കൽപ്പറ്റ: ബത്തേരി അസംപ്ഷൻ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത 2 പ്രതികളെ വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനികളും സൂത്രധാരകരുമായ രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെയാണ് വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തത്.. ഇന്ത്യാ ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ബറാസത്ത് സ്വദേശികളായ ഷൊറാബ് ഹുസൈൻ (42 ), തപോഷ് ദേബ്‌നാഥ് (40) എന്നിവരാണ് പിടിയിലായത്.

ഒ.ടി. പി. ലഭിക്കുന്നതിനായി ആശുപത്രിയുടെ അക്കൗണ്ടിൽ ബന്ധിപ്പിച്ചിരുന്ന സിം കാർഡിന്റെ ഡൂപ്ലിക്കേറ്റ് എറണാകുളം ബി.എസ്. എൻ. എൽ കസ്റ്റമർ സർവ്വീസ് സെന്റ്ററിൽ നിന്നും ആശുപത്രി ഉടമയുടെ വ്യാജ ആധാർ കാർഡ് സമർപ്പിച്ച് കരസ്ഥമാക്കിയ പ്രതികൾ ഹാക്കിങ് വഴി നേടിയ അക്കൗണ്ട് ഉടമയുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് ഇന്റ്റെർനെറ്റ് ട്രാൻസാക്ഷൻ വഴിയാണ് പണം പശ്ചിമ ബംഗാളിലെ വിവിധ അക്കൗണ്ടിലേക്ക് മാറ്റിയത്.

പിന്നീട് എ. റ്റി. എം വഴിയാണ് പിൻവലിച്ചത്. പശ്ചിമ ബംഗാളിൽ ബാങ്കുകളിൽ വിവിധ അക്കൗണ്ടുകൾ തുറക്കാനും പ്രതികൾ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചിരുന്നു. കേസ്സ് രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തോളം തുടർച്ചയായി അന്വേഷണം നടത്തിയ സൈബർ പൊലീസിന് 150 ഓളം സിം കാർഡുകളും 50 ഓളം ഫോണുകളം അനേകം ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് നടത്തുന്ന വലിയ സൈബർ സാമ്പത്തിക തട്ടിപ്പാണ് ഇതെന്ന് മനസ്സിലായി.

എല്ലാ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും വ്യാജ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് നേടിയെടുത്തതാണ് എന്നും അത് നിർമ്മിക്കുന്ന തപോഷ് ദേബ് നാഥ് എന്ന ആളാണെന്നും സൂചന ലഭിച്ച പൊലീസ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വെസ്റ്റ് ബംഗാളിലെ ബറാസത്ത് എന്ന സ്ഥലത്തെത്തി ഒരാഴ്‌ച്ചയോളം ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി. കേന്ദ്ര സർക്കാരിന്റെ വിവിധ തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്ന തപോഷ് എന്നയാളെ ആണ് ആദ്യം പിടികൂടിയത്. ഇയാളാണ് ആശുപത്രിയുടെ പേരിലുള്ള സിം കാർഡിന്റ്റെയും പണം മാറ്റിയ അക്കൗണ്ടിന്റ്റെയും തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ചത്. ഇയാളിൽ നിന്നും തിരിച്ചറിയൽ രേഖകൾ നിർമ്മിക്കാനുപയോഗിച്ച കംപ്യൂട്ടറുകളും പ്രിന്റ്ററും പിടിച്ചെടുത്തു.

പ്രതിയിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഹൗറയിൽ നിന്നും ഈ കേസ്സിലെ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഷൊറൈബ് ഹുസൈനെ പിടികൂടിയത്. ഇയാളിൽ നിന്നും നൂറുക്കണക്കിന് വ്യാജ ആധാർ കാർഡുകൾ ,പാൻകാർഡുകൾ, ഡ്രൈവിങ് ലൈസൻസുകൾ,വെസ്റ്റ് ബംഗാൾ ഗവൺമെന്റിന്റെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകൾ, എന്നിവ പിടിച്ചെടുത്തു. പ്രധാന പ്രതിക്ക് വ്യാജ രേഖകൾ ഉണ്ടാക്കാനും സൈബർ എഞ്ചിനിയറിംഗിനും ഫീൾഡ് വിസിറ്റിംഗിനും വരെ ജീവനക്കാരുണ്ട്. മുൻപ് രാജസ്ഥാനിലും സമാന തട്ടിപ്പ് നടന്നെങ്കിലും പ്രതികൾ പിടിക്കപ്പെട്ടില്ല. രാജസ്ഥാനിലെ തട്ടിപ്പിലും ഈ പ്രതികൾക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു.

അന്വേഷണ സംഘത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ അടക ജോയിസ് ജോൺ, ടഇജഛ അബ്ദുൽ സലാം കെ.എ, ഇജഛ മാരയ ജിസൺ ജോർജ്ജ്,റിജോ ഫെർണാണ്ടസ്, സൈബർ സെല്ലിലെ മുഹമ്മദ് സക്കറിയ എന്നിവരും ഉണ്ടായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും ഉപയോഗിച്ച് വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.