച്ചു. ഭർതൃവീട്ടിൽ നിന്നും ഭീക്ഷണിയും ഊരു വിലക്കുമൊക്കെ ഉണ്ടായങ്കിലും അതൊക്കെ അതിജീവിച്ചാണ് അവർ മുന്നോട്ടു പോയത്. ഇതിനിടെ ജീവിതം കരുപിടിപ്പിക്കാൻ ഗൾഫിലേക്ക് പറക്കാൻ വിജയകുമാരിയുടെ ഭർത്താവ് തീരുമാനിച്ചു. ചില സുഹൃത്തുക്കളുടെ സഹായത്താൽ വിസ തരപ്പെടുത്തി ഗൾഫിൽ പോയെങ്കിലും അധികം താമസിയാതെ ഗൾഫിലെ അപകടത്തിൽ അനുരുദ്ധൻ മരിച്ചു. ഇതോടെ ആകെ തകർന്ന വിജയകുമാരി പിന്നീട് മാനസിക നില തെറ്റിയ അവസ്ഥയിലുമായി. ഭർത്താവിന്റെ മരണം ഏല്പിച്ച ആഘാതത്തിൽ നിന്നും അവർ മോചിതയായിരുന്നില്ല.

ആ വേർപാട് അവരെ വേട്ടയാടി കൊണ്ടിരുന്നു. ഇതിനിടെ ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗൾഫിൽ നിന്നും ചെറിയ സാമ്പത്തിക സഹായം ലഭിച്ചു. അതിനാണ് ശബരിമുട്ടത്ത് ചെറിയൊരു വീട് വാങ്ങിയത്. പറക്കമുറ്റാത്ത കുഞ്ഞിനെയും കൊണ്ട് ഈ വീട്ടിൽ കഴിഞ്ഞ വിജയകുമാരി തൊഴിലുറപ്പിനും കൂലിപ്പണിക്കും പോയാണ് മകളെ വളർത്തിയത്. നാല് ദിവസം മുൻപ് തൊട്ടടുത്ത വസ്തുവിൽ വീട് വെയ്ക്കാൻ പാകത്തിന് ഭൂമി ഇടിച്ച് ക്രമപ്പെടുത്തിയപ്പോഴാണ് വിജയകുമാരി അതിർത്തി തർക്കം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ വഴക്കുമായിരുന്നു.

അന്ന് വസ്തുവിലെ ജോലികൾ പൂർത്തിയാക്കി ജെ സി ബി കൊണ്ടു പോയ ശേഷം ഉടമയായ അനീഷ് തന്റെ ബന്ധുവായ നിഖിലിനെയും കൂട്ടി വസ്തുവിൽ എത്തി. മാസ്‌ക്ക് ധരിച്ച് എത്തിയ ഇരുവരും അവിടെ വെച്ച് മുഖം മൂടി കൂടി ധരിച്ചു. ഇതിനു ശേഷം തൊട്ടടുത്ത പുരയിടത്തിൽ നിന്നും റബ്ബർ കമ്പ് ഒടിച്ചെടുത്ത് മുന കൂർപ്പിച്ചു. പിന്നീട് ആരും വീട്ടിൽ ഇല്ല എന്ന് ബോധ്യത്തിൽ മനോരോഗമുള്ള വീട്ടമ്മയുടെ വീട്ടിനുള്ളിൽ കടന്നു ആക്രമിച്ചു നിലത്തിട്ടു. പിന്നീട് കൂർത്ത റബ്ബർ കമ്പ് കഴുത്തിൽ കുത്തി ഇറക്കി. നിലത്തിട്ട് ചവിട്ടയ ശേഷം വലതു കൈ അടിച്ചൊടിച്ചു. ഈ സമയം വീട്ടമ്മ ഒച്ചവെച്ചെങ്കിലും ആരും കേട്ടിരുന്നില്ല. തുർന്ന് പോളിടെക്നിക്ക് വിദ്യാർത്ഥിയായ മകൾ വരുമ്പോൾ രണ്ടു പേർ ഓടി പോകുന്നത് കണ്ടു ഇതിൽ ഒരാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടാണെന്നും തിരിച്ചറിഞ്ഞു.

