ആലപ്പുഴ: മുംബൈയിൽ സോഫ്റ്റുവെയർ കമ്പനിയിൽ പാർട്ണറായ യുവതിയുടെ രണ്ടുകോടി രൂപയും ബൈക്കും തട്ടിയെടുത്തു മുങ്ങിയ കേസിലെ പ്രതിയായ ആലപ്പുഴ സ്വദേശിയെ സാഹസികമായി പിടികൂടി പൊലീസ്. ആലപ്പുഴ പാതിരപ്പള്ളി നെല്ലിപ്പറമ്പിൽ ടോണി തോമസ് (45) പിടിയിലായത്.

രണ്ടു കോടി രൂപയും 15 ലക്ഷത്തിന്റെ ബൈക്കും തട്ടിയെടുത്തെന്ന മഹാരാഷ്ട്രക്കാരിയായ യുവതിയുടെ പരാതിയിലാണ് ടോണി തോമസിനെ (45) നോർത്ത് പൊലീസ് കാർ തടഞ്ഞ് പിടികൂടിയത്.

ആലപ്പുഴയിലെത്തിയ മഹാരാഷ്ട്ര പൊലീസ് സഹായം തേടിയതിനെ തുടർന്ന് മഫ്തിയിലെത്തിയ പൊലീസുകാർ കാറിനു മുന്നിൽ ബൈക്ക് വച്ച് തടഞ്ഞെങ്കിലും ടോണി കാർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഡോർ തുറക്കാതിരുന്നതിനെ തുടർന്ന് ചില്ലു തകർത്താണ് ഇയാളെ പുറത്തിറക്കിയത്. പൊലീസിനെ സഹായിക്കാൻ നാട്ടുകാരും കൂടി. നഗരത്തിൽ ഡച്ച് സ്‌ക്വയറിനു സമീപത്തുനിന്നാണ് ടോണിയെ പിടികൂടിയത്.

ആലപ്പുഴ നഗരത്തിലൂടെ കാറിൽ പോകുമ്പോൾ പൊലീസ് ഇയാളെ വളയുകയായിരുന്നു. ഇയാൾ കേരളത്തിലുണ്ടെന്ന് മുംബൈ പൊലീസ് ആലപ്പുഴ നോർത്ത് പൊലീസിന് രണ്ടുദിവസം മുൻപ് വിവരം കൈമാറിയിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിയോടെ ഇയാൾ കുടുംബസമേതം നഗരത്തിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് പൊലീസ് ടോണിയെ പിന്തുടർന്നെത്തിയത്.

പൊലീസ് കാർ വളഞ്ഞപ്പോൾ, ഇയാൾ കാറിൽ നിന്ന് ഇറങ്ങാൻ തയ്യാറാകാതെ ലോക്ക് ചെയ്തു കാറിനുള്ളിലിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് കാറിന്റെ ചില്ല് തകർത്ത് ലോക്കെടുത്ത് ടോണിയെ പുറത്തെത്തിക്കുകയായിരുന്നു. ഇയാളെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ടോണിയെ ഉടൻ മഹാരാഷ്ട്ര പൊലീസിനു കൈമാറും.

മഹാരാഷ്ട്ര പൊലീസിന്റെ എഫ്‌ഐആർ മറാഠി ഭാഷയിലായതിനാൽ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ടോണിയോടൊപ്പം കാറിൽ മാതാപിതാക്കളും മറ്റു ചിലരും ഉണ്ടായിരുന്നു. യുവതി ടോണിയെയാണ് കബളിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ടോണിയെ ഉടൻ മഹാരാഷ്ട്ര പൊലീസിനു കൈമാറും.