കൊച്ചി: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു ഫേസ്‌ബുക് ലൈവിട്ട നടൻ വിനായകനെതിരായ നിയമ നടപടി തുടരും. നടനെ പൊലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും. അന്വേഷണം ആരംഭിച്ചതായും വിനായകന്റെ വിഡിയോ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് പൊലീസിനാണു കേസിന്റെ അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി നടനെ ജയിലിൽ അടയ്ക്കാൻ സാധ്യത കുറവാണ്. ചോദ്യം ചെയ്ത് വിട്ടയയ്ക്കും.

അതേസമയം, വിനായകന്റെ പേരിൽ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഇതേ അഭിപ്രായമാവും പറയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ, പരാതി പിൻവലിക്കില്ലെന്നാണു കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പരാതിക്കാരിലൊരാളായ കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് സനൽ നെടിയതറ ഇന്നലെ നോർത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ സാഹചര്യത്തിലാണ് നടനെ പൊലീസ് ചോദ്യം ചെയ്യുന്നത്.

യൂത്ത് കോൺഗ്രസുകാർ തന്റെ വീട് ആക്രമിച്ചു എന്നാരോപിച്ചു വിനായകൻ നോർത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ളാറ്റിലെത്തിയ സംഘം ആക്രമണം നടത്തിയെന്നും ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പരാതി. ഈ പരാതിയിൽ ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു നോർത്ത് പൊലീസ് പറഞ്ഞു. ഇതിൽ പൊലീസ് താമസിയാതെ കേസെടുക്കും. അതിനിടെ സംഭവത്തിൽ വിനായകൻ പൊതു സമൂഹത്തിനോട് മാപ്പു പറയുമെന്ന് സൂചനയും ഉണ്ട്.

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് വിനായകൻ രംഗത്തു വന്നത് മലയാളികളെ ഞെട്ടിച്ചിരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. മലയാളിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധമാണ് അധിക്ഷേപം. ഫെയ്സ് ബുക്കിലൂടെയായിരുന്നു അധിക്ഷേപം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. മലയാളി അതിരൂക്ഷമായാണ് ഇതിനോട് പ്രതികരിക്കുന്നത്. അതിനിടെ വിനായകനെതിരെ നടപടി എടുക്കാൻ സിനിമാ സംഘടനകളിലും ആലോചനയുണ്ട്.

''ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്'' എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ച് സംസാരിക്കുന്നത്. താരത്തിന്റെ ഫേസ്‌ബുക്കിലെ മറ്റ് പോസ്റ്റുകൾക്കു കീഴെയും വൻ പ്രതിഷേധമാണ് ആളുകളുടെ ഇടയിൽ നിന്നും ഉയരുന്നത്. വിനായകൻ പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

പല വിവാദങ്ങളും വിനായകൻ ഉണ്ടാക്കിയിട്ടുണ്ട്. ''നിങ്ങളുടെ ആദ്യത്തെ സെക്സ് ഭാര്യയുമായി ആയിട്ടായിരുന്നോ, എന്നാൽ എന്റെത് അങ്ങനെയല്ല. ഞാൻ പത്തുസ്ത്രീകളുമായെങ്കിലും ബന്ധപ്പെട്ടിട്ടുണ്ട്. ഇത് പത്തും ഞാൻ ചോദിച്ച് വാങ്ങിയതാണ്. അല്ലാതെ സ്ത്രീകൾ ഇങ്ങോട്ട് സമീപിച്ചതല്ല.''-മലയാളികൾ ഏറ്റവും കൂടുതൽ ഞെട്ടിച്ച പരസ്യമായ സെക്സ് ഡയലോഗ് പറഞ്ഞത് നടൻ വിനായകനാണ്. ലൈംഗിക വിഷയങ്ങളിൽ പകൽ മാന്യരും, കടുത്ത സദാചാരവാദിയുമായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന മലയാളി ശരിക്കും ഞെട്ടിയ ഒരു വാർത്താ സമ്മേളനം ആയിരുന്നു അത്. അതിന് അപ്പുറത്തേക്ക് പുതിയ പരിഹാസം എത്തി.

ഒരു കാലത്ത് പൊളിറ്റിക്കൽ നിലപാടുകളുടെ പേരിൽ, വിനായകനെ ആഘോഷിച്ച ലെഫെ്റ്റ് ലിബറൽ പ്രാഫൈലുകളുടെ കണ്ണിൽ അയാൾ ഇന്ന് വില്ലനാണ്. പക്ഷേ വിനായകനെ അറിയുന്നവർക്ക് ഇതിലൊന്നും യാതൊരു അത്ഭുദവുമില്ല. തന്റെ മനസ്സിൽ എന്താണോ വരുന്നത് അത് എത്ര ശരിയാലും തെറ്റായാലും അതേപോലെ തുറന്നടിക്കുന്ന പ്രകൃതമാണ് വിനായകന്. 'ഞാൻ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞുപോകും. അത് പിന്നെ വെള്ളമടിച്ചാണ് കഞ്ചാവ് അടിച്ചിട്ടാണ് എന്നൊക്കെ പ്രചാരണം വരും. അതുകൊണ്ടാണ് ഞാൻ അധികം അഭിമുഖങ്ങൾക്കൊന്നും നിന്നുകൊടുക്കാത്തത്്'- ഒരിക്കൽ വിനായകൻ തന്നെ പറഞ്ഞ കാര്യമാണിത്.

ഒരു കലാകാരന്റെ എല്ലാവിധ എക്സെൻട്രിസിറ്റീസും ഉള്ള, വികാര ജീവിയായ ഒരു സാധാരണക്കാരനാണ് വിനായകൻ. പക്ഷേ ചില സമയത്ത് അയാളുടെ ഉള്ളിലുള്ള ആൾട്ടർ ഈഗോ പുറത്തുചാടും. അതാണ് ഉമ്മൻ ചാണ്ടി വിമർശനത്തിലുമുള്ളത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ കേരളത്തിൽ ഒരു കൾട്ട് ഫിഗർ ആവുകയായിരുന്നു വിനായകൻ. തിടമ്പേറ്റിയ ആനപ്പുറത്ത് വിനാകന്റെ പടം കൊണ്ടുപോയത് അടക്കമുള്ള സംഭവങ്ങൾ കേരളത്തിലുണ്ടായിരുന്നു. അതിജീവനത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അയാൾ. അങ്ങനൊരു വ്യക്തിയാണ് ഉമ്മൻ ചാണ്ടിയുടെ ജനപിന്തുണ കണ്ടിട്ടും അപമാന പോസ്റ്റ് ഇടുന്നത്.

ഫാണിലുടെ ഒരു സ്ത്രീയോട് അസഭ്യം പറയുകയും കൂടെക്കിടക്കാൻ ക്ഷണിക്കുയും ചെയ്തിന്റെ പേരിൽ വിനായകനെതിരെ നേരത്തെ കേസ് ഉണ്ട്. ഇതും കൂടിയായതോടെ അയാൾ സോഷ്യൽ മീഡിയിൽ വില്ലനായി മാറുകയാണ്. ഒരു കാലത്ത് 'വി' നായകൻ എന്ന വിക്ടറിയുടെ ചിഹ്നമായിരുന്നു അയാൾ. പിന്നീട് നാക്ക് വില്ലനായതോടെ അയാൾ വികടനായകനായി.