കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വീണ്ടും സർക്കാരിന് എതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആലുവ- പെരുമ്പാവൂർ റോഡിന്റെ തകർച്ചയുമായി ബന്ധപ്പെട്ട ഹർജിയിലാണ് വിമർശനം.

റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ഇത്തരം അപകടം ഉണ്ടാകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് എവിടെ എന്ന് കോടതി ചോദിച്ചു. രണ്ട് മാസത്തിനുള്ളിൽ എത്ര പേര് മരിച്ചു? ദേശീയ പാതയിലെ അപകടത്തിൽ നടപടി ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു.

ആലുവ പെരുമ്പാവൂർ റോഡിന്റെ ചുമതല ഏത് എഞ്ചിനിയർക്ക് ആയിരുന്നോ എന്ന് കോടതി.ചോദിച്ചു. എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാർ? കുഴി കണ്ടാൽ അടയ്ക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്. എൻജിനീയർമാർ എന്താണ് പിന്നെ ചെയ്യുന്നത്. ഇത്തരം കുഴികൾ എങ്ങനെയാണ് അവർക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത്. തൃശ്ശൂർ കുന്നംകുളം റോഡ് കേച്ചേരി കഴിഞ്ഞാൽ ഭയാനക അവസ്ഥയിലാണ്.

അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്ന ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് അബോധാവസ്ഥയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചതിനെ ഹൈക്കോടതിയിൽ സർക്കാർ ന്യായീകരിച്ചു. കുഴിയിൽ വീണതുകൊണ്ട് മാത്രമല്ല മരണമെന്ന് മകൻ പറഞ്ഞെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഷുഗർ ലെവൽ കുറവായിരുന്നു എന്ന് മകന്റെ മൊഴി ഉണ്ടെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഇനി എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ എന്ന് കോടതിചോദിച്ചു. മരിച്ച ആളെ ഇനിയും അപമാനിക്കാൻ ഇല്ല എന്ന് കോടതി വ്യക്തമാക്കി.

ആലുവ റോഡിന്റെ ചുമതലയുള്ള എൻജിനീയർ നേരിട്ട് ഹാജർ ആവാൻ കോടതി നിർദ്ദേശം നൽകി. 19ന് വിശദീകരണം ലഭിച്ചില്ലെങ്കിൽ കളക്ടറെ വിളിച്ചു വരുത്തും. കളക്ടർ കണ്ണും കാതും തുറന്നു നിൽക്കണം.ഹർജി ഈ മാസം 19ലേക്ക് മാറ്റി.