കണ്ണൂർ: കേരളത്തിനെ ഞെട്ടിച്ച വിഷ്ണുപ്രിയ വധക്കേസ് ആസൂത്രിതമെന്നു കുറ്റപത്രം. പ്രണയ നൈരാശ്യത്തിലുണ്ടായ കടുത്ത പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നേരത്തെ ക്രിമിനൽ പശ്ചാത്തലമില്ലെങ്കിലും ആരും കൊലയ്ക്കു പിന്നിൽ പ്രതിയായ ശ്യാംജിത്ത് പ്രൊഫഷനൽ ബുദ്ധി കാണിച്ചുവെന്നും ഇതിനായി ഇയാൾ കൊലപാതകത്തിനെ കുറിച്ചും അതിന്റെ അനന്തര സാധ്യതകളെ കുറിച്ചും പഠനം നടത്തിയെന്നാണ് കുറ്റപത്രത്തിൽ സുചിപിക്കുന്നത്. ഇതോടെ ശ്യാംജിത്തിന് ജാമ്യം കിട്ടാനുള്ള സാധ്യത കുറഞ്ഞു. ഇനി വിചാരണയും ജയിലിൽ കിടന്ന് നേരിടണം. ശിക്ഷയും ഉറപ്പാണ്.

സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ പാനൂർ മൊകേരി വള്ള്യായിയിലെ വിഷ്ണു പ്രിയ വധ കേസിൽ പാനൂർ പൊലിസ് വ്യാഴാഴ്‌ച്ച രാവിലെ പത്തരയ്ക്കാണ് ്കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിനു ശേഷം തലശേരി എ.സി.ജെ.എം കോടതിയിലാണ് പാനൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയായ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി കൊലപ്പെടുത്തിയത് പ്രണയ പകയാലാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മാസങ്ങളോളം നീണ്ട ഗുഡാലോചന കൊലപാതകത്തിനുണ്ടെന്നും പൊലീസ് കുറ്റപത്രത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്.

താനുമായി അടുപ്പത്തിലായിരുന്ന വിഷ്ണു പ്രിയയെ പ്രതിയായ ശ്യാംജിത്ത് പിന്നീട് ബന്ധം തകർന്നതിനെ തുടർന്ന് വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷൻ കേസ്. സ്വന്തമായി കത്തിയുണ്ടാക്കാൻ ഇരിട്ടിയിൽ നിന്നും കൂത്തുപറമ്പിൽ നിന്നുമാണ് പ്രതിയായ ശ്യാംജിത്ത് ഇരുമ്പു ഉപകരണങ്ങൾ വാങ്ങിയത്. പൊന്നാനി സ്വദേശിയായ യുവാവിനോട് വാട്ട്‌സ് ആപ്പ് കോളിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ് വിഷ്ണുപ്രിയയുടെ വീടിനു പുറകിലുടെ കയറി വന്ന ശ്യാംജിത്ത് തലയിൽ ചുറ്റിക കൊണ്ടു അടിച്ചു വീഴ്‌ത്തുകയും കഴുത്തറത്തുകൊലപ്പെടുത്തുകയും ചെയ്തത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലയാണ് ഇത്. അതുകൊണ്ട് തന്നെ വിചാരണയ്‌ക്കൊടുവിൽ പ്രതിക്ക് വധശിക്ഷ കിട്ടാനും സാധ്യതയുണ്ട്.

കൊലപാതകത്തെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പാനൂർ പൊലിസ് ഇയാളുടെ മാനന്തേരിയിലെ വീടിനു സമീപത്തു നിന്നും പിടികൂടിയിരുന്നു. സംഭവത്തിനു ശേഷം പിടിയിലായ ശ്യാംജിത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തി. തനിക്ക് 35 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാമെന്നും പൊലീസിനോട് പറഞ്ഞു. ഇതെല്ലാം കോടതിയിൽ വിചാരണ കാലത്തും ചർച്ചയാകും. പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന ആവശ്യവും കോടതിയിൽ ഉയരും.

കഴുത്തിൽ കൊലക്കത്തി വീഴുന്നതിന് മുൻപ് വിഷ്ണുപ്രിയയുടെ അവസാന നിലവിളി പ്രതിയെ എളുപ്പത്തിൽ കുരുക്കുന്നതിന് പ്രധാന തെളിവായി. പ്രതി എം. ശ്യാംജിത്ത് വീട്ടിലേക്ക് പതുങ്ങിവരുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശി സുഹൃത്തിനോട് വാട്സാപ്പിൽ സംസാരിക്കുകയായിരുന്നു. സംസാരിച്ച് തീരുന്നതിന് മുൻപാണ് പ്രതി കൊലക്കത്തിയുമായി എത്തിയത്. പൊലീസെത്തുമ്പോൾ വിഷ്ണുപ്രിയയുടെ ഫോൺ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളെ പൊലീസ് കണ്ടെത്തി.

പൊന്നാനി സ്വദേശിയെ ബന്ധപ്പെട്ടപ്പോൾ, ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. അഞ്ചുവർഷമായി വിഷ്ണപ്രിയ സുഹൃത്താണെന്നും അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി. വിഷ്ണുപ്രിയയുടെ ഫോണിൽനിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പർ കിട്ടി. നാട്ടിൽ ആ പേരുള്ള ഒരു സുഹൃത്ത് വിഷ്ണുപ്രിയയ്ക്കുള്ളതായി ബന്ധുക്കൾക്ക് അറിയില്ല. ആ നമ്പർ ടവർ ലൊക്കേഷൻ നോക്കി പൊലീസ് പിന്തുടർന്നു. എത്തിയത് മാനന്തേരിയിൽ. ആളെ കണ്ടെത്തിയപ്പോൾ ഒരു കുലുക്കവുമില്ലാതെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. പൊലീസിനോട് ആദ്യം എല്ലാം നിഷേധിച്ചു. ഒടുവിൽ രക്ഷയില്ലെന്ന് കണ്ടപ്പോൾ എല്ലാം ഏറ്റുപറഞ്ഞു.

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗിൽവെച്ച് സ്വന്തം ബൈക്കിൽ വീട്ടിലെത്തി കുളിച്ച് ഹോട്ടലിൽ ജോലിക്ക് നിന്നു. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. രാവിലെ 10.30-ഓടെയാണ് ഹോട്ടലിൽനിന്ന് ശ്യാംജിത്ത് പോയത്. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി. വിഷ്ണുപ്രിയയുമായി അഞ്ചുവർഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂർണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാൻ മൂന്നുദിവസം മുൻപാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുൻപും.