തലശ്ശേരി: വനിതാ സഹകരണ സംഘം ജീവനക്കാരിയെ ഓഫീസിനുള്ളിൽ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ കോൺഗ്രസ് നേതാവിന് എതിരെ യുവതി രഹസ്യമൊഴി നൽകി. കുറ്റാരോപിതനായ കോൺഗ്രസ് നേതാവും കണ്ണൂർ കോർപറേഷൻ കീഴുന്ന ഡിവിഷൻ കൗൺസിലറുമായ പി.വി.കൃഷ്ണകുമാറിനെതിരെയാണ് യുവതി ഇന്നലെ കോടതി മുൻപാകെ ഹാജരായി രഹസ്യമൊഴി നൽകിയത്.

മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുൻപാകെയാണ് അതിജീവിത ഇന്ത്യൻ തെളിവ് നിയമം 164 വകുപ്പ് പ്രകാരം മൊഴി നൽകിയത് . ഇതിനാധാരമായ സംഭവം നടന്നത് ഇക്കഴിഞ്ഞ ജൂലായ് 15 നായിരുന്നു. സെക്രട്ടറിയും നിക്ഷേപ പിരിവുകാരും ഇല്ലാത്ത സമയത്ത് സഹകരണ സംഘം ഓഫീസിൽ കൃഷ്ണ കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് യുവഭർതൃമതിയുടെ പരാതി.

പൊലീസ് കമ്മീഷണർക്കും, വനിതാ കമ്മീഷനും പരാതി ലഭിച്ചതോടെ എടക്കാട് പൊലീസ് കുറ്റാരോപിതനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. ഇതോടെ, കൃഷ്ണകുമാർ നാട്ടിൽ നിന്നും മുങ്ങി ഒളിവിൽ പോയി. ഒളിവിൽ കഴിയുന്നതിനിടെ തലശ്ശേരി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്ന നിരീക്ഷണത്തിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു.

ഒളിവിലായ കൃഷ്ണകുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് പിന്നീട് രഹസ്യയാത്ര ചെയ്തത്. സൈബർ സെൽ ഇയാളുടെ നീക്കങ്ങൾ പിന്തുടരുന്നുണ്ടായിരുന്നു. ഇതിനിടെ ഫോൺ പ്രവർത്തനക്ഷമമായതായി കണ്ടെത്തിയത് പ്രതിക്ക് വിനയായി. ഇയാൾ തിരുപ്പൂരിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയിലാണെന്ന് തിരിച്ചറിഞ്ഞതോടെ എടക്കാട് പ്രിൻസിപ്പൽ എസ്‌ഐ.മഹേഷ് കണ്ടമ്പേത്തും സംഘവും ബെംഗളൂരുവിലെത്തി വലയിട്ടു. സാറ്റ്‌ലൈറ്റ് ബസ് സ്റ്റാന്റിൽ വന്നിറങ്ങിയ വന്നിറങ്ങിയ കൃഷ്ണകുമാറിനെ കൈയോടെ അറസ്റ്റ് ചെയ്തു..

തലശ്ശേരി എ.സി.ജെ.എം.കോടതിയിൽ ഹാജരാക്കിയെങ്കിലും അന്ന് തന്നെ പ്രതിക്ക് മജിസ്‌ട്രേട്ട് രഹനാ രാജീവൻ ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കൃഷ്ണകുമാർ ജാമ്യത്തിലാണുള്ളത്. പ്രതിക്ക് ജാമ്യം ലഭിച്ച വാർത്ത നാട്ടിൽ വിവാദമുയർത്തി. മജിസ്‌ട്രേട്ട് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അപേക്ഷിച്ച് പൊലീസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്ത് കുമാർ കഴിഞ്ഞ ദിവസം ജില്ല കോടതിയെ സമീപിച്ചു. വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ പ്രോസിക്യൂഷന്റെ അപേക്ഷ ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

പീഡന പരാതിയിൽ പൊലീസ് നൽകിയ സി.സി.ടി.വി.തെളിവുകൾ ഉൾപെടെ പരിഗണിക്കാതെയാണ് പ്രതിക്ക് മജിസ്‌ട്രേട്രേട്ട് ജാമ്യം നൽകിയതെന്നാണ് ഹരജിയിൽ ബോധിപ്പിച്ചിരുന്നത്. മതിയായ സാഹചര്യത്തെളിവുകൾ ബോധ്യപ്പെട്ടതിനെ തുടർന്ന് മേൽകോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് പോലും അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിക്കുമ്പോൾ മജിസ്‌ട്രേട്ട് നിരീക്ഷിച്ചില്ലെന്നും ജില്ലാ കോടതിയിൽ നൽകിയ ഹരജിയിൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു. എന്നാൽ നിയമവിധേയമായാണ് ജാമ്യം അനുവദിച്ചതെന്നാണ് കൃഷ്ണ കുമാറിന്റെ അഭിഭാഷകൻ ബോധിപ്പിച്ചത്.