കുത്തേറ്റ് കിടന്നിരുന്ന വീട്ടമ്മ അപ്പോഴും വിളിച്ചു പറയുന്നുണ്ടായിരുന്നു തൊട്ടടുത്ത വസ്തുക്കാരാണ് ആക്രമണം നടത്തിയതെന്ന്. നാട്ടുകാർ എത്തി108 ആംബുലൻസിൽ വിജയകുമാരിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. വാർഡ് മെംബർ അറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകര എസ് ഐ സജീവ് നെല്ലിക്കാടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. വിജയകുമാരിയുടെ മകളുടെ മൊഴി അനുസരിച്ച് ആക്രമിച്ചതിൽ ഒരാൾ ചുവന്ന ഷർട്ട് ധിരിച്ചിരുന്നു. ആക്രമിച്ചവരെ സംബന്ധിച്ച് വീട്ടമ്മ പറഞ്ഞ കാര്യങ്ങളും മകൾ പോലസിനോടു പറഞ്ഞു. ഇതനുസരിച്ച് തൊട്ടടുത്ത വീട്ടിലെ വസ്തുവിന്റെ ഉടമയായ അനീഷിന്റെ വീട്ടിൽ പൊലീസ് എത്തുമ്പോൾ പിതാവ് അനിൽ മാത്രമാണ് ഉണ്ടായിരുന്നത്. അനിലിനെ കൊണ്ട് അനീഷിനെ വിളിപ്പിച്ചപ്പോൾ ഭാര്യവീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചു.

അനിലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടൻ തന്നെ അനീഷിന്റെ ഭാര്യ വീട്ടിൽ എത്തി. കൃത്യം നടത്തിയപ്പോൾ ധരിച്ചിരുന്നു അതേ ചുവപ്പ് ഷർട്ട് തന്നെയാണ് അനീഷ് ധരിച്ചിരുന്നത്. അരങ്ങമുകിലെത്തി അനീഷിന്റെ ബന്ധു നിഖിലിനെയും കസ്റ്റഡിയിലെടുത്തു. അതിക്രമം ആരും കണ്ടില്ലന്ന വിശ്വാസത്തിലാണ് പ്രതികൾ ഒളിവിൽ പോകാത്തത്. പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു കൺസ്ട്രക്ഷ്ൻ കമ്പിനിയിൽ ജോലി ചെയ്യുന്ന അനീഷ് പെട്ടെന്നുള്ള പ്രകോപനത്തിലാണ് ആക്രമണത്തിന് മുതിർന്നതെന്ന് പൊലീസിനോട് സമ്മതിച്ചു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു. അതേ സമയം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന വിജയകുമാരി ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മരിച്ചത്.

മെഡിക്കൽ കോളജ് ആശുപത്രി ശസ്ത്രക്രിയ വിഭാഗം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. മകൾ ശിവകല തന്നെയാണ് അമ്മയുടെ കഴുത്തിൽ തറച്ചിരുന്ന കമ്പ് വലിച്ചൂരി എടുത്തതും. വിജയകുമാരി അന്നു മുതൽ അബോധാവസ്ഥയിലായിരുന്നു. വിജയകുമാരിയുടെ മകൾ ശിവകലയ്ക്ക് അച്ഛനെ കണ്ട ഓർമ പോലുമില്ല. ആകെ ഉണ്ടായിരുന്ന കൂട്ട് അമ്മയാണ്. അതും നഷ്ടമായി, എന്നു തിരിച്ചറിഞ്ഞ നിമിഷം മെഡിക്കൽ കോളജിന്റെ ഇടനാഴിയിൽ ശിവകല തളർന്നു വീണു. ആരൊക്കെയോ ചേർന്നു താങ്ങിയെടുത്ത് ബഞ്ചിൽ ഇരുത്തിയ അവൾ, പാതി ബോധത്തിൽ അമ്മ എന്നു വിളിച്ചു വിങ്ങിപ്പൊട്ടി.

കഴുത്തിന് കുത്തേറ്റ് അമ്മ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ശസ്ത്രക്രിയ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിന്റെ മുന്നിലായിരുന്നു ശിവകല. ഡോക്ടർമാരും നഴ്സുമാരും ഓരോന്ന് ആവശ്യപ്പെടുമ്പോൾ ഓടിപ്പോകും. വേഗം വാങ്ങിക്കൊടുക്കും പലപ്പോഴും, 'അമ്മയെ ഒന്നു കാണാൻ കഴിയുമോ' എന്ന് ചോദിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കടത്തി വിട്ടില്ല. മിനിയാന്ന് ഉച്ചയ്ക്കു ശേഷം നഴ്സ് ശിവകലയോട് പറഞ്ഞു - 'അമ്മയുടെ നില മോശമാണ്.' വൈകിട്ടായപ്പോൾ കയറി കാണാനും അനുവദിച്ചു.

ജീവനോടെ അവസാനമായി കണ്ടത് അപ്പോഴായിരുന്നു.വിജയകുമാരിയുടെ വിയോഗം അറിഞ്ഞ് അകന്ന ചില ബന്ധുക്കളും ജനപ്രതിനിധികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. അവരാണ് ശിവകലയെ വീട്ടിൽ എത്തിച്ചത്. വീട്ടിലെത്തിച്ചപ്പോൾ ബോധക്ഷയമുണ്ടായതിനെ തുടർന്ന് അവണാകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.