അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ബിരുദത്തിന്റെ വിവരങ്ങൾ നൽകേണ്ട ആവശ്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ഗുജറാത്ത് സർവകലാശാല സർട്ടിഫിക്കറ്റുകൾ നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് ജസ്റ്റിസ് ബീരേൻ വൈഷ്ണവ് റദ്ദാക്കി.

വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയെന്ന് മാത്രമല്ല, ഹർജിക്കാരനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയുമിട്ടു. നാലാഴ്ചയ്ക്കകം, ഗുജറാത്ത് സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിക്ക് പിഴ തുക കൈമാറണം.

പ്രധാനമന്ത്രിയുടെ ഓഫിസ്, ഗുജറാത്ത് സർവകലാശാല, ഡൽഹി സർവകലാശാല എന്നിവയ്ക്കാണ് വിവരാവകാശ കമ്മിഷൻ ഉത്തരവ് നൽകിയത്. ഇതിനെതിരെ ഗുജറാത്ത് സർവകലാശാല നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1978ൽ ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് 1983ൽ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിന്റെ വിവരങ്ങളാണ് കെജരിവാൾ ആരാഞ്ഞത്.

'തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമില്ലേ? അദ്ദേഹത്തിന്റെ ബിരുദ വിവരം വെളിപ്പെടുത്തുന്നതിനെ കോടതിയിൽ ശക്തമായി അവർ എതിർത്തത് എന്തുകൊണ്ട്? ബിരുദ സർട്ടിഫിക്കറ്റ് ചോദിച്ചതിന് പിഴയോ? എന്താണ് സംഭവിക്കുന്നത്? വിദ്യാഭ്യാസയോഗ്യതയില്ലാത്ത പ്രധാനമന്ത്രിയോ, വിദ്യാഭ്യാസം കുറവുള്ള പ്രധാനമന്ത്രിയോ രാജ്യത്തിന് അപകടകരമാണ്' വിധിയോട് പ്രതികരിച്ച് കെജ്രിവാളിന്റെ ട്വീറ്റ് ഇങ്ങനെ.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ, വിവരം വെളിപ്പെടുത്താൻ, സർവകലാശാലയെ നിർബന്ധിക്കാൻ ആവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ' ജനാധിപത്യത്തിൽ, ഒരാൾക്ക് ഡോക്ടറേറ്റുണ്ടോ, നിരക്ഷരനാണോ എന്നതൊന്നും നാട് ഭരിക്കുന്നതിനെ ബാധിക്കുന്നില്ല. ഇക്കാര്യത്തിൽ ഒരു പൊതുതാൽപര്യവുമില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെയും ഇത് ബാധിക്കും. ആരുടെയെങ്കിലും, ബാലിശവും, നിരുത്തരവാദപരവുമായ ആകാംക്ഷയെ തൃപ്തിപ്പെടുത്താൻ വേണ്ടി വിവരം നൽകണമെന്ന് നമുക്ക് ആവശ്യപ്പെടാനാവില്ല, മേത്ത വാദിച്ചു. വിവരാവകാശ പ്രകാരം തേടുന്ന കാര്യം പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ടതാവണം. പ്രാതലിന് എന്താണ് ഞാൻ കഴിച്ചതെന്ന് ചോദിക്കാൻ അവർക്കാവില്ല. എന്നാൽ, എത്ര തുക അതിന് മുടക്കി എന്ന് ചോദിക്കാം, സോളിസിറ്റർ ജനറൽ വാദിച്ചുകയറി.

അതേസമയം, തിരഞ്ഞെടുപ്പ് പത്രികാ ഫോറത്തിൽ വിദ്യാഭ്യാസ യോഗ്യത ചോദിക്കുന്നുണ്ടെന്നും, തങ്ങൾ ബിരുദ സർട്ടിഫിക്കറ്റിനാണ്, മാർക്ക് ഷീറ്റിനല്ല ചോദിക്കുന്നതെന്നും കെജ്രിവാളിന്റെ അഭിഭാഭഷകൻ പേഴ്‌സി കാവിന വാദിച്ചു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചൂണ്ടികാട്ടി ആംആദ്മി ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് കോടതി വിധി വന്നിരിക്കുന്നത്.